എന്നെ സ്കൂളിൽ അയക്കാൻ പോലും അമ്മ ഭയന്നു; ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു; അമ്മയെ പോലെ മറ്റാരുമില്ല; കനക
സിനിമയേക്കാൾ നാടകീയമായാണ് നടി കനകയുടെ ജീവിതം മുന്നോട്ട് പോയതെന്ന് ആരാധകർ പറയാറുണ്ട്. ഒരുകാലത്ത് സിനിമാ രംഗത്ത് തിളങ്ങി നിന്ന കനക മലയാളി, തമിഴ് പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട നടിയാണ് കനക. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ജനപ്രീതി നേടിയ കനക തമിഴകത്ത് കരകാട്ടക്കാരൻ എന്ന സിനിമയിലൂടെയാണ് ഇന്നും അറിയപ്പെടുന്നത്. അമ്മ ദേവികയായിരുന്നു കനകയുടെ എല്ലാം. കനകയുടെ കരിയറിൽ സിനിമകൾ തെരഞ്ഞെടുത്തതെല്ലാം അമ്മയാണ്.
അമ്മയുടെ നിഴലിൽ കഴിഞ്ഞ കനകയ്ക്ക് പിന്നീട് അപ്രതീക്ഷിത പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ദേവികയുടെ മരണം കനകയെ തകർത്തു. ദേവികയും ഭർത്താവ് ദേവദാസും വർഷങ്ങൾക്ക് മുമ്പേ അകന്നതാണ്. അച്ഛന്റെ സാമീപ്യത്തിലല്ല കനക വളർന്നത്. ദേവദാസും കനകയും തമ്മിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ട്.

മുമ്പൊരിക്കൽ അച്ഛനെക്കുറിച്ച് കനക ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛനുമായി തനിക്ക് ഒത്ത് പോകാൻ പറ്റില്ലെന്ന് കനക അന്ന് വ്യക്തമാക്കി. ഇദ്ദേഹവുമായുള്ള പ്രശ്നങ്ങളെക്കുറിച്ചും തന്റെ കുട്ടിക്കാലത്തെക്കുറിച്ചും കനക അന്ന് സംസാരിച്ചു.
അമ്മയുടെ ഏക മകളാണ് ഞാൻ. ജനിക്കുമ്പോൾ ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. അതിൽ ഒരു കുഞ്ഞ് മരിച്ച് പോയി. ഭർത്താവുമായി പിരിഞ്ഞതിനാലും മറ്റൊരു കുഞ്ഞ് ഇല്ലാത്തതിനാലും എന്നോട് അമ്മയ്ക്ക് വളരെയധികം സ്നേഹമായിരുന്നു. അമ്മയുടെ ജീവനായിരുന്നു ഞാൻ. എന്റെ അമ്മയെ പോലെ മറ്റൊരു അമ്മ ലോകത്തിൽ ഉണ്ടാകില്ല. ഇത്രയധികം മകളെ ശ്രദ്ധിച്ച മറ്റൊരു അമ്മ വേറെ എവിടെയും ഉണ്ടാകില്ല.

അമ്മ മരിക്കുമ്പോൾ എനിക്ക് മുപ്പത് വയസുണ്ട്. അപ്പോൾ പോലും എനിക്ക് ഭക്ഷണം വാരിത്തരുമായിരുന്നു. എനിക്കും അമ്മയെ വളരെ ഇഷ്ടമാണ്. അമ്മയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല. ദൈവമാണെങ്കിൽ പോലും എനിക്ക് സഹിക്കാൻ പറ്റില്ല.
എന്നെ മൂന്ന് വയസിൽ സ്കൂളിൽ ചേർത്തതാണ്. ഞാൻ കരഞ്ഞതിനാൽ അമ്മ തിരികെ കൊണ്ടുവന്നു. പിന്നീട് നാലാം വയസിലാണ് എൽകെജിയിൽ പോകുന്നത്. ആറാം ക്ലാസ് വരെയാണ് ഞാൻ സ്കൂളിൽ പോയത്. അച്ഛൻ സ്കൂളിൽ വന്ന് ടീച്ചർമാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മകളുടെ ഗാർഡിയനാനായി തന്റെ പേര് വെച്ചില്ല, മകളെ കടത്തിക്കൊണ്ട് പോകുമെന്ന് പറഞ്ഞു. അമ്മയ്ക്ക് ഭയമായി. പിന്നീട് വീട്ടിലിരുത്തിയാണ് പഠിപ്പിച്ചതെന്നും കനക വ്യക്തമാക്കി.
തനിക്ക് മാനസിക രോഗമുണ്ടെന്ന് പ്രചരിപ്പിച്ചത് അച്ഛനാണ്. എനിക്കത് പുതുമയുള്ള കാര്യമല്ല. കാരണം അമ്മയെ വ്യഭിചാരി എന്ന് വിളിച്ചയാളാണ് അച്ഛൻ. എനിക്ക് 15 വയസുള്ളപ്പോൾ ഗാർഡിയൻഷിപ്പ് കേസ് കൊടുത്തു. മകളെ വളർത്താൻ അമ്മയ്ക്ക് പറ്റില്ലെന്ന് അച്ഛൻ വാദിച്ചു. ഇന്നും ഇത്തരത്തിൽ സംസാരിക്കുന്നതിനാൽ അദ്ദേഹത്തോട് ഇടപഴകാൻ എനിക്ക് താൽപര്യം ഇല്ല. കനകയുടെ അച്ഛൻ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ തുടരെ വരുന്നെന്നും അന്ന് നടി ചൂണ്ടിക്കാട്ടി.
പുറത്തേക്ക് അധികം കാണാത്തതിനെക്കുറിച്ചും കനക സംസാരിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ പോലും എന്റെ കൂട്ടുകാരി ഇങ്ങോട്ട് സംസാരിച്ചില്ലെങ്കിൽ ഞാൻ അങ്ങോട്ട് പോയി സംസാരിക്കാറില്ല. അവളെ എന്തിന് ശല്യം ചെയ്യുന്നു എന്നാണ് കരുതാറ്. അതേപോലെ തന്നെയാണ് ഇപ്പോഴും. ഷൂട്ടിംഗ് ഇല്ലാത്തതിനാൽ ആരെയും ശല്യപ്പെടുത്താതെ വീട്ടിലിരിക്കുന്നെന്നും കനക അന്ന് വ്യക്തമാക്കി. അടുത്തിടെ കനകയുടെ വീട്ടിൽ തീ പടർന്ന വാർത്ത ചർച്ചയായിരുന്നു. വർഷങ്ങളായി തന്റെ പഴയ വീട്ടിൽ അധികാരോടും ഇടപഴകാതെ കഴിയുകയാണ് കനക.


Click it and Unblock the Notifications











