'അന്ന് അമ്മ മരിച്ചപ്പോള്‍ കരഞ്ഞുതീര്‍ത്തതാണ്, പിന്നീട് കരഞ്ഞിട്ടേയില്ല'; തുറന്നുപറഞ്ഞ് നടി ഷീല
നിരവധി വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളത്തിന്റെ അഭിനയ സരസ്വതിയായി മാറിയ നടിയാണ് ഷീല. നിത്യഹരിത നായകന്‍ പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതല്‍ തവണ നായികയായി അഭിനയിച്ച ഷീലയുടെ റെക്കോര്‍ഡ് ഇന്നും ആരും തിരുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളിയുടെ നായികാസങ്കല്പങ്ങളില്‍ ഇന്നും ഷീലയുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തിന് ഷീല ഇടവേള നല്‍കിയിരുന്നുവെങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് ഷീല ഒരു തിരിച്ചുവരവ് നടത്തിയത്. തുടര്‍ന്ന് ഏതാനും മലയാളചിത്രങ്ങളില്‍ കൂടി അഭിനയിച്ചിരുന്നു. അമ്മയായും മകളായും കാമുകിയായും കോളെജ് കുമാരിയായും ഭാര്യയായും ഒരു കാലത്ത് നിറഞ്ഞുനിന്ന ഷീല തന്റെ വിശ്രമകാലം ആസ്വദിക്കുകയാണിപ്പോള്‍.

എങ്കിലും മിനിസ്‌ക്രീനിലും അഭിമുഖങ്ങളിലുമായി ഇടയ്ക്കിടെ താരം പ്രത്യക്ഷപ്പെടാറുണ്ട്. കുറച്ചുനാള്‍ മുമ്പ് കൈരളി ടിവിയ്ക്ക് വേണ്ടി ജോണ്‍ ബ്രിട്ടാസ് ഷീലയുമായി നടത്തിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ സിനിമാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഷീല.
ഷീലയ്ക്ക് വേണ്ടത്ര സിനിമയില്‍ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്ന സംവിധായരായ ശ്രീകുമാരന്‍ തമ്പിയുടെയും കെ.എസ്. സേതുമാധവന്റെയും പ്രസ്താവനകളോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ഷീല.

ഷീലയുടെ വാക്കുകളില്‍ നിന്നും:' അന്ന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവാര്‍ഡുകളെക്കുറിച്ചൊന്നും വലിയ ധാരണയില്ലായിരുന്നു. പുരസ്‌കാരങ്ങള്‍ അത്ര വലുതാണെന്ന തോന്നലുണ്ടാകുന്നത് ഇപ്പോഴാണ്. അന്നെല്ലാം സിനിമയിലേക്ക് വിളിക്കും, അഭിനയിക്കും, തിരിച്ച് മടങ്ങും അത്രയേ ഉള്ളൂ.
അന്ന് മറ്റാര്‍ക്കെങ്കിലും അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ അവരെ ഞാന്‍ വിളിച്ച് അഭിനന്ദിക്കും. എനിക്കതില്‍ കുശുമ്പോ അസൂയയോ ഒന്നും തോന്നിയിട്ടില്ല. അതൊരു വലിയ കാര്യമായിട്ട് അന്ന് തോന്നിയിട്ടേ ഇല്ല.'

