ദേഷ്യം വന്ന രജിനി ആ ഫോട്ടോ ഒഴികെ വീട്ടിലുള്ളതെല്ലാം അടിച്ച് തകർത്തു, ഭാര്യ ശ്രമിച്ചിട്ടും താരം ശാന്തനായില്ല!
രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്. കലക്ഷനിൽ ആഗോളതലത്തിൽ 600 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കുകയാണ് ചിത്രം.
ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നിർമാതാവ് കലാനിധി മാരൻ സൂപ്പർതാരത്തെ നേരിൽക്കണ്ട് ചെക്ക് കൈമാറിയത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് നിർമാതാവ് കലാനിധി മാരൻ രജിനികാന്തിനെ അദ്ദേഹത്തിന്റെ ചെന്നൈ പോയസ് ഗാർഡനിലുള്ള വസതിയിലെത്തി സന്ദർശിച്ചത്.
110 കോടി രൂപ പ്രതിഫലമായി രജിനികാന്തിന് നൽകിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പുറമെയാണ് ഒരു സംഖ്യയുടെ ചെക്കും കലാനിധി മാരൻ കൈമാറിയത്. ലാഭവിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല. ബസ് കണ്ടക്ടറായി ജോലി ചെയ്ത് വരുന്നതിനിടെയാണ് രജിനികാന്തിന് സിനിമാ മോഹം ഉദിക്കുന്നത്.

ശേഷം ജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ ചെന്നൈയിലെ ഫിലിം കോളേജിൽ ചേർന്നു. ആ സമയത്ത് സംവിധായകൻ ബാലചന്ദർ രജിനിയെ ശ്രദ്ധിക്കുകയും തന്റെ അപൂർവ രാഗങ്ങൾ എന്ന സിനിമയിലേക്ക് തെരെഞ്ഞെടുക്കുകയും ചെയ്തു.
അതിനുശേഷം ഏകദേശം 170 ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന് സ്വന്തമായി ഒരു സ്ഥാനം ഇന്ത്യൻ സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. രജിനിയോളം സിംപിളായൊരു സൂപ്പർസ്റ്റാർ ഇന്ത്യൻ സിനിമയിൽ വേറെയുണ്ടോ എന്ന് സംശയമാണ്. എല്ലാവരോടും സ്നേഹത്തോടും ക്ഷമയോടും കൂടി മാത്രമെ അദ്ദേഹം സംസാരിക്കാറുള്ളു.
ആരാധകർക്ക് മുമ്പിലോ പ്രേക്ഷകർക്ക് മുമ്പിലോ ഒരിക്കൽ പോലും താരം ദേഷ്യപ്പെട്ടിട്ടില്ല. പരമാവധി ക്ഷമയോടെ പെരുമാറാൻ താരം ശ്രമിക്കാറുണ്ട്. എന്നാൽ രജിനിയെ കുറിച്ച പലർക്കും അറിയാത്തൊരു കഥ സിനിമാ മേഖലയിൽ പ്രചരിക്കുന്നുണ്ട്. ഒരിക്കൽ ജീവിതം വെറുത്ത രജിനി വീട് അടിച്ച് തകർത്തുവെന്നതാണ് അത്.
പൊതുവെ സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ജീവിക്കുന്ന പ്രകൃതമാണ് രജിനിയുടേത്. താൻ ആഗ്രഹിക്കുന്നിടത്ത് ശരിയായ സമയത്ത് എത്തിച്ചേരണം എന്നതാണ് രജിനിയുടെ പോളിസി. എന്നാൽ സിനിമയിൽ വന്നശേഷം ലഭിച്ച ജനപ്രീതിയും സ്വീകാര്യതയും മൂലം അദ്ദേഹം വീട് വിട്ട് പുറത്തേക്ക് ഇറങ്ങിയാൽ ആളുകൾ ചുറ്റും കൂടാനും സ്നേഹം പ്രകടിപ്പിക്കാനും തുടങ്ങി.

ആളുകൾ അടുത്ത് കൂടുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും കാരണം രജിനിക്ക് വീട് വിട്ട് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ഒരു ഘട്ടത്തിൽ താരം ജീവിതത്തെ വെറുത്തു. അമിതമായി ദേഷ്യപ്പെട്ട് വീട്ടിലെ എല്ലാ സാധനങ്ങളും അരിശം തീരും വരെ അടിച്ച് തകർത്തു. ആർക്കും രജിനിയുടെ അടുത്ത് ചെല്ലാൻ പോലും കഴിഞ്ഞില്ല.
എനിക്ക് ഈ ജീവിതം ഇഷ്ടമല്ല... എല്ലാം മതിയായി എന്ന് അലറി കൊണ്ടായിരുന്നു രോഷപ്രകടനം. ഇത് കണ്ട് ഭയന്ന ഭാര്യ ലത താരത്തിന്റെ സിനിമയിലെ ഗുരുവായ ബാലചന്ദറിനെ വിളിച്ച് വരുത്തി. അദ്ദേഹം വീട്ടിലെത്തി നോക്കിയപ്പോൾ തന്റെ ഫോട്ടോയൊഴികെ മറ്റെല്ലാം രജിനി തകർത്തതായി കണ്ടു.
എന്തുകൊണ്ടാണ് എന്റെ ഫോട്ടോയെ വെറുതെ വിട്ടത് അതും തകർക്കാമായിരുന്നില്ലേ എന്നാണ് രജിനിയോട് ബാലചന്ദർ ആദ്യം ചോദിച്ചത്. എവിടെയും സമാധാനത്തോടെ ഇരിക്കാൻ സാധിക്കുന്നില്ല. എനിക്ക് എന്തിനാണ് ഇത്ര പ്രശസ്തി തന്നതെന്ന് രജനി ബാലചന്ദറിനോട് ചോദിച്ചു.
പലരും ഒരു അവസരം തേടുകയാണ്. നിങ്ങൾക്ക് നല്ലൊരു അവസരവും പ്രശസ്തിയും ലഭിച്ചു... അത് ശരിയായി ഉപയോഗിക്കുക... എന്നാണ് രജിനിക്ക് ബാലചന്ദർ മറുപടി നൽകിയത്. ആ മറുപടി കേട്ടതോടെയാണ് അതുവരെ ഉണ്ടായിരുന്ന രജിനിയുടെ ദേഷ്യം ശമിച്ചതെന്നാണ് സിനിമാ മേഖലയിൽ പ്രചരിക്കുന്ന കഥ.


Click it and Unblock the Notifications