മക്കളില്ലാത്തവർക്ക് എന്നെ കൊടുക്കാൻ നോക്കി, ഞാൻ ഓടി, അമ്മ മരിച്ചെന്ന് അറിഞ്ഞപ്പോൾ; ഭാഗ്യലക്ഷ്മി പറഞ്ഞത്
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട വ്യക്തിയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അമ്മയുടെയും അച്ഛന്റെയും മരണം. സഹോദരൻ കാണാതായി, അനാഥത്വം നിറഞ്ഞ കാലഘട്ടം എന്നിവയെല്ലാം ഭാഗ്യലക്ഷ്മി നേരിട്ടിട്ടുണ്ട്. അമ്മയ്ക്ക് കാൻസർ രോഗം മൂർച്ഛിച്ച നാളുകളിലെ ഓർമകളും ഭാഗ്യലക്ഷ്മി ഒരിക്കൽ പങ്കുവെച്ചിട്ടുണ്ട് സഫാരി ചാനലിൽ ഭാഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ എന്നെയും ചേട്ടനെയും കെട്ടിപ്പിടിച്ച് ഞാൻ മരിച്ചാൽ നിങ്ങളെന്ത് ചെയ്യും എന്ന് ചോദിച്ചു. ഞാനും മരിക്കും എന്ന് ചേട്ടൻ. വല്യമ്മയ്ക്കൊപ്പം പോകുമെന്ന് ഞാൻ. ഞാനന്ന് കുട്ടിയാണ്. അമ്മയ്ക്ക് ചേട്ടന്റെ മറുപടിയാണ് ഇഷ്‌ടപ്പെട്ടതെന്ന് തോന്നുന്നു. ആശുപത്രിയിൽ അമ്മ അഡ്മിറ്റായി. ഞാൻ ജീവിതം പഠിച്ച നാളുകളാണത്. അച്ഛൻ മരിച്ച ശേഷം ജീവിതത്തിന്റെ സുഖം എന്താണെന്ന് അമ്മ അറിഞ്ഞിട്ടില്ല.
വേദനകളും ദാരിദ്ര്യവും മാത്രമേ അറിഞ്ഞിട്ടുള്ളൂ. ആശുപത്രിയിൽ ദിവസവും പോകും. അമ്മ കണ്ണുനീരോടെ എന്നെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യും. ഗവൺമെന്റ് ആശുപത്രിയാണ്. നിങ്ങൾക്ക് വേറെ ആരുമില്ലേ വേറെ, ഇവർക്ക് തീരെ സുഖമില്ല, ആരും നോക്കാനില്ലേ എന്ന് ആശുപത്രിയിൽ നിന്ന് ചോദിക്കും. ഞാനും അമ്മയും ചേട്ടനുമേ ഉള്ളൂ, ഞങ്ങൾ വേറാരും ഇല്ലെന്ന് ഞാൻ പറയും. എല്ലാവർക്കും സിംപതി.

വെെകുന്നേരം വീട്ടിലെത്തുമ്പോൾ ഏട്ടൻ സ്കൂളിൽ നിന്നും വന്നിട്ടുണ്ടാകും. ആശുപത്രിയിൽ നിന്നും കൊണ്ട് വന്ന വസ്ത്രം റോഡിലെ പെെപ്പ് വെള്ളത്തിൽ നിന്നും ഞാൻ അലക്കും. കഞ്ഞിയുണ്ടാക്കും. ഉമ്മറത്ത് വന്ന് മിണ്ടാതെ ഇരിക്കും. എല്ലാ കുട്ടികളും ഓടിക്കളിക്കുന്നുണ്ടാകും. എന്നാൽ ഞങ്ങൾ രണ്ട് പേരും ജീവിതത്തിന്റെ വലിയ പ്രാരാബ്ദം തലയിൽ എടുത്ത് വെച്ചത് പോലെ ഇരിക്കും.
ഒരു ദിവസം അമ്മയെ കാണാൻ പോയപ്പോൾ അമ്മയ്ക്ക് തീരെ വയ്യ. നിലവിളിയും ബഹളവും. ഡോക്ടർമാർ വന്ന് മാസ്ക് വെക്കുന്നു. ഇത് കണ്ട് പേടിച്ച് കരയണം എന്ന് എന്തോ അന്നെനിക്ക് തോന്നിയില്ല. ഉച്ച കഴിഞ്ഞ് അമ്മയ്ക്ക് സംസാരിക്കാവുന്ന അവസ്ഥ വന്നു. അമ്മ എന്നെ അടുത്ത് വിളിച്ച് അടുത്തിരിക്കുന്ന സ്ത്രീയെ വിളിച്ച് ഞാൻ നിന്നെ ഇവർക്ക് കൊടുക്കുകയാണ്, ഇനി നീ ഇവരുടെ കുട്ടിയായിരിക്കും എന്ന് പറഞ്ഞു. അവർക്ക് മക്കളില്ല. ഞാൻ ഇനി അധികകാലം ഉണ്ടാകില്ല. ഞാൻ മരിച്ചാൽ വല്ല്യമ്മ നിന്നെ സിനിമയിൽ കൊണ്ട് പോകും. എനിക്ക് നീ സിനിമയിൽ പോകുന്നത് ഇഷ്ടമല്ല.
അതുകൊണ്ട് നീ ഇവരുടെ കൂടെ പൊക്കോ എന്ന് അമ്മ. ഞാനവിടെ നിന്നും ഓടി. വല്യമ്മയുടെ അടുത്ത് പോയി. ഞങ്ങൾ താമസിക്കുന്നതിന് രണ്ട് സ്ട്രീറ്റ് അപ്പുറമാണ് വല്ല്യമ്മ താമസിക്കുന്നത്. ഞാൻ കാര്യം പറഞ്ഞപ്പോൾ ഇനി നീ ആശുപത്രിയിൽ പോകേണ്ട എന്ന് വല്ല്യമ്മ പറഞ്ഞു. കുറച്ച് ദിവസം ചേട്ടൻ കഞ്ഞി കൊണ്ട് പോയി. അമ്മ ആർക്കും കൊടുക്കില്ലെന്ന് ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ വീണ്ടും പോയി. പിന്നെയും കുറച്ച് നാളുകൾ പോയി. ഒരു ദിവസം ഞാൻ പോയപ്പോൾ അമ്മയുടെ മുഖം മൂടിയിരിക്കുന്നു. ഞാൻ ഓടിച്ചെന്ന് തുണി മാറ്റി. നഴ്സ് വന്ന് വീണ്ടും മുഖം മൂടി മോളെ ഡോക്ടർ വിളിക്കുന്നു എന്ന് പറഞ്ഞു. അമ്മ മരിച്ചെന്ന് ഡോക്ടർ. ഞാൻ വീണ്ടും ഓടി അമ്മയ്ക്കടുത്തെത്തി. അമ്മേയെന്ന് വിളിച്ചു. കണ്ണ് തുറക്കാൻ ശ്രമിച്ചു. അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് ഡോക്ടർ തന്നെ ചേർത്ത് പിടിച്ചെന്നും ഭാഗ്യലക്ഷ്മി ഓർത്തു.


Click it and Unblock the Notifications
