ചില ഷോട്ടുകൾ ചോദിക്കാതെ അവർ ഉൾപ്പെടുത്തി, സത്യം അറിയാതെ ഒരുപാടുപേർ വിമർശിച്ചു, ജോലിയും നഷ്ടമായി; കൃപ പറയുന്നു
ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമ ഇന്നും ഓർമിക്കപ്പെടുന്നത് അയ്യോ... അച്ഛാ പോകല്ലേ എന്ന ഐക്കോണിക്ക് ഡയലോഗിലൂടെയാണ്. ആ സീനിൽ ശ്രീനിവാസനെ മറികടക്കുന്ന അഭിനയം കാഴ്ചവെച്ച രണ്ട് കൊച്ചുപെൺകുട്ടികളിൽ ഒരാൾ തൃശൂർ സ്വദേശിനിയായ കൃപ പ്രദീപനാണ്. നടി രമാ ദേവിയുടെ മകളായ കൃപ ബാലതാരമായി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ മിക്കതും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.
നായികയായും വേഷമിട്ടിട്ടുള്ള കൃപ നടിയായി മാത്രമല്ല നർത്തകി, അവതാരക, നൃത്താധ്യാപിക, കാഷ്വൽ അനൗൺസർ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ തൃശ്ശൂർ കേരള വർമ്മ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ കൃപ പഴയ സിനിമാ അനുഭവങ്ങളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.

ആദ്യ സിനിമാ അനുഭവം പങ്കിട്ടുകൊണ്ടാണ് കൃപ സംസാരിച്ച് തുടങ്ങിയത്. ഈ പുഴയും കടന്ന് എന്ന സിനിമയിലേക്ക് കമൽ സാർ എന്നെ തിരഞ്ഞെടുത്തെങ്കിലും ഭരതനാട്യത്തിന്റെ അരങ്ങേറ്റം നടക്കുന്ന സമയമായതിനാൽ പോകാൻ സാധിച്ചില്ല. ലോഹിതദാസ് ഭൂതക്കണ്ണാടിയിലേക്ക് മമ്മൂട്ടിയുടെ മകളായി ഒരു കുട്ടിയെ അന്വേഷിക്കുന്ന സമയം. ഈ പുഴയും കടന്ന് എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ അമ്മയ്ക്കൊപ്പമെത്തി.
അന്ന് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ പറഞ്ഞതനുസരിച്ച് ലോഹിതദാസിനെ പോയി കണ്ടു. അങ്ങനെ ഭൂതക്കണ്ണാടിയിലേക്ക് എത്തി. മോഹൻലാലിനെക്കാൾ മമ്മൂട്ടിയെയാണ് ഇഷ്ടമെന്ന് ഓഡിഷനിൽ നുണ പറഞ്ഞു. ലോഹിതദാസിന്റെ സിനിമകളിലധികവും മമ്മൂട്ടിയാണെന്ന് അച്ഛൻ പറഞ്ഞുകേട്ട ഓർമ്മയിലാണ് അങ്ങനെ പറഞ്ഞത്. ഭൂതക്കണ്ണാടിയിൽ അഭിനയിച്ചതിനുശേഷം മമ്മൂട്ടിയുടെ ആരാധികയായി മാറി.
അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എക്സൈറ്റ്മെന്റായിരുന്നു. മേക്കപ്പ് കഴുകികളഞ്ഞ് വരാൻ മമ്മൂക്ക പറഞ്ഞു. കുഞ്ഞു കുട്ടികൾക്ക് മേക്കപ്പ് ഇത്രയും ഇടരുത്. യാഥാർഥ മുഖമാണ് ഭംഗിയെന്ന് പറഞ്ഞപ്പോൾ ഒരുപാട് സങ്കടമായി മേക്കപ്പ് പോയാൽ ഭംഗി പോകുമല്ലോ എന്നായിരുന്നു മനസിൽ. ഈ കുട്ടിയെകൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിക്കണം എന്നും നിർദേശിച്ചത് മമ്മൂക്കയാണ്. അതുകൊണ്ട് ചെന്നൈയിൽ പോകാനും കമൽഹാസനെയൊക്കെ കാണാനും കഴിഞ്ഞു.
രമ്യ കൃപയായി മാറിയതെങ്ങനെ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.... 19 വയസുവരെ രമ്യ എന്നയിരുന്നു പേര്. സിനിമയ്ക്ക് വേണ്ടിയല്ല പേര് മാറ്റിയത്. ന്യൂ മറോളജി പ്രകാരം കൃപയാണ് അനുയോജ്യമെന്ന് മനസിലാക്കി. അങ്ങനെയായിരുന്നു മാറ്റം. ആദ്യ ടെലിഫിലിമായ ഇലപൊഴിയും കാലത്തിലും ഭൂതക്കണ്ണാടിയെന്ന സിനിമയിലുമെല്ലാം അഭിനയിക്കുമ്പോൾ പേര് രമ്യയായിരുന്നു. നയനം, പരിഭവം, ഭൂമി മലയാളം എന്നിങ്ങനെ ചില സിനിമകളിൽ നായികയായിരുന്നു.

അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിൽ മുഖ്യ കഥാപാത്രത്തിന്റെ സഹോദരിയോ, മകളോവായി അഭിനയിച്ച് ഹിറ്റായാൽ വേറെ കഥാ പാത്രം കിട്ടാൻ ബുദ്ധിമുട്ടാണ്. പിന്നെ സിനിമ കരിയറാക്കി മാറ്റാനൊന്നും ശ്രമിച്ചിരുന്നില്ല. സ്ത്രീകൾക്ക് സ്ഥിര വരുമാനം ഉണ്ടാവണമെന്നും പഠനം അനിവാര്യമാണെന്നും ഉപദേശിച്ചത് അമ്മയാണ്. പിജി ചെയ്യുമ്പോൾ അധ്യാപനമാണ് എന്റെ മേഖലയെന്ന് ഉറപ്പിച്ചു. പഠനകാലത്തായിരുന്നു വിവാഹം.
ബിഎഡിനുശേഷം കാലടി സർവകലാശാലയിൽ നിന്ന് എംഫിൽ ചെയ്തു. പിന്നാലെ ജോലി കിട്ടി. ഈ സമയത്ത് സിനിമയൊന്നും മനസിലുണ്ടായിരുന്നില്ല. അതിനിടയിൽ വാണി കോഴ്സ് പൂർത്തിയാക്കി ആകാശവാണിയിൽ കാഷ്വൽ അനൗൺസറായി. പിഎച്ച്ഡിയും പൂർത്തിയാക്കി. സിനിമയിൽ നിന്നും ഉണ്ടായ ദുരനുഭവത്തെ കുറിച്ചും നടി മനസ് തുറന്നു. പത്തൊമ്പതാം വയസിൽ ഒരു സിനിമയിൽ അഭിനയിച്ചു. പക്ഷെ കല്യാണത്തിനുശേഷമാണത് റിലീസായത്. ചോദിക്കാതെ ഉൾപ്പെടുത്തിയ ചില ഷോട്ടുകൾ പുറത്തിറങ്ങിയപ്പോൾ വിമർശനങ്ങൾ ഉയർന്നു.
സത്യം അറിയാതെ ഒരുപാടുപേർ വിമർശിച്ചു. അച്ഛനും ഞാനും ചേർന്നാണ് സ്ക്രിപ്റ്റ് വായിച്ചത്. തികച്ചും വ്യത്യസ്തമായ കഥാപാത്രമായതുകൊണ്ടാണ് അഭിനയിച്ചത്. മകൾ ജനിച്ച സമയത്താണ് ഈ വിവാദങ്ങൾ ഉണ്ടാവുന്നത്. ജോലി നഷ്ടമായി. സങ്കടവും വിഷാദവുമൊക്കെയറിഞ്ഞു. കേസുമായി മുന്നോട്ടുപോയി. എന്നാൽ സത്യം തെളിയിക്കാൻ കഴിഞ്ഞില്ല.
എനിക്ക് വേണ്ടപ്പെട്ടവർക്ക് ബുദ്ധിമുട്ടായപ്പോൾ കേസ് വേണ്ടെന്ന് വെച്ചു. ആ ഘട്ടത്തിൽ സിനിമപോലും വേണ്ടെന്നുവെക്കുകയായിരുന്നു. ഇന്ന് ഞാനാകെ മാറി. ഇപ്പോൾ എന്തിനേയും അഭിമുഖീകരിക്കാനുള്ള കരുത്തുണ്ട്. നല്ല കഥകളും കഥാപാത്രങ്ങളും വന്നാൽ ഇനിയും അഭിനയിക്കുമെന്നും കൃപ പറയുന്നു.


Click it and Unblock the Notifications