ദിലീപിനെ വെച്ച് സിനിമ എടുക്കാൻ ആർക്കും മടിയില്ല, സ്ക്രിപ്റ്റ് കെട്ടികിടക്കുന്നു, കേസ് കഴിയാൻ മാറി നിൽക്കുന്നു!
ദിലീപ് സിനിമകൾ തുടരെ തുടരെ പരാജയപ്പെടുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി തിരക്കഥാകൃത്തായ വ്യാസൻ എടവനക്കാട്. നടനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് വ്യാസൻ. എല്ലാവരും ധരിച്ചിരിക്കുന്നത് പോലെ ദിലീപിനെ തേടി സിനിമകൾ വരാത്ത സ്ഥിതിയില്ലെന്നും വ്യാസൻ മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദിലീപിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന കൺവെൻഷണൽ സിനിമയല്ല ഞാൻ കൊടുത്തിട്ടുള്ളത്.
വ്യത്യസ്തമായ സിനിമയാണ്. എല്ലാ ദിവസവും ചോറ് കഴിക്കുമ്പോൾ ആഴ്ചയിൽ ഒരു ദിവസം ബിരിയാണി കഴിക്കാൻ തോന്നില്ലേ. ആ ഒരു ഫീൽ ഉണ്ടാക്കുക എന്നതാണ് ഞാൻ ലക്ഷ്യം വെച്ചിരുന്നത്. ഇവൻ ഇത് തന്നെയാണോ ചെയ്യുന്നതെന്ന് ചോദിക്കാത്ത സിനിമ ഉണ്ടാക്കുക എന്നതായിരുന്നു ഞാൻ ചെയ്തത്.

അവതാരത്തിലും ശുഭരാത്രിയിലും സാധാരണ ചെയ്യുന്ന കഥാപാത്രമല്ല ദിലീപ് ചെയ്തിരിക്കുന്നത്. ആ ധൈര്യം ഉണ്ടെനിക്ക്. ദിലീപിനെ വെച്ച് സിനിമ എടുക്കാൻ ആർക്കും മടിയില്ല. ദിലീപ് തന്നെ കേസിന്റെ ഭാഗമായി മാറി നിന്നതാണ്. പലരും വിളിക്കുന്നുണ്ട്. കുറഞ്ഞത് പത്ത് സിനിമ എങ്കിലും ദിലീപിനെ വെച്ച് ചെയ്യാൻ ആളുകൾ കാത്തിരിപ്പുണ്ട്. കേസ് കഴിയട്ടെയെന്ന് പറഞ്ഞ് ദിലീപ് തന്നെ മാറി നിൽക്കുകയാണ്.
ഈ അടുത്ത കാലത്ത് ദിലീപ് സിനിമകൾ എല്ലാം പരാജയപ്പെട്ടത് പുള്ളിയെ വെച്ച് ആ സിനിമകൾ എടുത്ത സംവിധായകരുടേയും നിർമാതാക്കളുടേയും പ്രശ്നമാണ്. സ്ഥിരം ഒരേ കഥ എടുത്താൽ ശരിയാവില്ലെന്ന് അവർ മനസിലാക്കണം. ചെയ്ഞ്ച് കൊണ്ടുവരണം. സിനിമ എപ്പോഴും വ്യത്യസ്തതായാണ് ആവശ്യപ്പെടുന്നത്. മാറിയ കാലഘട്ടത്തിൽ മാറിയ സിനിമ വരണം.
സ്ലാപ്സ്റ്റിക്ക് സിനിമകൾ മാത്രമെ ദിലീപ് നൽകാവൂ എന്നൊന്നുമില്ല. സ്ലാപിസ്റ്റിക്ക് കോമഡികളുള്ള ദിലീപ് സിനിമകൾ പോലും പരാജയപ്പെട്ടിട്ടുണ്ട്. പ്രേക്ഷകർ എങ്ങനെ കഥയും കഥാപാത്രങ്ങളും പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് എല്ലാം ഇരിക്കുന്നത്. അല്ലാതെ സിനിമകളിൽ നിശ്ചിത ശതമാനം കോമഡി വേണം, ആക്ഷൻ വേണം എന്നൊന്നും നിർബന്ധമില്ല.
ഇപ്പോൾ തന്നെ നോക്കൂ... മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ സിനിമയായി ലോക മാറി. മലയാള സിനിമയുടെ കലക്ഷൻ റെക്കോർഡ് തകർത്തു. ലോക കൺവെൻഷണൽ സിനിമ അല്ലല്ലോ. ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് ഉണ്ടായ ഹൊറർ പടമാണ് ഇന്ദ്രിയം. അതിൽ പ്രധാന കഥാപാത്രം നായികയായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കുശേഷവും പ്രധാന കഥാപാത്രം നായികയാണ്.

വമ്പൻ സൂപ്പർ താരങ്ങൾ നിലനിൽക്കെ തന്നെയാണ് ഒരു നായികയെ വെച്ച് ഒരു മലയാള സിനിമ മുന്നൂറ് കോടി സമ്പാദിച്ചിരിക്കുന്നത്. സിനിമയാണ്... അവിടെ മറ്റൊന്നും പ്രശ്നമാകുന്നില്ല. ആർട്ടിസ്റ്റ് ടൂൾ മാത്രവും. അതിനെ അങ്ങനെ കണ്ടാൽ മതി. പ്രേക്ഷകർ എങ്ങനെ സിനിമയെ സ്വീകരിക്കും എന്ന് മാത്രം ചിന്തിച്ചാൽ മതി. പ്രേക്ഷകന് ഇഷ്ടമുള്ള സിനിമ അവർ കൊടുത്തു. അതുകൊണ്ട് ലോക വിജയം നേടി. സൂപ്പർ താരങ്ങളൊന്നും ആ സിനിമയിൽ ഉണ്ടായിരുന്നില്ല.
എന്നിട്ടും റെക്കോർഡുകൾ സൃഷ്ടിച്ചു. നല്ല സിനിമയാണെങ്കിൽ വിജയം ഉണ്ടാകും. അതാണ് സിനിമയുടെ കാര്യത്തിലുള്ള ഒരേയൊരു മാനദണ്ഡം എന്നും വ്യാസൻ പറഞ്ഞു. പവി കെയർ ടേക്കർ, പ്രിൻസ് ആന്റ് ദി ഫാമിലി എന്നിവയാണ് അവസാനം റിലീസ് ചെയ്ത ദീലിപ് സിനിമകൾ. രണ്ടും വേണ്ടത്ര വിജയം നേടിയില്ല.
റിലീസിന് ഒരുങ്ങുന്ന ഭഭബയിലാണ് ഇപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ. ദിലീപ് പോയ സ്റ്റാർഡം ഭഭബയിലൂടെ തിരിച്ച് പിടിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഭഭബയുടെ സംവിധായകൻ.


Click it and Unblock the Notifications