കടുത്ത മദ്യപാനം ആരോഗ്യമില്ലാതാക്കി, അന്ന് തിരികെ പിടിച്ച ജീവിതം, പക്ഷെ...; റോബോ ശങ്കറിന് സംഭവിച്ചത്
തമിഴ് നടൻ റോബോ ശങ്കറിന്റെ മരണം ഇതിനോടകം വലിയ വാർത്തയായിട്ടുണ്ട്. 46 വയസിലാണ് ശങ്കറിന്റെ മരണം. വ്യാഴാഴ്ച ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ നടൻ കുഴഞ്ഞ് വീഴുകയായിരുന്നു. കുടുംബത്തിനും തമിഴ് സിനിമാ ലോകത്തിനും വലിയ നഷ്ടമാണ് ഈ വിയോഗം. കോമഡി വേഷങ്ങളിലൂടെ ജനപ്രീതി നേടിയ റോബോ ശങ്കർ തന്റെതായ സ്ഥാനം സിനിമാ രംഗത്ത് നേടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യ പ്രശ്നങ്ങൾ ശങ്കറിനെ അലട്ടുന്നുണ്ട്. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ശങ്കർ ആശുപത്രിയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്ന് കുറച്ച് കാലം സിനിമാ രംഗത്ത് നിന്നും മാറി നിന്നു.
ഇതേക്കുറിച്ച് റോബോ ശങ്കർ തുറന്ന് സംസാരിച്ചിട്ടുണ്ട്. മദ്യപാനത്തിന് താൻ അടിമപ്പെട്ടിരുന്നു എന്നാണ് റോബോ ശങ്കർ പറഞ്ഞത്. മദ്യപാനം ആരോഗ്യത്തെ ബാധിച്ചു. ജീവൻ അപകടാവസ്ഥയിലായിരുന്നു. ആരും മദ്യപാനത്തിലേക്ക് പോകരുതെന്നും റോബോ ശങ്കർ അന്ന് പറഞ്ഞു. ഇതേക്കുറിച്ച് ബാലാജി പ്രഭു സംസാരിക്കുന്നുണ്ട്. നല്ല കലാകാരനായിരുന്നെങ്കിലും മദ്യപാനിയായിരുന്നു ശങ്കർ.

രണ്ട് വർഷത്തിന് മുമ്പ് ക്രിറ്റിക്കലായ സാഹചര്യത്തിലായിരുന്നു റോബോ ശങ്കർ. ആറ് മാസത്തിന് മുകളിൽ വീട്ടിൽ നിന്ന് ചികിത്സയെടുത്തു. ശങ്കർ 120 കിലോ ഭാരമുള്ളയാളായിരുന്നു. പെട്ടെന്ന് മെലിഞ്ഞു. ഫോട്ടോകൾ കണ്ട് എന്തുപറ്റിയെന്ന ചോദ്യങ്ങൾ വന്നു. ട്രീറ്റ്മെന്റ് കൊടുത്ത് ശങ്കറിനെ അന്ന് രക്ഷപ്പെടുത്തിയതിൽ വലിയ പങ്ക് ജേർണലിസ്റ്റ് നക്കീരൻ ഗോപാലനാണ്. അദ്ദേഹത്തിന് അറിയാവുന്ന ഡോക്ടർ ആണ് റോബോ ശങ്കറിന്റെ കരൾ രോഗത്തിന് ട്രീറ്റ്മെന്റ് കൊടുത്തത്. അന്ന് റോബോ ശങ്കറിനെ രക്ഷപ്പെടുത്തി കൊണ്ട് വന്നു.
എന്നാൽ പിന്നീട് വീണ്ടും ലിവർ ഫെയിലർ സംഭവിച്ച് റോബോ ശങ്കർ മരിച്ചെന്നും ബാലാജി പ്രഭു ചൂണ്ടിക്കാട്ടി.
കലക്ക പോവത് യാര് എന്ന ഷോയാണ് റോബോ ശങ്കറുടെ കരിയറിൽ വഴിത്തിരിവാകുന്നതെന്നും ബാലാജി പ്രഭു പറയുന്നുണ്ട്. 90 കളിൽ ജൂനിയർ ആർട്ടിസ്റ്റിന് സമാനമായ ചെറിയ റോളുകൾ ചെയ്തു. റോബോ ശങ്കർ മിമിക്രി നന്നായി ചെയ്യും. ഒരു വേദിയിലെത്തിയാൽ ജനങ്ങളെ രസിപ്പിക്കും. തമിഴ്നാട്ടിൽ എല്ലാവർക്കും റോബോ ശങ്കറെ അറിയാം. കമൽ ഹാസന് റോബോ ശങ്കറിനോട് വലിയ ബഹുമാനമുണ്ട്. കമലിന്റെ ആരാധകനായിരുന്നു റോബോ ശങ്കർ. മഞ്ഞപ്പിത്തം ബാധിച്ച സമയത്ത് റോബോ ശങ്കറിനെ കമൽ ഹാസൻ വിളിച്ച് സംസാരിച്ചിരുന്നു. ഇനി ആരോഗ്യം ശ്രദ്ധിക്കണമെന്ന് പറഞ്ഞു. എന്നാൽ ആരോഗ്യം വീണ്ടെടുത്ത ശേഷം മാസങ്ങൾ മാത്രമാണ് റോബോ ശങ്കർ മദ്യപിക്കാതിരുന്നത്. പിന്നീട് വീണ്ടും കുടിക്കാൻ തുടങ്ങി.

ഇത് ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. കഴിഞ്ഞ മാസം റോബോ ശങ്കർ വന്ന ഒരു ഇവന്റിൽ ഞാനും പോയിരുന്നു. വേദിയിൽ സംസാരം കുഴഞ്ഞു. അന്ന് പലരും ഇതേക്കുറിച്ച് സംസാരിച്ചിരുന്നെന്നും ബാലാജി പ്രഭു പറയുന്നു. മദ്യപാനത്തിന് അടിമയായി മരണപ്പെട്ടത് വേദനയുണ്ടാക്കുന്ന കാര്യമാണ്. 46 വയസിലാണ് റോബോ ശങ്കർ വിടപറഞ്ഞതെന്നും ബാലാജി പ്രഭു ചൂണ്ടിക്കാട്ടി. ബാലാജി പ്രഭുവിന്റെ മരണം തമിഴ് സിനിമാ ലോകത്ത് ഇതിനോടകം ചർച്ചയായിട്ടുണ്ട്.
ആരോഗ്യം വീണ്ടെടുത്ത് വീണ്ടും റോബോ ശങ്കർ അഭിനയ രംഗത്ത് സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ടെലിവിഷൻ താരം പ്രിയങ്കയാണ് ഭാര്യ. മകൾ ഇന്ദ്രജ സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











