ചേച്ചിയുടെ കല്യാണത്തിന് എത്തിയത് മുഹൂർത്തത്തിന് മുമ്പ്; വിഷമം ഇല്ല; പക്ഷെ ഇന്ന് അങ്ങനെയല്ല; ഉർവശി
മലയാള സിനിമാ രംഗത്ത് പ്രമുഖരായ നിരവധി നടിമാർ വന്നിട്ടുണ്ടെങ്കിലും ഉർവശിയെ പോലെ മികച്ച അവസരങ്ങൾ ലഭിച്ച അഭിനേതാക്കൾ ചുരുക്കമാണ്. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾ ഉർവശിക്ക് ലഭിച്ചു. പുരസ്കാരങ്ങൾ നിരവധി തവണ ലഭിച്ച അഭിനേത്രിയാണെങ്കിലും താരപദവിയോട് ഉർവശിക്ക് താൽപര്യമില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് മാത്രമേ ഉർവശി ആഗ്രഹിക്കുന്നുള്ളൂ. മലയാളത്തിൽ ഉർവശിയുടേതായി എടുത്ത് പറയാൻ ഒട്ടനവധി സിനിമകളുണ്ട്.
തലയണമന്ത്രം, മിഥുനം, സ്ഫടികം, ഭരതം, പൊൻമുട്ടയിടുന്ന താറാവ്, അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. അഭിനയ പാരമ്പര്യമുള്ളവരാണ് ഉർവശിയുടെ കുടുംബം. നാടക രംഗത്തെ പ്രമുഖരായിരുന്ന വിപി നായൻ, വിജയലക്ഷ്മി എന്നിവരുടെ മകളാണ് ഉർവശി. സഹോദരി കലാ രഞ്ജിനിയും അന്തരിച്ച കൽപ്പനയും സിനിമാ രംഗത്ത് പേരെടുത്തവർ. 13ാം വയസിൽ മുന്താണി മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ഉർവശിയും കടന്ന് വന്നു.

പിന്നീട് ഈ പ്രതിഭയുടെ ജൈത്രയാത്രയാണ് ആരാധകർ കണ്ടത്. തിരക്കുകൾ നിറഞ്ഞ കരിയറിലെ പഴയ കാലഘട്ടത്തെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തിരക്കുകൾ കാരണം വ്യക്തിപരമായ ജീവിതത്തിൽ പല കാര്യങ്ങളും മിസ് ചെയ്തതായി തോന്നിയിട്ടുണ്ടെന്ന് ഉർവശി പറയുന്നു. എന്റെ ചേച്ചിയുടെ കല്യാണത്തിന് മുഹൂർത്തത്തിന്റെ കുറച്ച് മുമ്പാണ് പോയിരിക്കുന്നത്. അന്ന് അങ്ങനെയേ പറ്റുമായിരുന്നുള്ളൂ. ഒരു ദിവസം മൂന്നും നാലും പടം ചെയ്യും.
അതിൽ വിഷമം ഒന്നുമില്ല. ഇപ്പോൾ നമ്മൾ ബോധപൂർവം കുഞ്ഞിന് അവധിയുള്ള ദിവസം ഷൂട്ടിന് പോകില്ല എന്ന് തീരുമാനിക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ വർക്ക് ചെയ്യാറില്ല. സിനിമാ രംഗത്ത് അങ്ങനെയൊരു ഗുണം കൂടിയുണ്ട്. ഈ സമയത്ത് ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മറ്റൊരു ജോലിയിൽ അത് സാധിക്കില്ലെന്നും ഉർവശി ചൂണ്ടിക്കാട്ടി. ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഒരു കാലഘട്ടം വരെയും സിനിമാ ഷൂട്ടിംഗ് 9 മണി മുതൽ ആറ് മണിവരെ എന്നില്ലായിരുന്നു. ഇപ്പോൾ കുറേയൊക്കെ ചിട്ട വന്നു. ഉറക്കമൊന്നും കിട്ടിയിരുന്നില്ല. ഇപ്പോൾ റിലാക്സ്‍ഡ് ആണ്. ഓടി നടന്ന് സിനിമകൾ ചെയ്യാതെ ഇഷ്‌ടപ്പെട്ട സിനിമകൾ ചെയ്യുന്നെന്നും ഉർവശി അന്ന് വ്യക്തമാക്കി.
കുടുംബത്തിലെ പുതിയ തലമുറ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നതിനെക്കുറിച്ചും ഉർവശി സംസാരിച്ചു. സിനിമാ രംഗത്ത് നിലനിൽക്കാൻ അവരുടെ കഴിവും ഭാഗ്യവും കൊണ്ടേ സാധിക്കൂ. നമ്മളാരും വിചാരിച്ചാലും ഒരാളെ സിനിമയിലേക്ക് കൊണ്ട് വരാൻ പറ്റില്ല. അന്നത്തെക്കാളും വിദ്യാഭ്യാസത്തിന് മുൻതൂക്കമുള്ള കാലഘട്ടമാണിത്. പഠിത്തമൊക്കെ കഴിഞ്ഞ് വരണമെന്നേയുള്ളൂ.

എന്റെ മകൾക്കും മിനി ചേച്ചിയുടെ മകൾക്കും കല ചേച്ചിയുടെ മകനും സിനിമയോട് താൽപര്യമുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ പണ്ട് മുതലേ അവസരങ്ങൾ ചോദിക്കുന്ന ശീലമില്ല. വരുന്ന അവസരങ്ങൾ ചെയ്യുന്നു എന്നല്ലാതെ അങ്ങോട്ട് അവസരങ്ങൾ ചോദിക്കേണ്ടി വന്നിട്ടില്ല. അത് മോശം കാര്യമായത് കൊണ്ടല്ല. അതിന് വേണ്ടിയൊരു ശ്രമം നടത്താൻ താൽപര്യമില്ലാത്തത് കൊണ്ടാണെന്നും ഉർവശി ചൂണ്ടിക്കാട്ടി.
ജലധാര പമ്പ് സെറ്റ്, റാണി എന്നിവയാണ് അടുത്തിടെ റിലീസ് ചെയ്ത ഉർവശിയുടെ മലയാള സിനിമകൾ. മലയാളത്തിന് പുറമെ തമിഴിലും നടിക്ക് തുടരെ അവസരങ്ങൾ ലഭിക്കുന്നു. തമിഴിൽ അപ്പാത്ത എന്ന സിനിമയും പുറത്തിറങ്ങി.


Click it and Unblock the Notifications