അവർക്കൊപ്പം അതൃപ്തി തോന്നിയിട്ടില്ല, വാല്യുവൊക്കെ ഉണ്ടായിട്ടുണ്ട്; മമ്മൂട്ടിയേയും ലാലിനേയും കുറിച്ച് അശോകൻ!
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് അശോകൻ. നാൽപ്പത് വർഷത്തിനടുത്തായി മലയാള സിനിമയിൽ താരം സജീവമാണ്. ഒരിടയ്ക്ക് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം അഭിനയത്തിലേക്ക് മടങ്ങി എത്തിയത് നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെയാണ്. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളുടേയും ഒപ്പം അഭിനയിച്ചിട്ടുള്ള നടൻ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
തൂവാനതുമ്പികൾ അടക്കമുള്ള മോഹൻലാൽ സിനിമകളിൽ പ്രധാന വേഷത്തിൽ അശോകനുമുണ്ടായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള അശോകന്റെ ഏക്കാലത്തേയും ഹിറ്റ് സിനിമ അമരമാണ്. മലയാളത്തിലെ മഹാനടന്മാരായ ഇരുവർക്കും ഒപ്പം അഭിനയിച്ചപ്പോൾ ഒരിക്കൽ പോലും അതൃപ്തി തോന്നിയില്ലെന്നാണ് മുമ്പൊരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അശോകൻ പറഞ്ഞത്.

ആർക്കൊപ്പം അഭിനയിച്ചാലും അവർക്കൊപ്പം നമ്മൾ കംഫർട്ടബിളാവുക എന്നതാണല്ലോ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിക്കുമ്പോൾ ഞാൻ ഓക്കെയാണ്. ഒപ്പം അഭിനയിക്കുന്ന നടന്മാർക്ക് സ്പേസ് തരുന്ന അഭിനേതാക്കളാണ് ഇരുവരും. അതിലൊന്നും നമുക്ക് അവരോടൊപ്പം അഭിനയിക്കുമ്പോൾ അതൃപ്തി തോന്നുകയില്ല.
അവർ രണ്ടുപേരും മലയാള സിനിമയിലെ നെടുംതൂണുകളാണ്. അവർ തമ്മിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇങ്ങനെയുള്ള ആൾക്കാരുടെ ഒപ്പം വന്നതും ഒരു കാരണമാണ്. പത്മരാജനെപ്പോലുള്ളവരുടെ കൂടെ വന്നതുകൊണ്ട് എനിക്ക് അങ്ങനൊരു സ്വാതന്ത്ര്യവും മറ്റും ദൈവാനുഗ്രഹത്താൽ ഒരു വാല്യുവുമൊക്കെ ഉണ്ടായിട്ടുണ്ടെന്നുമാണ് അശോകൻ പറഞ്ഞത്.
നൻപകൽനേരത്ത് മയക്കമാണ് മമ്മൂട്ടിക്കൊപ്പം അശോകൻ അവസാനമായി അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് മോഹൻലാലിനൊപ്പം നടൻ അവസാനമായി അഭിനയിച്ച സിനിമ. അടുത്ത കാലത്തായി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ചൂസിയാണ് അശോകൻ. അതുകൊണ്ട് തന്നെ നടന്റെ സിനിമാ കരിയറിലും അതിന്റേതായ മാറ്റങ്ങൾ പ്രതിഫലിച്ച് തുടങ്ങി.
സിനിമയുടെ വലിപ്പ ചെറുപ്പത്തിന് അപ്പുറം കഥാപാത്രത്തെയും കഥയേയും അടിസ്ഥാനപ്പെടുത്തിയാണ് അശോകൻ പ്രോജക്ടുകൾ തെരഞ്ഞെടുക്കുന്നത്. 1979ൽ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലെ വാണിയൻ കുഞ്ചുവിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ തന്റെ അഭിനയം ആരംഭിച്ചത്. തുടക്കകാലത്ത് മലയാളത്തിലെ മഹാരഥന്മാരായ സംവിധായകർക്കൊപ്പവും അഭിനേതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ സാധിച്ചതും അശോകന്റെ കരിയറിന് ഗുണം ചെയ്തിട്ടുണ്ട്.

ഭരതൻ, പത്മരാജൻ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു നടൻ. വളരെ വർഷങ്ങളായി അഭിനയരംഗത്തുണ്ടെങ്കിലും വേണ്ടത്ര അംഗീകാരങ്ങൾ നടന് ലഭിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. അർഹതയുണ്ടായിട്ടും തനിക്ക് ലഭിക്കാതെ പോയ അംഗീകാരങ്ങളെ കുറിച്ച് അശോകൻ തന്നെ ഒരു അഭിമുഖത്തിൽ മനസ് തുറന്നിരുന്നു. കിട്ടേണ്ടതെന്ന് കരുതിയിരുന്ന അവാർഡുകളിൽ പലതും കിട്ടാതെപോയിട്ടുണ്ടെന്നാണ് നടൻ പറഞ്ഞത്.
അമരത്തിൽ പുരസ്കാരം പ്രതീക്ഷിച്ചിരുന്നുവെന്നും അശോകൻ വെളിപ്പെടുത്തിയിരുന്നു. കിട്ടേണ്ടതെന്ന് കരുതിയിരുന്ന അവാർഡുകളിൽ പലതും കിട്ടാതെപോയിട്ടുണ്ട്. പലപ്പോഴും അത് തട്ടിമാറ്റിയവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അത്തരം സമയങ്ങളിൽ അതൊന്നും മനസിലേക്കെടുത്തിട്ടില്ല. പെരുവഴിയമ്പലം സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരത്തിന് വേണ്ടി എന്നെ പരിഗണിച്ചിരുന്നു. എനിക്ക് അന്ന് പതിനേഴ് വയസായിരുന്നു പ്രായം.
ഡൽഹിയിലുള്ള ജൂറി അംഗങ്ങൾക്കിടയിൽ ഞാൻ യുവാവാണോ ബാല താരമാണോ എന്ന സംശയം പ്രശ്‌നമായി. അങ്ങനെ ആ അവാർഡ് പോയി അന്ന് അതേക്കുറിച്ച് വിഷമിച്ചിരുന്നില്ല. അമരത്തിൽ രണ്ടാമത്തെ നായകനാണ് ഞാൻ.
ഒരു സഹ നടനുള്ള അംഗീകാരം പ്രതീക്ഷിച്ചിരുന്നു അതിൽ അതുണ്ടായില്ല. അനന്തരം, ജാലകം സിനിമകളുടെ സമയത്ത് എന്റെ പേര് പരിഗണിച്ചതാണ്. അവസാന നിമിഷം എനിക്ക് പരിചയമുള്ള ഒരാൾ തന്നെ അത് തട്ടിമാറ്റുകയായിരുന്നു എന്നുമാണ് അശോകൻ കിട്ടാതെപോയ അംഗീകാരങ്ങളെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications











