ധൻസികയെ അപമാനിച്ച സിമ്പുവിന്റെ പിതാവിന്റെ ഇന്നത്തെ ജീവിതം; നടിയെ ചേർത്ത് നിർത്തിയ വിശാൽ
അഭ്യൂഹങ്ങൾക്കൊടുവിൽ വിവാഹ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് നടൻ വിശാൽ. നടി സായ് ധൻസികയെയാണ് വിശാൽ വിവാഹം ചെയ്യുന്നത്. ആഗസ്റ്റ് 29 നാണ് വിവാഹം. നേരത്തെ പല തവണ വിശാലിനെക്കുറിച്ച് ഗോസിപ്പ് വന്നിരുന്നു. എന്നാൽ അപ്പോഴൊന്നും സായ് ധൻസികയുടെ പേര് ഉയർന്ന് വന്നിരുന്നില്ല. തമിഴകത്ത് ശ്രദ്ധേയ റോളുകൾ ചെയ്ത നടിയാണ് സായ് ധൻസിക. സോളോ എന്ന സിനിമയിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചു. കബാലി എന്ന ചിത്രത്തിൽ രജിനികാന്തിന്റെ മകളായാണ് സായ് ധൻസിക അഭിനയിച്ചത്. തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.
സായ് ധൻസികയുടെ കരിയറിൽ വലിയ ചർച്ചയായ സംഭവമായിരുന്നു 2017 ൽ നടന്നത്. നടൻ ടി രാജേന്ദർ പൊതുവേദിയിൽ വെച്ച് ധൻസികയെ അപമാനിച്ചത് വിവാദമായിരുന്നു. വിഴിത്തിരു എന്ന സിനിമയുടെ പ്രസ് മീറ്റിൽ വെച്ചാണ് സംഭവം നടന്നത്. സിനിമയുടെ ഭാഗമായവർക്ക് നന്ദി പറഞ്ഞ് കൊണ്ട് ധൻസിക സംസാരിച്ചു. എന്നാൽ ടി രാജേന്ദറിന്റെ പേര് പറയാൻ മറന്നു. ഇതിൽ ടി രാജേന്ദറിന് ദേഷ്യം വന്നു.

'വിഴിത്തിരുവിൽ അഭിനയിച്ച ശേഷമാണ് ധൻസിക കബാലിയിൽ അഭിനയിച്ചത്. സൂപ്പർസ്റ്റാറിനൊപ്പം അഭിനയിച്ചതോടെ അടുത്തിരിക്കുന്ന ടി രാജേന്ദർ ആരെന്ന് ചോദിക്കുന്നു, ഇതാണ് ലോകം. വേദിയിൽ എന്റെ പേര് പറഞ്ഞില്ല. നീ പേര് പറഞ്ഞിട്ടാണോ ഞാൻ ജീവിക്കാൻ പോകുന്നത്,' ടി രാജേന്ദർ ദേഷ്യത്തോടെ പറഞ്ഞ വാക്കുകളിങ്ങനെ. തുടർന്നും ദേഷ്യത്തോടെ നടൻ സംസാരിച്ചു. ധൻസിക പല തവണ ക്ഷമ പറഞ്ഞെങ്കിലും ടി രാജേന്ദർ അടങ്ങിയില്ല.
ഇതോടെ ടി രാജേന്ദറിന്റെ കാൽ തൊട്ട് ധൻസിക ക്ഷമ പറഞ്ഞു. എന്നാൽ എന്നിട്ടും ഇയാൾ ദേഷ്യത്തോടെ സംസാരിച്ചു. വേദിയിലുള്ളവർ ഇത് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. ടി രാജേന്ദറിന്റെ അധിക്ഷേപം കടുത്തതോടെ ധൻസിക വേദിയിൽ വെച്ച് കരഞ്ഞു. വീഡിയോ പ്രചരിച്ചതോടെ ടി രാജേന്ദറിന് നേരെ വ്യാപക വിമർശനം വന്നു. നടൻ സിമ്പുവിന്റെ പിതാവാണ് ടി രാജേന്ദർ.

പിന്നീടൊരിക്കൽ ഈ സംഭവത്തെക്കുറിച്ച് ധൻസിക സംസാരിച്ചിട്ടുണ്ട്. ടിആർ സ്പിരിച്വൽ വ്യക്തിയാണെന്നാണ് ആളുകൾ പറയുന്നത്. പക്ഷെ അങ്ങനെയാെരാൾ ഒരിക്കലും അങ്ങനെ അക്രോശിക്കില്ല. ഈ സംഭവം തന്നെ മാനസികമായി ബാധിച്ചിരുന്നെന്നും അതിൽ നിന്നും പുറത്ത് കടക്കാൻ ഏഴ് ദിവസം വേണ്ടി വന്നെന്നും സായ് ധൻസിക അന്ന് പറഞ്ഞു.
അന്ന് ടിആർ രാജേന്ദറിനെ ശക്തമായി പ്രതികരിച്ചയാളാണ് വിശാൽ. വേദിയിൽ പേര് പരാമർശിക്കാൻ മറന്ന് പോകുന്നത് സ്വാഭാവികമാണെന്നും ധൻസിക നിരവധി തവണ മാപ്പ് പറഞ്ഞിട്ടും അപമാനിച്ച ടിആർ രാജേന്ദറിന്റെ പ്രവൃത്തിയെ ശക്തമായ അപലപിക്കുന്നെന്നും വിശാൽ പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു. അന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ പ്രസിഡന്റ് കൂടിയാണ് വിശാൽ.
പൊതുവേദികളിലൊന്നും ടി രാജേന്ദറിനെ ഇന്ന് കാണാറില്ല. ഏറെ നാൾ ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തെ വലിച്ചിരുന്നു. 2022 ൽ ആന്തരിക രക്തസ്രാവം കാരണം യുഎസിൽ വെച്ച് ഇദ്ദേഹത്തിന് ശസ്ത്രക്രിയ ചെയ്തിരുന്നു. പിന്നീട് പൊതുവേദികളിൽ നിന്നെല്ലാം മാറി നിന്നു. ഈയടുത്ത കാലത്ത് ടി രാജേന്ദറിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ പലരും അമ്പരന്നു. ആരോഗ്യം മോശമായ സാഹചര്യത്തിലായിരുന്നു നടൻ.


Click it and Unblock the Notifications











