അവസാനം വരെ മുരളിക്ക് ആ ദേഷ്യം ഉണ്ടായിരുന്നു; ആ മഞ്ജു വാര്യർ ചിത്രത്തിന് പിന്നിൽ സംഭവിച്ചത്
മലയാള സിനിമാ രംഗത്ത് ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് അന്തരിച്ച മുരളി. നാടകരംഗത്ത് നിന്നും സിനിമകളിലേക്ക് കടന്ന് വന്ന മുരളി ചെയ്ത സിനിമകളിൽ പലതും ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നി എന്ന ചിത്രമാണ് മുരളിയുടെ ആദ്യം റിലീസ് ചെയ്ത സിനിമ. സിനിമയിൽ മുരളി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വെങ്കലം, അമരം, വരവേൽപ്പ്, കിരീടം, തുടങ്ങിയ സിനിമകളിൽ മുരളിക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചു.
മുരളിയുടെ സിനിമാ കരിയർ പലപ്പോഴും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച നടനായിട്ടും ഇടക്കാലത്ത് നടന്റെ കരിയർ ഗ്രാഫിൽ വലിയ താഴ്ച സംഭവിച്ചിട്ടുണ്ട്. ഇതിന് പല കാരണങ്ങളും സിനിമാ ലോകത്ത് പറഞ്ഞ് കേൾക്കുന്നു. നിരുത്തരവാദിത്വമാണ് മുരളിക്ക് വിനയായതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഷൂട്ടിംഗിന് എത്താതിരിക്കുക, സെറ്റിലെ പ്രശ്നങ്ങൾ തുടങ്ങിയ ആരോപണങ്ങൾ നടന് നേരെ വന്നിട്ടുണ്ട്. ഇതേക്കുറിച്ച് മുരളിയുടെ സഹപ്രവർത്തകർ തുറന്ന് പറഞ്ഞിട്ടുമുണ്ട്. മദ്യപാനം മൂലമുള്ള പ്രശ്നങ്ങളും നടന്റെ ജീവിതത്തെ ബാധിച്ചിരുന്നെന്നും വാദമുണ്ട്.

കരിയറിൽ ഒരുപിടി നല്ല സിനിമകൾ മുരളിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിലൊന്നാണ് ജയരാജ് സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ കളിയാട്ടം. മഞ്ജു വാര്യർ, സുരേഷ് ഗോപി, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ അന്ന് ഏറെ ശ്രദ്ധ നേടി. മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ചിത്രത്തിലൂടെ സുരേഷ് ഗോപിക്ക് ലഭിച്ചു. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലാലിനും ലഭിച്ചു.
സിനിമയിൽ ലാൽ ചെയ്ത വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് മുരളിയെയാണ്. എന്നാൽ മുരളിക്ക് പകരം ലാലിനെ കാസ്റ്റ് ചെയ്യാൻ സംവിധായകൻ ജയരാജ് തീരുമാനിക്കുകയായിരുന്നു. കളിയാട്ടത്തിന്റെ നിർമാതാവ് കെ രാധാകൃഷ്ണനാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

സിനിമയുടെ ആദ്യ ഘട്ട ചർച്ചകളിലാണ് മുരളിയെ കഥാപാത്രത്തിലേക്ക് തീരുമാനിച്ചതെന്ന് ഇദ്ദേഹം പറയുന്നു. രണ്ടാമത് പ്ലാൻ ചെയ്തപ്പോൾ സിനിമയിലേക്ക് ലാലിനെ കാസ്റ്റ് ചെയ്താലോ എന്ന് ജയരാജ് ചോദിച്ചു. ലാലിനെ കണ്ട് പുള്ളിക്ക് സ്ട്രെെക് ചെയ്തു. ഞാൻ ആദ്യം കുറേ എതിർത്തു. താടി കാരണം കഥാപാത്രത്തിന് പറ്റുമോ എന്ന സംശയം ഉണ്ടായിരുന്നു. താടി എടുക്കണം എന്ന് ആദ്യം പറഞ്ഞിരുന്നു. പിന്നീട് കുഴപ്പമില്ല താടി വെച്ചോയെന്ന് പറഞ്ഞു.
മാറ്റിയ കാര്യം മുരളി ചേട്ടനോട് പറഞ്ഞു. പടത്തിൽ നിന്ന് മാറ്റിയ ദേഷ്യം മുരളി ചേട്ടന് അവസാനം വരെയുണ്ടായിരുന്നു. പുള്ളിക്കത് ഭയങ്കര വിഷമം ആയി. പക്ഷെ ഞാൻ മനപ്പൂർവം ചെയ്തതല്ല. അങ്ങനെ സംഭവിച്ചതാണ്. മുരളി ചേട്ടന്റെ പെർഫോമൻസിനെക്കുറിച്ച് പ്രേക്ഷകർക്ക് അറിയാം. ലാലിനെ കാസ്റ്റ് ചെയ്താൽ ഒരു പുതുമ തോന്നുമെന്നാണ് ജയരാജ് ചിന്തിച്ചതെന്നും നിർമാതാവ് കെ രാധാകൃഷ്ണൻ പറഞ്ഞു.
കളിയാട്ടത്തിൽ മഞ്ജു വാര്യരെ നായികയാക്കിയതിനെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. സിനിമയുടെ ഷൂട്ട് തുടങ്ങാനിരിക്കെ മഞ്ജു വാര്യർക്ക് ചിക്കൻ പോക്സ് വന്നു. ഇതോടെ ഷൂട്ടിംഗ് തുടങ്ങാൻ പറ്റാതായി. മഞ്ജുവില്ലാതെ ഈ പ്രൊജക്ട് മുന്നോട്ട് പോകില്ലെന്ന് സംവിധായകൻ ജയരാജ് പറഞ്ഞു. ഇതോടെ നടി വരുന്നത് വരെ ഷൂട്ടിംഗ് മാറ്റി വെച്ചെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്റെ അഡാപ്റ്റേഷനായിരുന്നു കളിയാട്ടം.


Click it and Unblock the Notifications











