പങ്കാളിയായ ഡോക്ടർ കാണിച്ച വഞ്ചന സിൽക് സ്മിത തുറന്ന് പറഞ്ഞു, കണ്ണീർ പൊടിയുന്നുണ്ടായിരുന്നു: സംവിധായകൻ
അന്തരിച്ച നടി സിൽക് സ്മിതയെ പ്രേക്ഷകർ മറന്നിട്ടില്ല. മാദകതാരമായി തരംഗം സൃഷ്ടിച്ച സിൽക് സ്മിതയുടെ ജീവിതം പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. താരമായി ആഘോഷിക്കപ്പെട്ട സിൽക് സ്മിതയ്ക്ക് പക്ഷെ ജീവിതത്തിൽ ഒരു ഘട്ടത്തിൽ അടിപതറി തുടങ്ങി. സാമ്പത്തിക നഷ്ടങ്ങളും വ്യക്തി ബന്ധങ്ങളിൽ വഞ്ചിക്കപ്പെടുകയും ചെയ്തതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു സിൽക് സ്മിത. 1996 ലായിരുന്നു ഇത്.
ഏറെ കഷ്ടപ്പെട്ടാണ് സിൽക് സ്മിത സിനിമാ രംഗത്ത് വളർന്നത്. നടിയുടെ ജീവിതത്തെക്കുറിച്ച് ഒരിക്കൽ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ നിന്ന് തിക്താനുഭവങ്ങൾ ഒരുപാട് തുടക്ക കാലത്ത് കിട്ടിയ ആളാണ് സിൽക്ക് സ്മിത. തന്റെ മുഖം വെച്ചാൽ ഈ സിനിമ സൂപ്പർഹിറ്റാകുമെന്ന അവസ്ഥ വന്നപ്പോൾ തന്നോട് അവഹേളനം കാണിച്ച ഓരോരുത്തരോടായി അവർ തിരിച്ച് പകരം വീട്ടി. വിജയമാല എന്നായിരുന്നു യഥാർത്ഥ പേര്. മരിക്കുമ്പോൾ 36 വയസേയുള്ളൂ. കോടികൾ സമ്പാദിച്ച സ്മിത അവസാനം ഒന്നുമില്ലാതെ പഴയ വിജയമാലയായി ഒരു സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി വന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് സിൽക് സ്മിതയെ ഒരു വിഷമഘട്ടത്തിൽ കണ്ടതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. കലൂർ ഡെന്നിസ് ആ മുഖത്തേക്ക് നോക്കിയപ്പോൾ നിരാശ കലർന്ന വല്ലാത്ത ചിരി ചിരിച്ച് അവൾ ഇരിക്കുന്നു. മദ്രാസിലെ വീട് നിന്റെ സ്വന്തനമാണോ എന്ന് കലൂർ ഡെന്നിസ് ചോദിച്ചു. അല്ല സർ, അത് അദ്ദേഹത്തിന്റെ പേരിലാണെന്ന് സ്മിത പറഞ്ഞു. ഡോ. രാധാകൃഷ്ണൻ എന്നയാളാണ് ഈ അദ്ദേഹം. പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു. കുറച്ച് കാലം അവർ തമ്മിൽ നല്ല ബന്ധമായിരുന്നു. ഭാര്യയും മകനമുള്ളത് മറച്ച് വെച്ചല്ലേ എന്ന് കലൂർ ഡെന്നിസ് ചോദിച്ചു. അതിനവർ മറുപടി പറഞ്ഞില്ല.
ഞങ്ങൾ താലി കെട്ടിയിട്ടില്ല. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. പക്ഷെ ഭാര്യയും ഭർത്താവുമായി ജീവിക്കുന്നു. രണ്ട് വർഷം കഴിഞ്ഞാണ് ഭാര്യയും മകനുമുണ്ടെന്ന് അയാൾ പറയുന്നത്. ഞാൻ ആ മകനെ സ്വന്തം മകനായി കാണുന്നു സർ എന്ന് സ്മിത പറഞ്ഞു. കണക്ക് കൂട്ടലുകളെല്ലാം തെറ്റി. സ്വന്തമായി വീടില്ല, കാറില്ല, ബാങ്ക് ബാലൻസ് ഇല്ലെന്നും പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞു.

നിന്നെ പോലെ ഇന്നസെന്റായ പെണ്ണ് അബദ്ധത്തിൽ ചാടരുതായിരുന്നു. അയാൾക്ക് ഭാര്യയും മക്കളുമുണ്ടെന്ന് നീ അറിയണമായിരുന്നു എന്ന് കലൂർ ഡെന്നിസ് പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല. കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ ഷോട്ട് റെഡി എന്ന് പറഞ്ഞ് വിളിച്ചെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ടച്ച് അപ്പ് ആർട്ടിസ്റ്റായി സിൽക് സ്മിത ജോലി ചെയ്തിട്ടുണ്ട്. അക്കാലത്ത് ചെറിയ വേഷങ്ങൾ സിൽക് സ്മിത ചെയ്തിരുന്നു. ഇണയെ തേടി എന്ന മലയാള ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. വണ്ടിച്ചക്രം എന്ന സിനിമയോടെ സിൽക് സ്മിതയുടെ കരിയർ ഗ്രാഫ് മാറി മറിഞ്ഞു. മാദക നടിയെന്ന ഇമേജ് സിൽക് സ്മിതയ്ക്ക് വന്നു. പിന്നീടിങ്ങോട്ട് ഇത്തരം സിനിമകൾ നടിയെ തേടിയെത്തി. സിൽക് സ്മിതയുടെ ഡാൻസ് രംഗങ്ങളും തരംഗമായി.
സിൽക് സ്മിത ആത്മഹത്യ ചെയ്തത് എന്തിനെന്ന് ഇപ്പോഴും വ്യക്തമായി അറിയില്ല. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ നടിക്കുണ്ടായിരുന്നെന്നും ഇല്ലായിരുന്നെന്നും വാദമുണ്ട്. അവസാന നാളുകളിൽ സിൽക് സ്മിതയുടെ താരമൂല്യം കുറച്ച് കുറഞ്ഞിരുന്നു.


Click it and Unblock the Notifications











