തകർന്നിരിക്കുന്ന നിത്യ, നിർമാതാക്കളെ കാണാതിരുന്നപ്പോൾ; തെന്നിന്ത്യയൊട്ടാകെ വിലക്കാൻ ശ്രമം; നടന്നത്
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ രംഗത്ത് ആർട്ടിസ്റ്റുകളെ അന്യായമായി വിലക്കുന്ന പ്രവണത ചർച്ചയാവുകയാണ്. അന്തരിച്ച നടൻ തിലകന് നേരെ അമ്മ സംഘടന വിലക്കിയത് വലിയ തോതിൽ ചർച്ചയായി. ചില നടിമാർക്ക് നേരെയും മലയാള സിനിമാ രംഗത്ത് വിലക്ക് വന്നിട്ടുണ്ട്. ഇതിലൊരാളാണ് നിത്യ മേനോൻ. കരിയറിലെ തുടക്ക കാലത്താണ് നിത്യക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷൻ വിലക്ക് പ്രഖ്യാപിച്ചത്.
തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയുടെ സെറ്റിൽ നിത്യയെ കാണാനെത്തിയ നിർമാതാക്കളോട് ബഹുമാനമില്ലാതെ പെരുമാറി എന്നായിരുന്നു ആരോപണം. കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷൻ പ്രസിഡന്റ് ജി സുരേഷ് കുമാറാണ് അന്ന് നിത്യക്കെതിരെ പ്രസ്താവന നടത്തിയത്. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയുടെ സെറ്റിൽ ഒരു സിനിമയുടെ ചർച്ചയ്ക്കായി എത്തിയതായിരുന്നു നിർമാതാവ് ആന്റോ ജോസഫ്.

ഒപ്പം സുരേഷ് കുമാറും സാബു ചെറിയാനും ഒപ്പമുണ്ടായിരുന്നു. നിത്യ തന്റെ മാനേജരെ വിട്ട് ഇപ്പോൾ കാണാൻ പറ്റില്ലെന്ന് പറഞ്ഞതാണ് ഇവരെ ചൊടിപ്പിച്ചത്. നിത്യക്കെതിരെ വിലക്ക് പ്രഖ്യാപിക്കണമെന്ന് സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്ന് സുരേഷ് കുമാർ പറഞ്ഞു. എന്നാൽ നിത്യക്ക് തെലുങ്കിൽ നിന്നും തമിഴിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചു.
പക്ഷെ മലയാളത്തിൽ സിനിമകൾ കുറഞ്ഞു. ഇതേക്കുറിച്ച് സംവിധായകൻ സിബി മലയിലും നിത്യ മേനോനും ഒരിക്കൽ കൈരളി ടിവിയിൽ സംസാരിച്ചിട്ടുണ്ട്. നിത്യയുടെ കരിയർ ഗ്രാഫിലെ ഉയർച്ച കാണുന്നതിൽ സന്തോഷമുണ്ട്. പക്ഷെ ഞങ്ങൾ നിത്യയെ മിസ് ചെയ്യുന്നു. നിങ്ങൾ ബ്രില്യന്റ് നടിയാണ്. നിത്യ വീണ്ടും മലയാളത്തിലേക്ക് വന്ന് ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

