'ആ സിനിമയിൽ മുഖം കാണിക്കാൻ ദിലീപ് പല കളികളും കളിച്ചു, പ്രധാന നടന് ഡയലോഗ് തെറ്റിയപ്പോൾ...'; ലാൽ ജോസ്
മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. മിമിക്രി കലാ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് സഹ സംവിധായകനും നടനുമായി ഒടുവിൽ നായക നടനായി മാറിയ താരമാണ് ദിലീപ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. എന്നാൽ ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ദിലീപ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയതിനെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. കമൽ ചിത്രം എന്നോടിഷ്ടം കൂടാമോ എന്ന സിനിമ ആയിരുന്നു ഇത്. ലാൽ ജോസ് ഇതിൽ സഹ സംവിധായകൻ ആയിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിലാണ് ലാൽ ജോസ് ഇതേപറ്റി സംസാരിച്ചത്.
'പ്രാദേശിക വാർത്തകൾക്ക് ശേഷം വീണ്ടും ഒരു ഷൂട്ടിംഗുമായി ഞാൻ കോഴിക്കോട് പോവുകയാണ്. എന്നോടിഷ്ടം കൂടാമോ സിനിമയ്ക്കായി. കാലിക്കറ്റിൽ ദേവഗിരി കോളേജിൽ ആയിരുന്നു പ്രധാന ഷൂട്ടിംഗ് ഒക്കെ. രഘുനാഥ് പാലേരി സ്ക്രിപ്റ്റ് എഴുതിയ സിനിമ ആയിരുന്നു. മുകേഷേട്ടൻ ആയിരുന്നു നായകൻ'

'മധുബാല ആയിരുന്നു നായിക. ആ സിനിമയിൽ ആണ് ദിലീപ് ആദ്യമായി മുഖം കാണിക്കുന്നത്. രഞ്ജിത്ത് ലാൽ എന്ന ക്യാരക്ടർ ചെയ്തത് ജെ.ഡി
ചക്രവർത്തി എന്ന തെലുങ്ക് നടൻ ആയിരുന്നു'
'ചക്രവർത്തിയുടെ കൂട്ടുകാരായി നാല് പേർ വേണമായിരുന്നു. കൂട്ടുകാരിൽ ഒരാളായി ദിലീപിനെ സെലക്ട് ചെയ്തു. ദിലീപ് അതിന് വേണ്ടി പല പണികളും നടത്തി. ആദ്യത്തെ ഷൂട്ടിംഗ് പാട്ട് ആയിരുന്നു. ചക്രവർത്തിയുടെ കൂടെ നടക്കലായിരുന്നു ഇവരുടെ മെയിൻ ജോലി'
'ഞാൻ പാെട്ടിച്ചിരിച്ച് പോയ ഷോട്ട് ഉണ്ട് അതിൽ. ചക്രവർത്തി സ്റ്റെെലിൽ ആണ്, കോളറ പൊക്കി വെച്ചിരുന്നു. പുള്ളി മുമ്പിൽ നടക്കുകയും കൂട്ടുകാർ പിറകെ നടക്കുകയും ആണ്. ഞാൻ നോക്കിയപ്പോൾ എന്തോ ഒരു പ്രത്യേകത ഈ ഗ്രൂപ്പിനുണ്ട്'

'അദ്ദേഹം എങ്ങനെ കോളറ പൊക്കി വെച്ചോ ബാക്കിയുളളവരും അത് പോലെ പൊക്കി വെച്ചു. ദിലീപ് അന്ന് മെലിഞ്ഞ് ചീമ്പിളി ആയി ഇരിക്കുകയാണ്. കോളറ വെച്ച് ദാദാഗിരി ലൈനിൽ നടന്ന് വരുന്നു. കമൽ സാറിനെ കാണിച്ചപ്പോൾ അദ്ദേഹവും ചിരിച്ച് തള്ളി. അത് കഴിഞ്ഞ് സീനുകൾ എടുക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ചക്രവർത്തിക്ക് മലയാളം വഴങ്ങുന്നില്ല'
'വലിയ ലൈൻ ഒന്നും ഓർത്ത് വെച്ച് പറയാൻ പറ്റുന്നില്ല. അങ്ങനെ ചക്രവർത്തിയുടെ ഡയലോഗ് കുറയ്ക്കുകയും ആ ഡയലോഗ് ഒപ്പമുള്ള കൂട്ടുകാർക്ക് സ്പ്ലിറ്റ് ചെയ്ത് കൊടുക്കുകയും ചെയ്തു. അങ്ങനെ ദിലീപിന് കുറച്ച് ഡയലോഗുകൾ ആ സിനിമയിൽ കിട്ടി. ആ സിനിമയിൽ ഒരു സീനിൽ ഞാനും അഭിനയിച്ചിട്ടുണ്ട്'
'എന്നോടിഷ്ടം കൂടാമോ കഴിഞ്ഞ് എന്റെ കല്യാണം നടന്നു. കല്യാണത്തിന് കമൽ സാറും ദിലീപും പാർവതിയും വന്നിരുന്നു. അന്ന് ജയറാമേട്ടന്റെയും പാർവതിയുടെയും കല്യാണം കഴിഞ്ഞിട്ടില്ല. ജയറാമേട്ടൻ വേറെ സിനിമയുടെ തിരക്കിലായതിനാൽ പാർവതിയോട് കല്യാണത്തിന് ചെല്ലാൻ ജയറാമേട്ടൻ വിളിച്ച് പറഞ്ഞു,' ലാൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications