വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ തനിനിറം അറിഞ്ഞു; രണ്ടാമത് മലയാളിയെ വിവാഹം ചെയ്തപ്പോൾ; ശാരദ പറഞ്ഞത്
സിനിമാ ലോകം ബഹുമാന്യ സ്ഥാനമാണ് നടി ശാരദയ്ക്ക് നൽകുന്നത്. ആന്ധ്രാക്കാരിയായ ശാരദയോട് പ്രത്യേക മമത ഒരു കാലത്തെ മലയാള സിനിമാ പ്രേക്ഷകർക്കുണ്ടായിരുന്നു. അറുപതുകളിലും എഴുപതുകളിലും മികച്ച കഥാപാത്രങ്ങൾ ശാരദയെ തേടി വന്നു. കണ്ണീർപുത്രിയായാണ് അക്കാലത്ത് സിനിമാ പ്രേക്ഷകർ ശാരദയെ കണ്ടത്. വൈകാരികമായി പ്രേക്ഷകരെ തൊട്ട ഒരുപിടി കഥാപാത്രങ്ങൾ ശാരദയ്ക്ക് ലഭിച്ചു. മൂന്ന് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശാരദയ്ക്ക് ലഭിച്ചത്. തുലാഭാരം, സ്വയംവരം, നിമഞ്ജനം എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം.
ഷീല, ശാരദ എന്നിവരായിരുന്നു അക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാർ. ഒരു ഘട്ടത്തിൽ ശാരദ സിനിമകൾ കുറച്ചു. അക്കാലത്ത് തെലുങ്ക് സിനിമകളിലേക്ക് നടി ശ്രദ്ധ നൽകി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ശാരദ എവിടെയും അധികം സംസാരിച്ചിട്ടില്ല. നടിയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ നേരത്തെ വാർത്തയായിരുന്നു.
നടൻ തെലുങ്ക് നടൻ ചലത്തിനെയാണ് ശാരദ വിവാഹം ചെയ്തത്. 1972 ലായിരുന്നു വിവാഹം. ചലത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. രമണകുമാരി എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഇവർക്ക് മൂന്ന് മക്കളും ജനിച്ചു. 1964 ൽ തീ പൊള്ളലേറ്റ് രമണകുമാരി മരിച്ചു. ഇതിന് ശേഷമാണ് നടന്റെ ജീവിതത്തിലേക്ക് ശാരദ കടന്ന് വരുന്നത്. കരിയറിലെ തിരക്കേറിയ ഘട്ടത്തിലായിരുന്നു ശാരദയുടെ വിവാഹം. എന്നാൽ 1984 ൽ ഇരുവരും വേർപിരിഞ്ഞു. നടിയുടെ രണ്ടാമത്തെ വിവാഹ ബന്ധവും പിരിയുകയാണുണ്ടായത്.
വിവാഹ ബന്ധങ്ങൾ വേർപിരിഞ്ഞതിനെക്കുറിച്ച് ശാരദ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിലൂടെ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. വിവാഹ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലായിരുന്നു എന്ന് ശാരദ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ ഭർത്താവിന്റെ തനി നിറമറിഞ്ഞെന്ന് അന്ന് നടി വെളിപ്പെടുത്തി.

ആദ്യ വിവാഹം നടന്നപ്പോൾ 22 വയസായിരുന്നു. ആ സമയത്ത് എനിക്ക് അറിവില്ല. എന്റെ അച്ഛൻ വളരെ കർക്കശക്കാരനും സംരക്ഷിച്ച് നിർത്തുന്നയാളുമായിരുന്നു. അതിനാൽ പുറംലോകത്തെക്കുറിച്ച് വലിയ ധാരണയുണ്ടായില്ല. ഞാൻ ചലവുമായി പ്രണയത്തിലായി. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു, മൂന്ന് കുട്ടികളുമുണ്ട്. ഈ ബന്ധത്തിൽ ആളുകൾ എനിക്ക് മുന്നറിയിപ്പ് തന്നതാണ്. പക്ഷെ അന്ധമായ പ്രണയത്തിൽ ഞാൻ വിവാഹം ചെയ്തു.
വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ ഭർത്താവിന്റെ തനി നിറമറിഞ്ഞു. അദ്ദേഹം എന്നെ സെറ്റുകളിൽ വന്ന് അടിച്ചിട്ടില്ല. പക്ഷെ വീട്ടിൽ വെച്ച് കൈ പൊക്കിയിട്ടുണ്ട്. ഇപ്പോൾ ജീവനോടെ ഇല്ലാത്തയാളായതിനാൽ അതേക്കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ലെന്ന് ശാരദ അന്ന് വ്യക്തമാക്കി.
രണ്ടാമത്തെ വിവാഹത്തെക്കുറിച്ചും ശാരദ അന്ന് സംസാരിച്ചു. വിവാഹ മോചനത്തിന് ശേഷം സിനിമാ രംഗത്തേക്ക് വീണ്ടും ശ്രദ്ധ നൽകി. 1975 ൽ ഉന്നത വിദ്യഭ്യാസമുള്ള ധനിക കുടുംബത്തിലെ ഒരു മലയാളിയെ വിവാഹം ചെയ്തു. കുറച്ച് കാലം സന്തോഷത്തോടെ ജീവിച്ചു. പിന്നീട് എന്റെ പണത്തിൽ മാത്രമാണ് അയാൾക്ക് താൽപര്യമെന്ന് തിരിച്ചറിഞ്ഞു.
അതോടെ പിരിഞ്ഞെന്നും ശാരദ അന്ന് വ്യക്തമാക്കി. തനിക്ക് കുട്ടികളില്ല. സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളായി വളർത്തി. അവരെല്ലാം അന്ന് നല്ല നിലയിലെത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും ശാരദ അന്ന് പറഞ്ഞു. 'തെലുഗു സിനിമ' എന്ന മാധ്യമത്തിൽ 2005 ൽ നൽകിയ അഭിമുഖത്തിലാണ് ശാരദ ഇക്കാര്യങ്ങൾ സംസാരിച്ചത്.


Click it and Unblock the Notifications











