പ്രേം നസീറിനെ പൊതുവേദിയിൽ അപമാനിച്ചു; നടൻ നൽകിയ മറുപടി; തല്ലാനിറങ്ങി ആരാധകരും
നിത്യ ഹരിത നായകനായി മലയാള സിനിമയിൽ അറിയപ്പെട്ട പ്രേം നസീറിനെക്കുറിച്ചുള്ള ഓർമ്മകൾ സഹപ്രവർത്തകർ ഇപ്പോഴും പങ്കുവെക്കാറുണ്ട്. താരമെന്നതിനപ്പുറം മനുഷ്യ സ്നേഹിയുമായാണ് പ്രേം നസീറിനെ ഏവരും ഓർക്കാറ്. ഒപ്പം അഭിനയിച്ചവർക്കോ യൂണിറ്റിൽ വർക്ക് ചെയ്തവർക്കോ നടനെക്കുറിച്ച് പരാതിയില്ല. ഏവരെയും ഒരുപോലെ കണ്ട പ്രേം നസീർ ഇന്നത്തെ സൂപ്പർസ്റ്റാറുകൾക്കും മാതൃകയാണ്.
അവസാന കാലം വരെയും മലയാള സിനിമയിൽ ബഹുമാന്യ സ്ഥാനം പ്രേം നസീറിന് ലഭിച്ചു. പ്രേം നസീറിനെക്കുറിച്ച് പഴയ കാല സിനിമകളിലെ ക്യാമറമാൻ വേണു ജി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രേം നസീറിന്റെ നല്ല മനസിനെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്.

'പുതുമുഖങ്ങളായ രാഘവൻ, ശോഭന, സുധീർ, ബാലൻ കെ നായർ എന്നിവർക്ക് അവാർഡ് കൊടുക്കുന്ന ചടങ്ങ്. പ്രേം നസീറും കെപി ഉമ്മറും ടെക്നീഷ്യൻമാരായ ഞങ്ങളുമെല്ലാം ചടങ്ങിലുണ്ടായിരുന്നു. അന്ന് പിഎൻ മേനോൻ നികൃഷ്ടമായി പ്രേം നസീറിനെ കുറിച്ച് സംസാരിച്ചു. കണ്ട് മടുത്ത മുഖങ്ങൾ സിനിമാ ഫീൽഡിൽ നിന്നും മാറണം. പുതിയ മുഖങ്ങൾ വരണം എന്നൊക്കെ പറഞ്ഞ് വളരെ മോശമായി രീതിയിൽ ചിത്രീകരിച്ചു. അതിന് പ്രേം നസീർ മറുപടി നൽകി'
'മിസ്റ്റർ മേനോൻ നിങ്ങൾ ആദ്യമായി സംവിധായകനായത് എന്റെ മുഖത്ത് ക്യാമറ വെച്ചാണ്. ഈ ഇരിക്കുന്ന ജനം പറയട്ടെ, ഞാൻ മാറിത്തരാം എന്ന് പ്രേം നസീർ പറഞ്ഞു. അപ് അപ് പ്രേം നസീർ, ഡൗൺ പിഎം മേനോൻ എന്ന് ഹാൾ മുഴക്കെ ജനങ്ങളുടെ ശബ്ദം പരന്നു. നസീറിന്റെ ഫാൻസിനും അല്ലാതെയുള്ള പ്രേക്ഷകർക്കും പിഎൻ മേനോനെ തല്ലണം'

പരിപാടി കഴിഞ്ഞ് ഓരോ കാർ പോകുമ്പോഴും ആളുകൾ ലൈറ്റടിച്ച് പിഎൻ മേനോൻ ഉണ്ടോയെന്ന് നോക്കി. പുറത്തിറങ്ങാൻ നിവൃത്തിയില്ല. ഈ വിവരം അറിഞ്ഞ പ്രേം നസീർ ഇദ്ദേഹത്തെ വിളിച്ചിറക്കി അവിടെ നിന്നും രക്ഷപ്പെടുത്തുകയായിരുന്നെന്നും വേണു ജി ഓർത്തു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
1989 ജനുവരി പതിനാറിനാണ് പ്രേം നസീർ മരിക്കുന്നത്. 62ാം വയസിലായിരുന്നു അന്ത്യം. ശസ്ത്രക്രിയക്കായി ആശുപത്രിയിൽ കഴിയവെ അഞ്ചാം പനി വന്നാണ് നടൻ മരിക്കുന്നത്. കുടലിൽ അൾസർ വന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കവെ സന്ദർശകരിൽ നിന്ന് അഞ്ചാം പനി വന്നു. ഇതാണ് മരണത്തിന് കാരണമായത്.
700 ലേറെ സിനിമകളിൽ പ്രേം നസീർ നായകനായി അഭിനയിച്ചിട്ടുണ്ട്. 1952 ൽ പുറത്തിറങ്ങിയ 'മരുമകൾ' എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. 22ാം വയസിലാണ് നടൻ സിനിമാ രംഗത്തേക്ക് വരുന്നത്. ഇതേ വർഷം പുറത്തിറങ്ങിയ 'വിശപ്പിന്റെ വിളി' എന്ന സിനിമ കരിയറിൽ വഴിത്തിരിവായി. 1990 ൽ പുറത്തിറങ്ങിയ കടത്തനാടൻ തമ്പിയാണ് പ്രേം നസീറിന്റേതായി അവസാനമായി റിലീസ് ചെയ്ത സിനിമ.
ചിറയൻ കീഴ് അബ്ദുൾ ഖാദർ എന്നാണ് പ്രേം നസീറിന്റെ യഥാർത്ഥ പേര്. തിക്കുറുശി സുകുമാരൻ നായരാണ് നടന് പ്രേം നസീർ എന്ന് പേര് മാറ്റിയത്. മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും പ്രേം നസീർ എന്ന നല്ല മനുഷ്യനെയും താരത്തെയും ആരാധനയോടെ മലയാളികൾ ഓർക്കുന്നു.


Click it and Unblock the Notifications