മലയാളത്തിൽ അധികം പ്രൊജക്ടുകൾ ചെയ്യാത്തതിന് കാരണമുണ്ടെന്ന് എനിക്കറിയാം. ഞാൻ ആ പ്രശ്നത്തിന്റെ ഭാഗമല്ലെങ്കിലും നിത്യക്ക് അത്ര സുഖകരമല്ലാത്ത അനുഭവങ്ങൾ ഇവിടെ ഉണ്ടായത് കൊണ്ടാണ് നിത്യ വിട്ടു നിൽക്കുന്നതെന്ന് സിബി മലയിൽ അന്ന് തുറന്ന് പറഞ്ഞു.
ഇതേക്കുറിച്ച് നിത്യയും വിശദീകരിച്ചു. പ്ലാൻ ചെയ്ത് മലയാളത്തിൽ നിന്ന് മാറി നിന്നതല്ല. യഥാർത്ഥത്തിൽ വിലക്കുണ്ടായെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആ സമയത്താണ് ഞാൻ ഉസ്താദ് ഹോട്ടൽ ചെയ്തത്. ബാച്ചിലർ പാർട്ടി ചെയ്തു. വിലക്കാൻ അവരുടെ സൈഡിൽ നിന്ന് ശ്രമമുണ്ടായി. താൻ മനപ്പൂർവം പ്രൊഡ്യൂസർമാരെ അവഗണിച്ചതല്ലെന്ന് നിത്യ വ്യക്തമാക്കി.
എന്റെ അമ്മയ്ക്ക് കാൻസറായിരുന്നു. ഞാനപ്പോഴും ഷൂട്ടിന് വരുന്നുണ്ട്. രാജീവ് സാറുടെ സിനിമയായിരുന്നു. എനിക്കദ്ദേഹത്തോട് ഭയങ്കര ബഹുമാനമാണ്. എന്റെ വ്യക്തിപരമായ പ്രശ്നം കൊണ്ട് ഒരു സിനിമയ്ക്കോ മറ്റൊരാൾക്കോ കഷ്ടമുണ്ടാക്കൽ ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ല. ഞാൻ വന്ന് ഷൂട്ടിംഗ് പൂർത്തിയാക്കുകായിരുന്നു. അമ്മയ്ക്ക് കാൻസർ മൂന്നാം ഘട്ടമായിരുന്നു. ഞാൻ തകർന്ന് പോയിരുന്നു.
ഷൂട്ട് ചെയ്ത് കഴിഞ്ഞ് റൂമിൽ പോയി കരയും. ഷോട്ട് റെഡിയെന്ന് പറയുമ്പോൾ പോകും. നമ്മളൊക്കെ മനുഷ്യൻമാരാണ്. നമ്മുടേതായ പ്രശ്നങ്ങളുണ്ടാകും. ആ സമയത്ത് എനിക്ക് കടുത്ത മൈഗ്രേയ്നും ഉണ്ടായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് അറിയിപ്പൊന്നുമില്ലാതെ അവർ വന്നത്. ആരാണ് വലിയവർ, അവരെ അറിഞ്ഞ് വെക്കണം എന്നൊന്നും എനിക്കറയില്ല. ഇപ്പോൾ ഷൂട്ടിലാണ്. വരാൻ പറ്റില്ലെന്ന് പറഞ്ഞു.
മറ്റൊരിടത്ത് മീറ്റിംഗ് വെക്കാം. ഇപ്പോൾ ഷൂട്ടിലാണെന്ന് പറഞ്ഞു. അവർക്ക് ഈഗോയായി. അതിന്റെ പേരിലാണ് തന്നെ വിലക്കുമെന്ന് പറഞ്ഞതെന്നും നിത്യ ചൂണ്ടിക്കാട്ടി. തന്റെയടുത്ത് സംസാരിച്ചില്ലെന്ന് പറഞ്ഞ് ഒരു ആർട്ടിസ്റ്റിനെ വിലക്കുന്നത് വിഡ്ഢിത്തമാണെന്നും നിത്യ അന്ന് ചൂണ്ടിക്കാട്ടി. തനിക്ക് മാനനഷ്ടത്തിന് കേസ് നൽകാമായിരുന്നു. അതേക്കുറിച്ച് ആലോചിച്ചു.
എന്നാൽ താൻ ഈ പ്രശ്നത്തിൽ നിന്നും മാറി നിൽക്കുകയാണ് ചെയ്തതെന്നും നിത്യ മേനോൻ അന്ന് ചൂണ്ടിക്കാട്ടി. ആരാണ് തന്നെ ബാൻ ചെയ്തതെന്ന് അറിയാൻ ശ്രമിച്ചിട്ടില്ലെന്നും നിത്യ മേനോൻ അന്ന് വ്യക്തമാക്കി. നിർമാതാവ് സുരേഷ് കുമാറിന്റെ മകൾ കീർത്തി സുരേഷ് പിൽക്കാലത്ത് സിനിമാ രംഗത്തേക്ക് വന്നു. അപ്പോഴേക്കും നിത്യ തെന്നിന്ത്യൻ സിനിമാ രംഗത്തിന് പ്രിയപ്പെട്ട നടിയായി മാറിയിട്ടുണ്ട്.


Click it and Unblock the Notifications