അവരുടെ താൽപര്യത്തിന് വേണ്ടി എന്നെ മാറ്റാൻ ഞാൻ തയ്യാറല്ല, ജീവിതത്തിൽ അഭിനയിക്കേണ്ടതില്ല; സന്തോഷ് പറഞ്ഞത്
അന്തരിച്ച നടൻ സന്തോഷ് കെ നായർ മലയാള സിനിമയിലെ സൂപ്പർതാരങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. താരങ്ങളുടെ പ്രതീ പിടിച്ച് പറ്റാൻ മറ്റൊരാളായി പെരുമാറാൻ താൻ തയ്യാറായിരുന്നില്ലെന്നാണ് സന്തോഷ് നായർ പറഞ്ഞത്. മോഹൻലാലിന്റെ സുഹൃത്തായിരുന്നു സന്തോഷ് നായർ. രണ്ട് നടൻമാരിൽ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞാൽ മറ്റൊരാൾക്ക് പ്രശ്നമാകും. ഞാൻ മോഹൻലാലിനെയാണ് ഇഷ്ടമെന്ന് പറഞ്ഞത് കൊണ്ട് മോഹൻലാലിന്റെ പടം വരുമെന്നോ മമ്മൂട്ടിയാണെന്ന് പറഞ്ഞാൽ മമ്മൂട്ടിയുടെ അടുത്ത പടം വരുമെന്നോ പറഞ്ഞിട്ട് കാര്യമില്ല.
ഞാൻ മുമ്പ് മോഹൻലാലിനെക്കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞ് അഭിമുഖം നൽകിയിട്ടുണ്ട്. പറയാനുണ്ടായിരുന്നത് പറഞ്ഞു. നമ്മൾ രണ്ട് പേരെ ഇഷ്‌ടപ്പെടുന്നതിൽ വ്യത്യാസം വരാം. ചിലപ്പോൾ അയാൾ വിചാരിക്കുന്ന രീതിയിലായിരിക്കില്ല ഞാൻ പെരുമാറുന്നത്. അല്ലെങ്കിൽ അയാളുടെ താൽപര്യത്തിന് ഞാനെന്നെ മാറ്റണം. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ സുരേഷ് ഗോപിയുടെയോ ജയറാമിന്റെയോ താൽപര്യത്തിന് ഞാൻ എന്നെ മാറ്റിയാൽ പിന്നെ ഞാൻ എന്തിനാണ് സന്തോഷ് എന്ന് പറഞ്ഞ് നടക്കുന്നത്. എല്ലാവരുടെയടുത്തും പോയി സോപ്പിട്ട് നിൽക്കുന്നതെന്തിനാണ്. ഞാൻ അമിത വിനയം കാണിക്കുന്നത് കള്ളമാണെന്ന് കാണുന്നവന് മനസിലാകും. എന്റെ ബോഡി ലാംഗ്വേജോ ശബ്ദമോ അതിന് പറ്റിയതല്ല. ജീവിതത്തിൽ അഭിനയിക്കേണ്ടതില്ല.

പണ്ടത്തെ സെറ്റിൽ പരസ്പരം സ്നേഹബന്ധങ്ങളുണ്ടായിരുന്നു. പണ്ട് വീട്ടുകാരേക്കാളും കൂടുതൽ സമയം സഹപ്രവർത്തകർക്കൊപ്പമാണ്. വിഷ്ണുലോകത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് വയറ് വയ്യാതെ മെലിഞ്ഞിരിക്കുകയായിരുന്നു ഞാൻ. സുകുമാരി ചേച്ചി എനിക്ക് വിശന്നിരിക്കാൻ പറ്റാത്തത് കൊണ്ട് ഉച്ചയ്ക്ക് വന്ന് എനിക്ക് കഞ്ഞി എടുത്ത് വെച്ച് പോകും. അത് പോലെ മോഹൻലാലുമായുള്ള ഫെെറ്റ് സീനിൽ എനിക്ക് ലാലിനെ പിടിച്ച് നിൽക്കാൻ വയ്യ. നീ കെെ വെച്ച് തൂങ്ങിക്കിടന്നോ എന്ന് ലാൽ പറഞ്ഞു. എന്റെ വെയ്റ്റുമായി ലാലാണ് തിരിയുന്നത്. അത്രയും സഹകരിച്ചിട്ടുണ്ടെന്നും സന്തോഷ് നായർ അന്ന് പറഞ്ഞു. ഇന്ന് രാവിലെ വാഹനാപകടത്തിലാണ് സന്തോഷ് നായർ മരിച്ചത്. സന്തോഷ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. മോഹൻലാലും മമ്മൂട്ടിയും സന്തോഷ് നായർക്ക് ആദരാഞ്ജലി അർപ്പിച്ചു.


Click it and Unblock the Notifications
