നടന്റെ ഡ്രസ്സ് ഊരിപ്പിച്ച് കാരവനില്‍ നിന്നും ഇറക്കി വിട്ട സീന്‍ ശരിക്കും സംഭവിച്ചതാണ്! വിഷ്ണു ഉണ്ണികൃഷ്ണൻ
ബാലതാരമായി അഭിനയിച്ച് പിന്നീട് നായകന്മാരായി മാറിയ നിരവധി താരങ്ങള്‍ മലയാള സിനിമയിലുണ്ട്. എന്നാല്‍ ബാലതാരമായി അഭിനയിച്ചപ്പോള്‍ തിരിച്ചറിയപ്പെടാതെ പോവുകയും പിന്നീട് തിരക്കഥാകൃത്തായി വന്നപ്പോള്‍ ജനമനസ്സുകള്‍ കീഴടക്കുകയും ചെയ്ത നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.
നടനും എഴുത്തുകാരനുമായ ബിബിന്‍ ജോര്‍ജിനൊപ്പം തിരക്കഥ ഒരുക്കി കൊണ്ടാണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. ഈ സിനിമയില്‍ നായകനായി അഭിനയിച്ചതും വിഷ്ണുവായിരുന്നു. അരങ്ങേറ്റ സിനിമ വലിയ വിജയമായതോടെ ഇരുവരുടെയും കരിയറും ഉയരങ്ങളിലേക്ക് എത്തി.

ഇന്ന് മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടാണ് വിഷ്ണുവും ബിബിനും. സിനിമയിലേക്കുള്ള തങ്ങളുടെ വരവ് അത്ര സുഖകരമായിരുന്നില്ലെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു. തന്റെ ആദ്യ സിനിമയിലെ ചില പ്രധാനപ്പെട്ട സീനുകള്‍ യഥാര്‍ഥ ജീവിതത്തില്‍ സംഭവിച്ചത് തന്നെയാണെന്നാണ് വിഷ്ണുവിപ്പോള്‍ പറയുന്നത്. സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് നായകനായി വേഷം ധരിച്ചതിന് ശേഷം ഇറക്കി വിടുന്നൊരു സീന്‍ കട്ടപ്പന ഋത്വിക് റോഷനിലുണ്ട്.
സമാനമായ അനുഭവം തന്റെ യഥാര്‍ഥ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നും അന്ന് കരഞ്ഞോണ്ട് വന്നതിനെ പറ്റിയും പറയുകയാണ് വിഷ്ണുവിപ്പോള്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.
ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളൊക്കെ തുറന്ന് പറഞ്ഞോണ്ട് ഇരിക്കുന്നതിലോ അതിനെ കുറിച്ചോര്‍ത്ത് വിഷമിക്കുന്നതിലോ യാതൊരു കാര്യവുമില്ല. അതിനൊരു ഉദാഹരണം പറയാം. സിനിമയില്‍ നമുക്ക് ഒരു വേഷമൊക്കെ കിട്ടി, എന്നിട്ട് അതിന് വേണ്ടി വേഷമൊക്കെ ധരിച്ച് റെഡിയായി ഇരുന്നതിന് ശേഷം അതില്ലെന്ന് പറഞ്ഞ് പോരേണ്ടി വന്നിട്ടുണ്ട്.

അന്നത്തെ ആ വിഷമമൊക്കെ പറയാന്‍ പറ്റില്ല. കാരണം അത്രയും ആഗ്രഹിച്ചിട്ടാണ് ദൂരെ സ്ഥലങ്ങളില്‍ വരെ അഭിനയിക്കാനായി ചെല്ലുന്നത്. അവിടെ ഷൂട്ടിന് ചെന്നിട്ട് ഉടുപ്പ് വരെ തന്നതിന് ശേഷം പിന്നെ അതില്ലെന്ന് പറയും. അവിടുന്നിങ്ങോട്ട് തിരികെയുള്ള യാത്ര കണ്ണൊക്കെ നിറഞ്ഞായിരിക്കും.
ആ സിറ്റുവേഷനൊക്കെ സ്‌ക്രീപ്റ്റ് ആക്കുകയാണ് ഞങ്ങള്‍ ചെയ്തത്. അതാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. പക്ഷേ റാഫി സാര്‍ അത് പറഞ്ഞിരുന്നു. ആ സിനിമയിലെ കോര്‍ എന്ന് പറയുന്നത് കാരവനില്‍ നിന്നും നായകന്റെ വേഷം അഴിപ്പിച്ച് വെച്ചിട്ട് ഇറക്കി വിടുന്ന സീനാണെന്ന്.
അന്നെനിക്ക് കിട്ടിയ അപമാനത്തിന്റെയും വിഷമത്തിന്റെയും സന്തോഷമാണ് റാഫി സാറിനെ പോലെയുള്ളവരുടെ വാക്കുകളില്‍ നിന്നും കിട്ടിയത്. അതിന് മുകൡ കിട്ടിയ അവാര്‍ഡ് പോലെയാണെന്ന് പറയാം. നമുക്കുണ്ടായ അനുഭവം എടുത്ത് സ്‌ക്രീപ്റ്റിലേക്ക് ചേര്‍ത്തു. അത് വെച്ച് നമുക്കൊരു കരിയര്‍ പോലുമുണ്ടായി.


Click it and Unblock the Notifications











