ആദ്യം ഒരു നല്ല കെട്ടിടം വാടകയ്ക്ക് എടുത്ത് അവിടെയിരുന്ന് നമ്മൾ മദ്യപാനം തുടങ്ങുന്നു; വികെ ശ്രീരാമൻ
താരസംഘടനയായ എഎംഎംഎയിൽ ഉണ്ടായ പൊട്ടിത്തെറിയും കൂട്ടരാജിയുമാണ് ചാനലുകളിലും സോഷ്യൽമീഡിയയിലും ഇപ്പോൾ ചർച്ച വിഷയം. കഴിഞ്ഞ കുറച്ച് നാളുകളായി സംഘടനയിലുണ്ടായ പ്രശ്നങ്ങളാണ് പൊട്ടിത്തെറിക്ക് കാരണം. ഇന്നത്തെ ജനറൽ ബോഡി യോഗത്തിനുശേഷം താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരിക്കുന്നു. മുഴുവൻ നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്. ഇപ്പോഴിതാ അമ്മയിലെ കൂട്ടരാജി ചർച്ച വിഷയമാകുന്ന സാഹചര്യത്തിൽ നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പഴയൊരു ഓർമ പങ്കുവെച്ചുകൊണ്ടുള്ളതാണ് രസകരമായ കുറിപ്പ്.

പത്ത് മുപ്പത് കൊല്ലം മുമ്പാണ്... തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൻ്റെ കോൺഫറൻസ് ഹാളിൽ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ ഒരു യോഗം നടക്കുകയാണ്. ഒരു സംഘടന രൂപീകരിക്കണം നടീനടന്മാരുടെ അഭ്യുന്നതി ലക്ഷ്യമാക്കിക്കൊണ്ട്. പ്രധാനപ്പെട്ട കർമ്മ പരിപാടികളെല്ലാം ചർച്ച ചെയ്തു. അതിനുശേഷം അധ്യക്ഷൻ ചോദിച്ചു. എന്താണ് ഇനി അടുത്ത പരിപാടി? സദസ് നിശ്ശബ്ദമായി. അപ്പോൾ ഒരാൾ- ആരാണെന്ന് ഓർക്കുന്നില്ല... എഴുന്നേറ്റ് നിന്ന് പറഞ്ഞു... പണ്ട് മദ്രാസിൽ വെച്ചും ഇങ്ങനെ ഒരു വലിയ യോഗം നടന്നു.
സത്യൻ സാറും നസീർ സാറും മുതൽ മലയാളത്തിലെ പ്രമുഖ നടീനടന്മാർ എല്ലാം യോഗത്തിന് എത്തിയിരുന്നു. നീണ്ട ചർച്ചക്കുശേഷം സംഘടന രൂപീകരിക്കാൻ തീരുമാനമായി. കമ്മറ്റി രൂപീകരിച്ചു. പ്രസിഡന്റിനേയും സെക്രട്ടറിയേയും തെരഞ്ഞെടുത്തു. പ്രേം നസീർ പ്രസിഡന്റ്. സെക്രട്ടറി തിക്കുറിശ്ശി.
മീറ്റിങ് പിരിയുന്നതിന് മുമ്പ് പ്രസിഡണ്ട് കമ്മറ്റിക്കാരോട് ചോദിച്ചു. അപ്പോൾ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി. ഇനി എന്താണ് അടുത്ത പരിപാടി? സെക്രട്ടറി തിക്കുറിശ്ശി എഴുന്നേറ്റ് നിന്ന് പറഞ്ഞു. ആദ്യം ഒരു നല്ല കെട്ടിടം വാടകയ്ക്ക് എടുത്ത് അവിടെയിരുന്ന് നമ്മൾ മദ്യപാനം തുടങ്ങുന്നു എന്നായിരുന്നു വികെ ശ്രീരാമന്റെ കുറിപ്പ്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള പഴയൊരു ഫോട്ടോയും അദ്ദേഹം കുറിപ്പിനൊപ്പം പങ്കിട്ടു.
അന്ന് പങ്കജ് ഹോട്ടലിൽ വെച്ച് ആരോ എടുത്ത ഫോട്ടോയാണ് അദ്ദേഹം പങ്കിട്ടത്. ഇപ്പോഴത്തെ സഘടനയുടെ അവസ്ഥയെക്കാൾ ഭേദം അതായിരുന്നു എന്നായിരുന്നു കുറിപ്പ് വായിച്ചൊരാൾ എഴുതിയ കമന്റ്. അതേസമയം അമ്മ സംഘടനയിൽ നിന്ന് ശ്വേത മേനോൻ രാജിവെച്ചു. പ്രസിഡന്റ് സ്ഥാനം മാത്രമല്ല പ്രാഥമിക അംഗത്വവും നടി രാജിവെച്ചു. ഭരണത്തിൽ കയറി ഒരു വർഷം തികയും മുമ്പാണ് രാജി.

2025 ആഗസ്റ്റിലാണ് താരസംഘടനയായ അമ്മയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി ശ്വേത മേനോൻ ചുമതലയേറ്റത്. പാവകളായി ഇരുന്നില്ലെങ്കിൽ ആ സ്ഥാപനം ഓടിക്കാൻ പറ്റില്ല. അങ്ങനെയൊരു പാവയാകാൻ തയ്യാറല്ല. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നാണ് സ്ഥാനം രാജിവെച്ച് പുറത്തേക്ക് വന്ന ശ്വേത മേനോൻ പറഞ്ഞത്. ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചിട്ടുണ്ട്. അമ്മയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുകയാണ്.
അമ്മ സംഘടനയെക്കുറിച്ച് മുമ്പ് ചില വനിതകൾ പറഞ്ഞതുപോലെ ഒരു കാര്യം ഇന്നെനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. അതൊരു അജണ്ടയായിരുന്നു. രജിസ്ട്രേഷനെത്തിയവരെ നിർബന്ധപൂർവം കൊണ്ടുപോയി അവിശ്വാസത്തിൽ ഒപ്പിടുവിച്ചു.
നമ്മളോട് ഒരക്ഷരം പറയാതെ ഒരു അജണ്ട വെച്ച് നമ്മളെ പുറത്താക്കാൻ നോക്കി. എനിക്കൊരു വ്യക്തിത്വമുണ്ട്. പറയാനുള്ള കാര്യം തുറന്നുപറയും. അമ്മ സംഘടനയുടെ ഒരു കാര്യവും പുറത്ത് പറയാത്തത് ചെറിയ ഒരു സംഘടനയല്ലേ എന്ന് വിചാരിച്ചിട്ടാണ്. അമ്മയുടെ അംഗമല്ല എന്നതാണ് ഇന്നെനിക്ക് ഏറെ ആശ്വാസം തരുന്ന കാര്യം. ഈ രാജിക്ക് കാരണം കുറ്റാരോപിതരായ കുറച്ചുപേരാണ് എന്നും ശ്വേതാ മേനോൻ പറഞ്ഞു.


Click it and Unblock the Notifications


