എന്ത് വിശ്വസിച്ചാണ് ഒരു പെൺകുട്ടി വരുന്നത്; വിവാഹസമയത്ത് അമ്മ പറഞ്ഞത്; ധ്യാൻ
അഭിമുഖങ്ങളിലൂടെ ജനപ്രിയനായി മാറിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകൾ പലതും പരാജയപ്പെട്ടെങ്കിലും ധ്യാനിനുള്ള ജനപ്രീതിയിൽ കുറവില്ല. ശ്രീനിവാസന്റെ മകൻ, വിനീത് ശ്രീനിവാസന്റെ സഹോദരൻ എന്നീ വിശേഷണങ്ങൾക്കപ്പുറം ധ്യാനിന് ഇന്ന് സ്വന്തമായി വലിയാെരു ആരാധക വൃന്ദം ഉണ്ട്. നടൻ നൽകിയ അഭിമുഖങ്ങൾക്ക് ഇതിലുള്ള പങ്ക് ചെറുതല്ല. കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ധ്യാൻ ശ്രീനിവാസൻ മടിക്കാറില്ല.
കുടുംബത്തെക്കുറിച്ചുള്ള രസകരമായ കഥകൾ ധ്യാൻ പങ്കുവെക്കാറുണ്ട്. ഇതിൽ ഏറ്റവും ജനശ്രദ്ധ നേടിയത് അമ്മയെക്കുറിച്ചും ഭാര്യയെക്കുറിച്ചും നടൻ പറഞ്ഞ കാര്യങ്ങളാണ്. ധ്യാനിന്റെ അഭിമുഖങ്ങൾ ആസ്വദിക്കാറുണ്ടെന്ന് ശ്രീനിവാസൻ അടുത്തിടെ പറയുകയുണ്ടായി. വിവാഹത്തെക്കുറിച്ച് അടുത്തിടെ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'ഖാലി പഴ്സ് ഓഫ് ബില്യണേഴ്സ്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വിവാഹമാണ് സിനിമയുടെ പ്രമേയമെന്ന് വ്യക്തമാക്കിയ ധ്യാൻ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും പങ്കുവെച്ചു. ഭാര്യയെ സംരക്ഷിക്കാൻ പറ്റാത്തവർ വിവാഹത്തിന് തയ്യാറാകരുതെന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.
എന്റെ കല്യാണ സമയത്ത് അമ്മ പറഞ്ഞത് അച്ഛനും അമ്മയും പൊന്നുപോലെ നോക്കിയ ഒരു കുട്ടി പെട്ടെന്നൊരു ദിവസം നമ്മുടെ വീട്ടിലേക്ക് കയറി വരുന്നു, എന്ത് വിശ്വസിച്ചാണവൾ വരുന്നതെന്നാണ്. മരിക്കുവോളം നമ്മുടെ അതിഥിയാണ്. നമ്മൾ പൊന്നുപോലെ നോക്കണം. പറ്റാത്ത പരിപാടിയാണെങ്കിൽ അതിന് നിൽക്കരുത്. കൂടെ നിർത്തിയിട്ട് വിഷമിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും ശരിയല്ല. അങ്ങനെയുള്ള കൗൺസിലിംഗാെന്നും കല്യാണം കഴിക്കുന്നതിന് മുമ്പ് ഇവിടെ ഇല്ല.

കല്യാണം കഴിക്കുക, കുട്ടിയാവുക എന്ന് നമ്മൾ തുടർന്ന് വരുന്ന രീതിയാണ്. കല്യാണം കഴിഞ്ഞ ശേഷം റിലേഷൻഷിപ്പ് എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന് അറിയാത്ത ഒരുപാട് പേരുണ്ട്.. ഒരു സൗഹൃദം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ഇതൊന്നും നിലനിൽക്കില്ലെന്നും ധ്യാൻ വ്യക്തമാക്കി.
തന്റെ വിവാഹ ജീവിതത്തിൽ നടന്ന രസകരമായ സംഭവത്തെക്കുറിച്ചും ധ്യാൻ ശ്രീനിവാസൻ സംസാരിച്ചു. ഞാൻ പ്രണയിച്ച് കല്യാണം കഴിച്ചതാണ്. സ്ത്രീയാണ് ധനം എന്ന് വിശ്വസിക്കുന്നു. എന്ന് വെച്ച് അവർ ഇഷ്ടത്തോടെ എന്തെങ്കിലും തന്നാൽ വേണ്ടെന്ന് പറഞ്ഞ് തള്ളിക്കളയരുത്. കാരണം ധനവും ധനം തന്നെയാണ്. ഫ്ലാറ്റിൽ ഇന്റീരിയർ വർക്ക് നടക്കാനിരിക്കെ പണി തുടങ്ങുന്ന സമയത്ത് എന്തെങ്കിലും തരാമെന്ന് ഭാര്യയുടെ പിതാവ് പറഞ്ഞു. ഓക്കേ പപ്പ എന്ന് ഞാനും.
പണി തുടങ്ങി മൂന്നാഴ്ച കഴിഞ്ഞു. അദ്ദേഹത്തോട് മറന്ന് പോയെന്ന് കരുതി ഭാര്യയെ വിളിച്ച് ഓർമ്മിപ്പിച്ചെന്നും ധ്യാൻ തമാശയോടെ പറഞ്ഞു. ജിഞ്ചർ മീഡിയയോടാണ് പ്രതികരണം. അർപ്പിത എന്നാണ് ധ്യാനിന്റെ ഭാര്യയുടെ പേര്. 2017 ലാണ് ഇരുവരും വിവാഹിതരായത്. അർപ്പിതയെക്കുറിച്ച് നടൻ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. തന്നെ മനസിലാക്കുന്ന വ്യക്തിയാണ് ഭാര്യയെന്ന് ഒരിക്കൽ ധ്യാൻ പറയുകയുണ്ടായി.
അടുത്തിടെ ലഹരി ഉപയോഗിച്ചിരുന്ന തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് നടൻ തുറന്ന് പറയുകയുണ്ടായി. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചത് തന്റെ ജീവിതം തകർത്തിരുന്നെന്നും തന്റെ നശിച്ച കാലമായിരുന്നു അതെന്നും ധ്യാൻ തുറന്ന് പറഞ്ഞു. 2019 മുതൽ 2021 വരെയാണ് ഡ്രഗ്സ് ഉപയോഗിച്ചത്. എല്ലാ ദിവസവും ഉപയോഗിക്കുമായിരുന്നു. ലഹരി ജീവിതം നശിപ്പിക്കുമെന്ന് ചെറുപ്പക്കാർ മനസിലാക്കണമെന്നും ധ്യാൻ ശ്രീനിവാസൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











