ഹൗ കാൻ യു ടോക്ക് ലൈക് ദാറ്റ്?; കോൾ കട്ടായി; നയൻതാരയോട് ഒരു കാര്യമേ ചോദിച്ചുള്ളൂയെന്ന് അജു വർഗീസും
തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായ നയൻതാരയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ആരാധകർക്ക് എന്നും പ്രത്യേക കൗതുകമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി കരിയറിൽ തുടരുന്ന ഒരു നടിയുടെ കാര്യത്തിലുള്ള ഈ കൗതുകം അപൂർവ കാഴ്ചയാണ്. ഇത്രയും വർഷങ്ങളായി കരിയറിലുണ്ടെങ്കിലും ലൈം ലൈറ്റിൽ എപ്പോഴും കാണുന്ന താരമല്ല നയൻതാര. അധികം പരസ്യങ്ങളിൽ പോലും അഭിനയിക്കാത്തതിന് കാരണം തുടരെ തന്നെ കണ്ട് ആരാധകർക്ക് മടുപ്പ് തോന്നാതിരിക്കാൻ വേണ്ടിയാണ്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ നയൻതാര തുറന്ന് സംസാരിച്ചിട്ടുമുണ്ട്.
സഹപ്രവർത്തകരോടും വലിയ സൗഹൃദം വെക്കുന്ന ആളല്ല നയൻതാര. ഒരേ സമയം ഒന്നിലേറെ സിനിമകൾ ചെയ്യുന്നതിനാൽ മിക്കപ്പോഴും ഇതിന്റെ തിരക്കുകളിലായിരിക്കും. അമ്മയായ ശേഷമാണ് കുറച്ചെങ്കിലും കരിയറിലെ തിരക്ക് താരം കുറച്ചത്. മലയാളത്തിൽ തുടക്കം കുറിച്ച നയൻതാര ഇന്ന് മലയാള സിനിമാ ലോകത്തിന് ദൂരെ നിന്ന് കാണാൻ കഴിയുന്ന താരമാണ്.

അത്രമാത്രം താരപ്രഭ നയൻതാരയ്ക്കുണ്ട്. ഒരു മലയാള ചാനലിന് നടി അഭിമുഖം കൊടുത്തിട്ട് പത്ത് വർഷത്തിലേറെയായി. മലയാളത്തിൽ കുറച്ച് സിനിമകളിലേ നടി അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ലവ് ആക്ഷൻ ഡ്രാമ. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. നയൻതാരയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് കൊണ്ട് ലവ് ആക്ഷൻ ഡ്രാമയുടെ നിർമാതാക്കളിൽ ഒരാളായ നടൻ അജു വർഗീസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഷൂട്ടിംഗ് സമയത്ത് നയൻതാരയോട് താൻ അധികം സംസാരിച്ചിട്ടില്ലെന്ന് അജു വർഗീസ് അന്ന് തുറന്ന് പറഞ്ഞു. നല്ല അനുഭവമായിരുന്നു. ഞാൻ അങ്ങോട്ട് പോയി ബുദ്ധിമുട്ടിച്ചേ ഇല്ല. ഇങ്ങനെയിരിക്കാൻ എന്തൊക്കെയാണ് ഭക്ഷണം കഴിക്കാറെന്ന് ഒരു ദിവസം ഞാൻ ചോദിച്ചു. അല്ലാതെ ഞാൻ സംസാരിച്ചിട്ടില്ല. ഞാൻ അതിൽ നടൻ മാത്രമായിരുന്നെങ്കിൽ കുഴപ്പമില്ല. പ്രൊഡ്യൂസർ കൂടിയായതിനാൽ അധികം സംസാരം ഉണ്ടായിട്ടില്ലെന്നും അജു വർഗീസ് വ്യക്തമാക്കി.

നേരത്തെ ധ്യാൻ ശ്രീനിവാസനും നയൻതാരയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നയൻതാരയുടെ പ്രൊഫഷണലിസത്തെക്കുറിച്ച് അന്ന് ധ്യാൻ സംസാരിച്ചു. 9 മണിക്ക് മാം വരും. 10 മണിക്ക് ഷോട്ടെടുക്കും. അഞ്ചരയാകുമ്പോൾ പാക്കപ്പാകും. 9 മണിക്ക് എനിക്കൊരു കോൾ വന്നു. എനിക്ക് തീരെ വയ്യ ഞാനിന്ന് വരില്ലെന്ന് പറഞ്ഞു. ഹോട്ടലിലെ ഷൂട്ടിന് ലക്ഷക്കണക്കിന് രൂപ കൊടുത്തു. രണ്ട് ദിവസം ഷൂട്ട് ചെയ്യാനേ അനുമതിയുള്ളൂ. ഇവർ വന്നില്ലെങ്കിൽ ഷൂട്ട് പൊളിയും. മാം, ലൊക്കേഷന് പൈസ കൊടുത്തു എന്ന് ഞാൻ പറഞ്ഞു.
ഹൗ കാൻ യു ടോക്ക് ടു മി ലൈക് ദാറ്റ് എന്ന സംഭവം വന്നു. എന്റെ ഭാഗത്ത് തെറ്റുണ്ട്. കോൾ കട്ട് ആയി. തനിക്ക് കുറ്റബോധം വന്നപ്പോൾ നയൻതാരയുടെ മാനേജരെ വിളിച്ചു. എപ്പടി സർ എന്ന് ചോദിച്ച് പുള്ളിയും. എന്നാൽ നയൻതാര 12.15 മണിയായപ്പോൾ ഷൂട്ടിന് വന്നു. ഞാൻ ഒരു പ്രൊഫഷണലാണ്, അസുഖമൊന്നും പ്രശ്നമല്ലെന്ന് പറഞ്ഞു. അത്രയും പ്രൊഫഷണലാണെന്ന് നടിയെന്നും പനിയുണ്ടായിട്ടും നയൻതാര ഷൂട്ടിന് വന്നെന്നും ധ്യാൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications