'അച്ഛന്റെ പ്രസംഗത്തിനിടെ വേദിയിൽ പൊട്ടികരഞ്ഞ് വിഷ്ണു വിശാൽ'; വൈറലായി ട്രെയിലർ ലോഞ്ച് വീഡിയോ!
വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്ഐആർ റിലീസിന് തയ്യാറെടുക്കുകയാണ്. ത്രില്ലറായൊരുക്കുന്ന ചിത്രത്തിൽ ഇർഫാൻ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്ണു എത്തുന്നത്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. മഞ്ജിമ മോഹൻ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, റീബ മോണിക്ക ജോൺ, പാർവതി ടി, റെയ്സ വിൽസൺ, റാം സി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഫെബ്രുവരി 11നാണ് ചിത്രത്തിന്റെ റിലീസ്.
വിവി സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായിട്ടാണ് എഫ്ഐആർ എത്തുക. അരുൾ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുക. നടനായും നിർമാതാവായും തെന്നിന്ത്യൻ സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് വിഷ്ണു വിശാൽ. രാക്ഷസൻ എന്ന ത്രില്ലർ ചിത്രം റിലീസ് ചെയ്ത ശേഷാണ് വിഷ്ണുവിന് കേരളത്തിലും ആരാധകരുണ്ടായത്. ചെറുപ്പത്തിൽ ക്രിക്കറ്റിനോട് ഏറെ താൽപര്യം പുലർത്തിയിരുന്നു വിഷ്ണു വിശാൽ ശേഷമാണ് അഭിനയത്തിലേക്കും നിർമാണത്തിലേക്കും വിഷ്ണു തിരിഞ്ഞത്.

2007ൽ ആണ് വിഷ്ണുവിന്റെ ആദ്യ സിനിമ സംഭവിച്ചത്. വെണ്ണില കബഡി കുഴുവായിരുന്നു സിനിമ. ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. പിന്നീട് 2010ൽ ആണ് വിഷണുവിന്റെ രണ്ടാമത്തെ സിനിമ സംഭവിച്ചത്. ബലേ പാണ്ഡ്യയായിരുന്നു ചിത്രം. പിന്നീട് 2012ൽ ആയിരുന്നു വിഷ്ണുവിന്റെ നീർപറവൈ റിലീസിനെത്തിയത്. ജീവ, ഇൻഡ്രു നേട്ര് നാളെ, കഥാനായകൻ എന്നിവയാണ് വിഷ്ണുവിന്റെ റിലീസായ മറ്റ് സിനിമകൾ. 2018ൽ ആണ് വിഷ്ണുവിന്റെ രാക്ഷസൻ റിലീസ് ചെയ്തത്. ഒട്ടും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. രാം കുമാറായിരുന്നു സിനിമ സംവിധാനം ചെയ്തത്. അമലാ പോളാണ് ചിത്രത്തിൽ നായികയായത്.

ഇപ്പോൾ എഫ്ഐആർ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ വിഷ്ണു വിശാൽ കരയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ അച്ഛൻ ട്രെയിലർ ലോഞ്ചിനിടെ പ്രസംഗിച്ചപ്പോൾ പറഞ്ഞ വാക്കുകളാണ് വിഷ്ണുവിനെ വികാരഭരിതനാക്കിയത്. മകനെ കുറിച്ച് ഓർത്ത് അഭിമാനം തോന്നുവെന്നും അവൻ കാരണമാണ് താൻ ഇന്ന് ഇത്രത്തോളം അറിയപ്പെടുന്നതും ജനങ്ങളോട് പൊതുവേദിയിൽ നിന്ന് സംസാരിക്കാൻ സാധിക്കുന്നത് എന്നുമാണ് വിഷ്ണു വിശാലിന്റെ അച്ഛൻ പറഞ്ഞത്. വിഷ്ണുവിന്റെ ഉയർച്ചയിലും താഴ്ചയിലും ഇത്രയും നാൾ ഒപ്പം നിന്നപോലെ തുടർന്നും മകനൊപ്പം നിൽക്കുമെന്നും വിഷ്ണുവിന്റെ അച്ഛൻ പ്രസംഗത്തിനിടെ പറഞ്ഞു. വികാരങ്ങൾ പിടിച്ച് നിർത്തണമെന്നും കരയരുതെന്നും നിശ്ചയിച്ചാണ് ട്രെയിലർ ലോഞ്ചിന് എത്തിയതെന്നും എന്നാൽ അച്ഛൻ സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ തനിക്ക് കരിച്ചിൽ വന്നുവെന്നുമാണ് വിഷ്ണു വിശാൽ പറഞ്ഞത്.

'ഞാൻ ഒരിക്കലും കരയരുതെന്ന് കരുതിയതാണ്. രാക്ഷസന്റെ വിജയത്തിന് ശേഷം ജീവിതം മുഴുവൻ നഷ്ടങ്ങൾ നിറഞ്ഞതായിരുന്നു. അവസാനത്തെ ശ്രമം ആയിട്ടാണ് എഫ്ഐആർ ചെയ്തത്. സിനിമ ഞാൻ ഇതുവരെ 250ൽ അധികം ആളുകളെ കാണിച്ചു. എല്ലാവരും എന്നിലെ നടൻ ഏറെ മെച്ചപ്പെട്ടുവെന്നാണ് പറഞ്ഞത്. അതിൽ ധനുഷ് സർ പറഞ്ഞ വാക്കുകൾ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. രാക്ഷസനിലെ നായകനിൽ നിന്നും എഫ്ഐആറിലെത്തിയപ്പോൾ വിഷ്ണു നല്ലൊരു നടനായി മാറിയെന്നാണ് ധനുഷ് സർ പറഞ്ഞത്. നിങ്ങൾക്കും നല്ലൊരു അനുഭവം എഫ്ഐആർ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. രാക്ഷസൻ ജനങ്ങൾ സ്വീകരിച്ചപ്പോൾ മുതൽ കൂടുതൽ നന്നായി നല്ല സിനിമകകളും കഥാപാത്രങ്ങളും ചെയ്യണമെന്ന് തീരുമാനിച്ചതായിരുന്നുവെന്നും' വിഷ്ണു വിശാൽ പറഞ്ഞു.


Click it and Unblock the Notifications