കൽപ്പനയ്ക്ക് ദേഷ്യം വന്നാൽ വലിയ പ്രശ്നമാണ്, അന്ന് ഞാൻ കണ്ടു, ഇപ്പോൾ ഹോട്ടലിൽ പോകണം എന്ന് പറഞ്ഞു: വിജി തമ്പി
അന്തരിച്ച നടി കൽപ്പനയെ പ്രേക്ഷകർ മറന്നിട്ടില്ല. അത്രത്തോളം പ്രേക്ഷക മനസിൽ സ്ഥാനം നേടിയ നടിയായിരുന്നു കൽപ്പന. കോമഡി റോളുകളും വെെകാരിക റോളുകളും ഒരേ മികവോടെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിഞ്ഞ അഭിനേത്രി. ഓഫ് സ്ക്രീനിലും എപ്പോഴും തമാശ പറയുന്ന കൽപ്പനയെ മാത്രമേ ജനം കണ്ടിട്ടുള്ളൂ. സഹപ്രവർത്തകർക്കെല്ലാം കൽപ്പനയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. എന്നാൽ കൽപ്പന ചിലരോട് ദേഷ്യപ്പെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. നടിയെക്കുറിച്ച് ഒരിക്കൽ സംവിധായകൻ വിജി തമ്പി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കൽപ്പനയ്ക്ക് ദേഷ്യം വന്നാൽ വലിയ പ്രശ്നമാണ്. അമേരിക്കയിൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട്. കൽപ്പന നോൺ വെജ് കഴിക്കില്ല. ഒരു വീട്ടിൽ ചെന്നപ്പോൾ നോൺ വെജ് മാത്രമേയുള്ളൂ. നോൺ വെജ് കഴിക്കില്ലെന്ന് നേരത്തെ പറഞ്ഞ് വിട്ടതാണ്. കൽപ്പന ദേഷ്യപ്പെട്ടു. വിശന്നിട്ടാണ്. ഷോയും കഴിഞ്ഞ് വരികയാണല്ലോ. വീടുകളിലാണല്ലോ ഭക്ഷണം. കൽപ്പന അങ്ങ് ഫയർ ചെയ്തു. എനിക്കിപ്പോൾ വണ്ടി വേണം, ഹോട്ടലിൽ പോകണം എന്ന് പറഞ്ഞ് കുളമായി എന്നാണ് വിജി തമ്പി പറഞ്ഞത്. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു വിജി തമ്പി.

കൽപ്പനയുടെ കരിയർ ഗ്രാഫും ജീവിതവും
വർഷങ്ങളോളം കോമഡി വേഷങ്ങൾ ചെയ്ത നടിയാണ് കൽപ്പന. സീരിയസ് വേഷങ്ങൾ നടിക്ക് തുടരെ ലഭിച്ച് തുടങ്ങിയത് കുറേക്കഴിഞ്ഞാണ്. സ്പിരിറ്റ്, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിൽ കൽപ്പന അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച് കയ്യടി നേടി. അഭിനയ പ്രാധാന്യമുള്ള സിനിമകൾ ലഭിച്ച് കൊണ്ടിരിക്കെയാണ് കൽപ്പന അപ്രതീക്ഷിതമായി മരണപ്പെട്ടത്. സംവിധായകൻ അനിൽ കുമാറിനെയാണ് ശ്രീമയി വിവാഹം ചെയ്തത്. 1998 ൽ വിവാഹിതരായ ഇരുവരും 2012 ൽ വേർപിരിഞ്ഞു. ശ്രീമയി എന്നാണ് ഇരുവരുടെയും മകളുടെ പേര്. കൽപ്പനയുടെ മകൾ ശ്രീമയി ഇതിനകം സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2016 ലാണ് കൽപ്പന മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.
അപ്രതീക്ഷിത മരണം കുടുംബത്തെയും സിനിമാ ലോകത്തെയും ഏറെ വിഷമിപ്പിച്ചു. കൽപ്പനയുടെ മരണത്തെക്കുറിച്ച് അനിൽ കുമാർ ഒരിക്കൽ സംസാരിച്ചിരുന്നു. ഞാൻ വാരണാസിയിൽ ഒരു ഹിന്ദി ഫിലിം ഷൂട്ട് ചെയ്യുന്ന സമയത്താണ് കൽപ്പനയുടെ മരണ വിവരം കേട്ടത്. ഒരു തകർച്ചയായിരുന്നു. വാരണാസിയിൽ കാറിനുള്ളിൽ രണ്ടോ മൂന്നോ മണിക്കൂർ ആരോടും മിണ്ടാതെ ഇരുന്നു. എന്നെ ആരും വിളിക്കേണ്ടെന്ന് പറഞ്ഞു. തിരിച്ച് വന്ന് രാത്രി വള്ളക്കാരനെ വിളിച്ച് വാരണാസി പുഴയിൽ പോയി. കൽപ്പനയുടെ ആത്മാവിന് ശാന്തി കിട്ടണെ എന്ന് പ്രാർത്ഥിച്ചു. മരിച്ച് കിടക്കുന്ന, നിർജ്ജീവമായ കണ്ണുകളുള്ള കൽപ്പനയെ സങ്കൽപ്പിക്കാൻ പറ്റില്ലായിരുന്നു. ചിരിച്ച് കളിച്ച് നിൽക്കുന്ന മുഖം മാത്രമാണ് മനസിലുള്ളതെന്നും അനിൽ കുമാർ അന്ന് പറഞ്ഞു.
കൽപ്പനയുടെ മരണം ഇന്നും അമ്മ വിജയലക്ഷ്മിക്ക് ഇന്നും വിഷമിപ്പിക്കുന്ന കാര്യമാണ്. അമ്മയോടും സഹോദരിമാരോടുമാണ് കൽപ്പന എല്ലാം പങ്കുവെച്ചിരുന്നത്. സിനിമാ രംഗത്ത് തനിക്ക് അടുത്ത സൗഹൃദങ്ങൾ ഇല്ലെന്ന് കൽപ്പന പറഞ്ഞിട്ടുണ്ട്. ഉർവശിയെക്കുറിച്ചുള്ള രസകരമായ പല കഥകളും ആരാധകർ അറിഞ്ഞത് കൽപ്പനയുടെ അഭിമുഖങ്ങളിലൂടെയാണ്. സഹോദരിമാർ തമ്മിൽ ഇടയ്ക്ക് ചില അകൽച്ച വന്നിരുന്നു. പ്രശ്നമൊന്നുമില്ലെന്നും ചെറിയ അകൽച്ചയേ ഉള്ളൂയെന്നും ഒരിക്കൽ കൽപ്പന പറഞ്ഞിട്ടുണ്ട്. പിണക്കം മറന്ന് വീണ്ടും ഒരുമിക്കാനിരിക്കെയാണ് കൽപ്പന മരിച്ചത്. കൽപ്പന മരിച്ചപ്പോൾ പൊട്ടിക്കരയുന്ന ഉർവശിയുടെ ദൃശ്യങ്ങൾ ഏവർക്കും വിങ്ങലായി. കൽപ്പനയെക്കുറിച്ച് മിക്ക അഭിമുഖങ്ങളിലും ഉർവശി സംസാരിക്കാറുണ്ട്.


Click it and Unblock the Notifications