എങ്കിലും ഷീലാമ്മയ്ക്ക് സംവിധായകരുടെ അഭിപ്രായം കേള്‍ക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു വിങ്ങലില്ലേ എന്ന് ചോദിക്കുകയാണ് അവതാരകന്‍. അതിന് ഷീല മറുപടി പറയുന്നത് ഇങ്ങനെയാണ്:' എന്തിന്? ഞാന്‍ ഇങ്ങനെ മറ്റുള്ളവരുടെ മുന്നിലിരുന്ന് കരയാറേയില്ല. കണ്ണുകള്‍ നിറയാറു പോലുമില്ല.
ഒരു കാലഘട്ടത്തിനു ശേഷം ഇനി കരയുകയേ ഇല്ല എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഞാന്‍ എന്തിനാണ് കരയുന്നത്. എന്റെ അമ്മ മരിച്ചപ്പോള്‍ അന്ന് കുറേ കരഞ്ഞുതീര്‍ത്തു. അതോടെ എന്റെ കരച്ചില്‍ അവസാനിച്ചു. ഇനി കരയുകയേ ഇല്ലെന്ന് അതോടെ തീരുമാനിച്ചതാണ്. എന്റെ കണ്ണീര് മുഴുവന്‍ തീര്‍ന്നു, വറ്റിപ്പോയി. വല്ലയിടത്തും വീണാല്‍ ചിലപ്പോള്‍ അയ്യോ! എന്ന് വിളിച്ച് കരയുമായിരിക്കും. അത്രയേയുള്ളൂ.

എന്നാല്‍ ചില ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍, ചിലപ്പോള്‍ വളരെ ഇഷ്ടമുള്ള ആളുകളെ കുറിച്ച് പറയുമ്പോഴൊക്കെ കരയുമായിരിക്കും. പക്ഷെ, കഥാകൃത്തുക്കള്‍ മരിച്ചാല്‍ ഞാന്‍ കരയും. അവരാണ് എന്റെ ജീവിതത്തിലെ ഹീറോകള്‍. അവരുടെ വേര്‍പാടാണ് എന്നെ ദുഃഖിപ്പിച്ചിരിക്കുന്നത്.
സെറ്റിലിരിക്കുമ്പോള്‍ സംവിധായകരോട് ഞാന്‍ ഇടയ്ക്ക് എന്റെ സിനിമകളുടെ കഥ എഴുതുന്നവരെ കാണണമെന്നൊക്കെ ആവശ്യപ്പെടുമായിരുന്നു. വേറെ സിനിമയുടെ തിരക്കിലാണെങ്കിലും അവര്‍ വരുമ്പോള്‍ എന്നെ അറിയിക്കണമെന്നും ഞാന്‍ വന്ന് കണ്ടോളാം എന്നൊക്കെ പറഞ്ഞിരുന്നു.
Recommended Video

പക്ഷെ, ഇതൊക്കെ കണ്ട് എന്റെ കൂടെ അന്ന് അഭിനയിച്ച നസീറും സത്യനും ഒക്കെ കളിയാക്കുമായിരുന്നു. ഹീറോ ആയി അഭിനയിക്കുന്ന ഞങ്ങളെയൊക്കെ കാണണമെന്ന് നിങ്ങള്‍ക്ക് ഒരു ദിവസം പോലും തോന്നിയിട്ടില്ലേ, കഥയെക്കുറിച്ചും കഥാകൃത്തുക്കളെക്കുറിച്ചും മാത്രമാണല്ലോ ഇഷ്ടം എന്ന് വെറുതെ കളി പറയുമായിരുന്നു.
അന്നും ഇന്നും വായിക്കാന്‍ ഇഷ്ടമാണ്. അതൊരു കക്ഷണം പേപ്പറാണെങ്കില്‍ കൂടി ഞാന്‍ വായിക്കും.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയെ കാണണമെന്ന്.
ആദ്യകാലങ്ങളില്‍ തിരക്കഥ ഞാന്‍ വായിക്കില്ലായിരുന്നു. പിന്നീടാണ് ഞാന്‍ വായിച്ചു തുടങ്ങിയത്. എനിക്ക് പ്രാധാന്യമുള്ള വേഷത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഞാന്‍ സ്‌ക്രിപ്റ്റ് വായിക്കുമായിരുന്നു. അത് ഒത്തിരി ഗുണം ചെയ്തിട്ടുമുണ്ട്.' ഷീല പറയുന്നു.


Click it and Unblock the Notifications