കള്ളത്തരം അന്നാണ് പിടികിട്ടിയത്; ഭരതൻ-കെപിഎസി ലളിത പ്രണയത്തെക്കുറിച്ച് ഒടുവിൽ ഉണ്ണികൃഷ്ണൻ പറഞ്ഞത്
മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ നടനാണ് അന്തരിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ.
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി കലാകാരൻമാരുണ്ട്. മരണപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും ജന മനസ്സിൽ ഇവരിന്നും ജീവിക്കുന്നു, ഇത്തരത്തിൽ മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരങ്ങളായിരുന്നു കെപിഎസി ലളിത, ഒടുവിൽ ഉണ്ണി കൃഷ്ണൻ, നെടുമുടി വേണു എന്നിവർ. 2006 ലാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ മരിക്കുന്നത്. നെടുമുടി വേണു 2021 ലും കെപിഎസി ലളിത 2022 ലും വിട വാങ്ങി.
മൂവരും നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇവർ ചെയ്ത് വെച്ച കഥാപാത്രങ്ങൾ ഇന്നും അതുല്യമായി തുടരുന്നു. മുമ്പൊരിക്കൽ ഇവർ മൂന്ന് പേരും ഒരുമിച്ചൊരു ഷോയിൽ പങ്കെടുത്തിരുന്നു. അമൃത ടിവിയിലെ സമാഗമം എന്ന ഷോയിലായിരുന്നു ഇത്. സത്യൻ അന്തിക്കാടും പരിപാടിയിൽ പങ്കെടുത്തു. നാല് പേരും കൂടി അന്ന് പറഞ്ഞ രസകരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണിപ്പോൾ.
ഏത് കഥാപാത്രത്തിനും ചേരുന്ന വ്യക്തിയാണ് ഒടുവിൽ ഉണ്ണികൃഷ്ണനെന്ന് തന്റെ ഭർത്താവ് സംവിധായകൻ ഭരതൻ പറയുമായിരുന്നെന്ന് കെപിഎസി ലളിത അന്ന് പറഞ്ഞു. അടൂർ സാറിന്റെ പടത്തിലൊക്കെ അഭിനയിക്കുമ്പോൾ എന്തൊരു ബഹുമാനമാണെന്നോ ഈ പാർട്ടിയെ. ചേട്ടൻ പറഞ്ഞത് തന്നെയാണ് അദ്ദേഹവും പറഞ്ഞത്.

ഇങ്ങനത്തെ രൂപമുള്ള ഒരാളിനെ നമ്മൾ കണ്ടിട്ടേയില്ലെന്ന് അടൂർ പറഞ്ഞു, കെപിഎസി ലളിതയുടെ വാക്കുകളിങ്ങനെ. ഭരതൻ, കെപിഎസി ലളിത പ്രണയം താനറിഞ്ഞതിനെക്കുറിച്ച് അന്ന് ഒടുവിൽ ഉണ്ണികൃഷ്ണനും സംസാരിച്ചു.
'ഒരു ദിവസം കള്ളത്തരം പിടികിട്ടി. ഊണ് കഴിക്കാൻ ഭരതേട്ടനെയും കൊണ്ട് വരണേ എന്ന് പറഞ്ഞു. എന്തിനാണ് ഭരതേട്ടനെയും കൊണ്ട് വരുന്നത്? അപ്പോൾ ഞാൻ ആലോചിച്ചു. കുറേ കഴിഞ്ഞപ്പോഴാണ് അറിയുന്നത്,' ഒടുവിൽ ഉണ്ണികൃഷ്ണൻ പറഞ്ഞതിങ്ങനെ. അന്ന് വീഡിയോയിലൂടെ അടൂർ ഗോപാലകൃഷ്ണൻ ഒടുവിൽ ഉണ്ണി കൃഷ്ണനെക്കുറിച്ചും സംസാരിച്ചു.
'ഒരു നടനെ സംബന്ധിച്ചിടത്തോളം ഞാൻ ജനിച്ച് ജീവിച്ച സ്ഥലത്തെ രീതികൾ മാത്രമല്ല മറ്റ് നിരീക്ഷണങ്ങളിലൂടെ നടത്തുന്ന കഥാപാത്ര ആവിഷ്കരണാണ് യോഗ്യത എന്ന് പറയാം. അതിൽ അസാമാന്യമായ പാടവം തെളിയിച്ചയാളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. നടൻ മാത്രമല്ല, വളരെ സ്നേഹമുള്ള നിഷ്കളങ്കനായ മനുഷ്യനാണ്,' അടൂർ പറഞ്ഞതിങ്ങനെ.
ഒടുവിൽ ഉണ്ണികൃഷ്ണനെക്കുറിച്ച് സത്യൻ അന്തിക്കാടും അന്ന് സംസാരിച്ചു. 'ഉണ്ണിയേട്ടന് നമ്മൾ കാണാത്ത ചില സ്വഭാവങ്ങളുണ്ട്. രാത്രി ചില ദിവസങ്ങളിൽ പത്ത്, പതിനൊന്ന് മണിയായാൽ ഫോൺ ചെയ്യും.വളരെ അടുത്ത സുഹൃത്തുക്കളെ. നമ്മൾ ഉറക്കത്തിലേക്ക് പോവുന്ന സമയമായിരിക്കും,' സത്യൻ അന്തിക്കാട് പറഞ്ഞു.

സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. നാല് തവണ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
70 കളിലാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ദർശനം എന്ന സിനിമയിലായിരുന്നു തുടക്കം. പിഎൻ മേനോനാണ് ഈ സിനിമ സംവിധാനം ചെയ്തത്. സത്യൻ അന്തിക്കാട്, ഹരിഹരൻ തുടങ്ങിയവരുടെ സിനിമകളിലാണ് കൂടുതലും ശ്രദ്ധേയ വേഷങ്ങൾ ഇദ്ദേഹം ചെയ്തത്.
സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെപിഎസി ലളിതയും നടിക്ക് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ചത് സത്യന്റെ സിനിമകളിലാണ്. ഇക്കാര്യം നടി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. കെപിഎസി ലളിതയുടെ മരണം മലയാള സിനിമാ ലോകത്തെയാകെ വിഷമിപ്പിച്ചിരുന്നു. ഏറെ നാൾ ചികിത്സയിലായിരുന്നു നടി.


Click it and Unblock the Notifications