'ജ്വാല ജീവിതത്തിലേക്ക് വന്ന ശേഷമുള്ള മാറ്റം; അവളുടെ സ്വന്തം പ്രയത്നമാണത്; ചെയ്തത് എന്നെക്കൊണ്ട് കഴിയുന്നത്'
തുടരെ ഹിറ്റുകളുമായി തമിഴകത്ത് മുന്നേറാൻ കഴിഞ്ഞ നടനാണ് വിഷ്ണു വിശാൽ. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വലിയ ശ്രദ്ധ കൊടുക്കുന്ന വിഷ്ണു വിശാലിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയാണ് വിഷ്ണു വിശാലിന്റെ ഭാര്യ. 2021 ലായിരുന്നു ഇവരുടെ വിവാഹം. ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് വിഷ്ണു വിശാൽ ജ്വാലയെ വിവാഹം ചെയ്യുന്നത്. ജ്വാലയെ പോലെ സ്പോർട്സിൽ താൽപര്യമുള്ള വ്യക്തിയാണ് വിഷ്ണുവും. ക്രിക്കറ്ററാകാനാഗ്രഹിച്ച വിഷ്ണു വിശാൽ കാലിന് പരിക്ക് പറ്റിയത് മൂലം പിന്നീട് സിനിമയിലേക്ക് തിരിയുകയായിരുന്നു.
ജ്വാല ഗുട്ടയെക്കുറിച്ചും തന്റെ പുതിയ ചിത്രം ലാൽ സലാമിനെക്കുറിച്ചും സംസാരിക്കുകയാണ് വിഷ്ണു വിശാൽ. ഭാര്യ അക്കാദമി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാഡ്മിന്റൺ അക്കാദമി. സ്വന്തം പ്രയത്നത്താലാണ് തുടങ്ങിയത്. എല്ലാ ചെലവും അവൾ തന്നെയാണ് വഹിച്ചത്. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം അതിൽ ഇൻവെസ്റ്റ് ചെയ്തു. കുട്ടികൾക്കായുള്ള വലിയ അക്കാദമിയാണിത്. ലോകോത്തര സൗകര്യങ്ങളാണ് അവിടെയുള്ളത്. അവൾക്ക് ഒരു സപ്പോർട്ടും ലഭിച്ചിട്ടില്ല.

അതിനാൽ എന്നെക്കൊണ്ട് കഴിയുന്നത് പോലെ പ്രൊമോട്ട് ചെയ്യാമെന്ന് കരുതിയാണ് ഗട്ട ഗുസ്തി സിനിമയിൽ ക്ലെെമാക്സിൽ ജ്വാല ഗുട്ടയുടെ സ്റ്റേഡിയം കാണിച്ചതെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി. തമിഴ്നാട് സർക്കാർ 25 കുട്ടികളെ അവിടെ ട്രെയ്നിംഗിനായി അയച്ചു. പോസിറ്റീവായി മുന്നോട്ട് പോകുന്നു. അതേസമയം താനും ഭാര്യയും സ്പോർട്സിനപ്പുറം ജീവിതത്തെക്കുറിച്ചാണ് അധികം സംസാരിക്കാറെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി.
ചിലപ്പോൾ താൻ തളർന്ന് പോകും. നീ ഒരു സ്പോർട്സിലുണ്ടായിരുന്ന ആളല്ലേ. പെട്ടെന്ന് തളർന്ന് പോകാമോ എന്ന് ഭാര്യ ചോദിക്കും. ഉടനെ അടുത്ത കാര്യം നോക്കും. ആ പോസിറ്റിവിറ്റി അവൾക്കുണ്ട്. ജ്വാല ജീവിതത്തിലേക്ക് വന്ന ശേഷം ഈ ഗുണം തന്നിലും വളർന്നിട്ടുണ്ടെന്ന് വിഷ്ണു വിശാൽ വ്യക്തമാക്കി.

പുതിയ ചിത്രം ലാൽ സലാമിനെക്കുറിച്ചും വിഷ്ണു വിശാൽ സംസാരിച്ചു. ചിത്രത്തിൽ രജിനികാന്ത് അഭിനയിക്കാൻ സമ്മതിച്ചതിന് കാരണം മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമയായത് കൊണ്ടല്ലെന്നും കഥ ഇഷ്ടപ്പെട്ടതിനാലാണെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി. ഐശ്വര്യയുടെ കരിയറിലെ നേട്ടങ്ങൾത്ത് രജിനികാന്താണ് കാരണം എന്ന് പറയുന്നതെന്ന് ശരിയല്ലെന്നും വിഷ്ണു വിശാൽ ബാധിച്ചു. ഞാൻ ഒരു പൊലീസ് ഓഫീസറുടെ മകനാണ്. എനിക്കും ഒരുപാട് കാര്യങ്ങൾ വളരെ എളുപ്പത്തിൽ ലഭിച്ചെന്ന് ആളുകൾ കരുതുന്നു.
കുടുംബ സ്വാധീനത്തിന്റെ ഗുണം ഇല്ലെന്ന് പറയുന്നില്ല. പക്ഷെ അത് കൊണ്ടാണോ ഞങ്ങൾ ഇന്ന് ഈ സ്ഥാനത്തെത്തിയതെന്ന് ചോദിച്ചാൽ അല്ല. നിങ്ങൾക്ക് ഒരു വലിയ പ്രൊഡ്യൂസറെ കാണണമെന്നുണ്ടെങ്കിൽ ഒരുപാട് കഷ്ടപ്പെടും. പക്ഷെ ഞാൻ പൊലീസ് ഓഫീസറുടെ മകനായതിനാൽ പത്ത് ദിവസം കൊണ്ട് മീറ്റ് ചെയ്യേണ്ട ആളെ രണ്ട് ദിവസം കൊണ്ട് കാണാം. പക്ഷെ അതുകൊണ്ട് വലിയ നേട്ടമൊന്നും ഇല്ലെന്നും വിഷ്ണു വിശാൽ ചൂണ്ടിക്കാട്ടി.
പലപ്പോഴും ഗുണത്തേക്കാൾ ദേഷമാണുണ്ടായതെന്നും നടൻ പറയുന്നു. പൊലീസ് ഓഫീസറുടെ മകനായതിനാൽ ഞാൻ പറഞ്ഞാൽ അനുസരിക്കില്ലെന്ന് ചിലർ കരുതി. ചിലർ ഭയന്നു. ഇവനെന്താണ് പണത്തിന്റെ ആവശ്യമെന്ന് പ്രൊഡ്യൂസറും ചോദിക്കും. രണ്ട് ഹിറ്റായ സിനിമകളിൽ തനിക്ക് പ്രതിഫലം ലഭിക്കാതിരുന്നിട്ടുണ്ടെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി. എനിക്ക് സംഭവിച്ചത് പോലെ തീർച്ചയായും ഐശ്വര്യ രജിനികാന്തിനും സംഭവിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് തനിക്കവരെ മനസിലാക്കാൻ കഴിഞ്ഞതെന്നും നടൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











