'ദുൽഖർ സൽമാനും കാവ്യ മാധവനും മതി... മറ്റാരെയും ആ വേഷത്തിലേക്ക് സങ്കൽപ്പിക്കാനാവുന്നില്ല'; ഷീല പറഞ്ഞത്!
ചെമ്മീനിലെ കറുത്തമ്മ... കള്ളി ചെല്ലമ്മയിലെ ചെല്ലമ്മ... അനുഭവങ്ങള്‍ പാളിച്ചകളിലെ ഭവാനി... മനസിനക്കരെയിലെ കൊമ്പനക്കാട്ട് കൊച്ചുത്രേസ്യ. മലയാള സിനിമയുടെ ഒരു കാലഘട്ടത്തില്‍ നടി ഷീല ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ പറഞ്ഞാൽ തീരില്ല.
പ്രണയവും വിരഹവും ഹാസ്യവും കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണതകളും അങ്ങനെ ഷീലയെന്ന അനുഗ്രഹീത നടിയുടെ കയ്യൊപ്പ് പതിഞ്ഞ ചലച്ചിത്ര രംഗങ്ങള്‍ ഇന്നും മറക്കാനാവില്ല. സൗന്ദര്യവും കഴിവും ഒന്നിച്ച് അഭിനയത്തിന്റെ മാറ്റുകൂട്ടിയപ്പോള്‍ ചലച്ചിത്ര ആസ്വാദകര്‍ക്ക് ഈ പ്രതിഭ പ്രിയങ്കരിയായി.
ആറ് പതിറ്റാണ്ടിലധികം മലയാളം-തമിഴ് സിനിമാ മേഖലകളില്‍ തന്റേതായ ഇടം നിലനിര്‍ത്തി ഷീല. നായകന്മാര്‍ അരങ്ങുവാണ കാലത്ത് ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഷീല. പ്രേം നസീര്‍, സത്യന്‍, കമലഹാസന്‍, മധു, ജയന്‍, സോമന്‍, സുകുമാരന്‍ തുടങ്ങി ഒട്ടേറെ മുന്‍നിര നായകന്മാര്‍ക്കൊപ്പം ഷീല നായികയായി. നായകന്മാരേക്കാള്‍ പ്രതിഫലം പറ്റുന്ന നടിയായി പിന്നീട് ഷീല.

മലയാളത്തിൽ മുന്നൂറിലധികം സിനിമകൾ ഷീല ചെയ്തിട്ടുണ്ടെങ്കിലും ഷീലയുടെ കരിയറിലെ നാഴികകല്ലാണ് ചെമ്മീൻ എന്ന ക്ലാസിക്ക് ചിത്രം. കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയം അറിയാത്ത ഒരു സിനിമാപ്രേമി പോലും ഇന്ന് ഈ ഭൂമിമലയാളത്തിൽ ഉണ്ടാവില്ല. 58 കൊല്ലം മുമ്പാണ് ചെമ്മീൻ റിലീസായത്. ഒരുപാട് പുതുമകൾ നിറഞ്ഞ സിനിമയായിരുന്നു ചെമ്മീൻ.
അണിയറയിൽ ഭൂരിഭാഗവും പുതുമുഖങ്ങളായിരുന്നു. തൊണ്ണൂറ്റി ഒമ്പത് ശതമാനവും ഔട്ട്ഡോറിൽ ചിത്രീകരിച്ച സിനിമ കൂടിയാണ് ചെമ്മീൻ. സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ പങ്കജം, എസ്.പി പിള്ള എന്നിവരുടെ സാന്നിധ്യവും സിനിമയിലുണ്ടായിരുന്നു.
1965ലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ലഭിച്ച സിനിമയാണ് ചെമ്മീൻ. ഇപ്പോഴിതാ സിനിമയുടെ റീമേക്കിനെ കുറിച്ച് സംസാരിച്ചപ്പോൾ ചെമ്മീനിലെ കറുത്തമ്മയെന്ന നായികയായ ഷീലയും നായകൻ മധുവും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. റിമി ടോമി അവതാരകയായ ഒന്നും ഒന്നും മൂന്നിൽ അതിഥിയായി പങ്കെടുത്തപ്പോഴാണ് ഷീലയും മധുവും തന്റെ സങ്കൽപ്പങ്ങളെ കുറിച്ച് പറഞ്ഞത്.
സിനിമ റീമേക്ക് ചെയ്ത് വരികയാണെങ്കിൽ ആര് കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും വേഷം ചെയ്യണമെന്നതായിരുന്നു ചോദ്യം. പരീക്കുട്ടി എന്ന കഥാപാത്രമായി മലയാള സിനിമയുടെ യുവ തലമുറയിലെ ദുല്‍ഖര്‍ സല്‍മാനെയാണ് താരങ്ങൾ തിരഞ്ഞെടുത്തത്.

കറുത്തമ്മയായി മനസിലുള്ളത് കാവ്യ മാധവനാണ് എന്നാണ് ഷീല പറഞ്ഞത്. എന്നാല്‍ കറുത്തമ്മയായി പുതിയ തലമുറയിലെ ആരേയും സങ്കൽപ്പിക്കാനാവുന്നില്ലെന്നായിരുന്നു മധുവിന്റെ മറുപടി. മലയാള സിനിമാലോകത്ത് തനിക്കേറെ പ്രിയപ്പെട്ടവർ ശങ്കരാടിയും മോഹൻലാലുമാണെന്നും മധു പരിപാടിയിൽ വെളിപ്പെടുത്തി.
നടി ടി.ആർ ഓമനയാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് നടി ഷീലയും പറഞ്ഞു. ചെമ്മീനിലെ പ്രകടനത്തിന് തനിക്ക് ലഭിച്ച പ്രതിഫലവും മധു പരിപാടിയിൽ വെളിപ്പെടുത്തി. 1500 രൂപയായിരുന്നുവെന്നും ആ തുകയ്ക്ക് ഇപ്പോഴത്തെ ഒന്നരലക്ഷം രൂപയുടെ മൂല്യമാണെന്നും മധു പറഞ്ഞു.
'മധു സാർ വളരെ കംഫർട്ടബിളാണ്. സെറ്റിൽ പോയാൽ ഞങ്ങൾ എന്തെങ്കിലും പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കും. ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയായിരുന്നു', എന്നാണ് മധുവിനൊപ്പമുള്ള അഭിനയത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ ഷീല പറഞ്ഞത്. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് മധു ഇപ്പോൾ.
സ്ക്രീനിലെ പ്രണയത്തിൽ തന്റെ ഗുരു ഷീലയാണെന്ന് മധു അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് വൈറലായിരുന്നു. മൂടുപടം സിനിമ ചെയ്യുമ്പോൾ തനിക്ക് കാമറയ്‌ക്ക് മുന്നിൽ പ്രണയം അഭിനയിക്കാൻ അറിയില്ലായിരുന്നുവെന്നും മധു പറയുന്നു. 'സിനിമയിൽ അത്ര പരിചയസമ്പന്നത അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. അവിവാഹിതനുമായിരുന്നു. കാമറയ്‌ക്ക് മുന്നിൽ പ്രണയം അഭിനയിക്കാൻ പഠിപ്പിച്ചത് ഷീലയാണ്', എന്നാണ് താരം പറഞ്ഞത്.


Click it and Unblock the Notifications