മഞ്ജുവിന് സങ്കടം കാണുമെന്ന് സമ്മതിച്ച ദിലീപ്; മീനാക്ഷിയോടൊപ്പം നൃത്തം പഠിക്കാൻ അനുവദിച്ചിരുന്നു
മലയാള സിനിമയിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട താര ദാമ്പത്യങ്ങളിൽ ഒന്നായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും ബന്ധം. 1998ൽ വിവാഹിതരായ താരങ്ങൾ, 2013ൽ വേർപിരിയുകയും, 2014ൽ നിയമപരമായി ബന്ധം വേർപെടുത്തുകയും ചെയ്തു. എന്നാൽ അതിനും വളരെ മുൻപ് തന്നെ ദിലീപും മഞ്ജുവും അകന്നു തുടങ്ങിയെന്നും, ഉടനെ വേർപിരിയുമെന്നും ഗോസിപ്പുകൾ വരാൻ തുടങ്ങിയിരുന്നു. അതിന് അന്ന് കാരണമായി മാധ്യമങ്ങൾ കണ്ടെത്തിയത് നടി കാവ്യ മാധവനുമായി നടന് ഉണ്ടായിരുന്ന അടുപ്പമാണ്.
എന്നാൽ മഞ്ജു വാര്യരുമായി വേർപിരിയുന്നത് വരെയും, ദിലീപ് ഈ ഗോസിപ്പുകൾ എല്ലാം നിഷേധിച്ചിരുന്നു. മുൻ ഭാര്യയുമായി വേർപിരിയുന്നതിന് മുൻപ്, മനോരമ ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത 'നേരെ ചൊവ്വേ' എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ, കാവ്യയുമായി ചേർത്തു വന്ന ഗോസിപ്പുകൾ കാരണം മഞ്ജു വിഷമിച്ചിരിക്കാം എന്ന് പ്രശസ്ത നടൻ സമ്മതിച്ചിരുന്നു. ഒപ്പം, മഞ്ജുവിന്റെ കഴിവുകളെ അടിച്ചമർത്താനോ, അവരെ തളച്ചിടാനോ താൻ ശ്രമിച്ചിട്ടില്ലായെന്നും ദിലീപ് അവകാശപ്പെട്ടു.

"കാവ്യ മാധവനുമായി ചേർത്ത് ഗോസിപ്പ് വരുമ്പോൾ, അത് മഞ്ജുവിന് ഒരു സിനിമ കഥ പോലെ എടുക്കാനാവുമോ?" എന്ന് അവതാരകൻ ജോണി ലൂക്കോസ് ചോദിച്ചപ്പോൾ, "അങ്ങനെ എടുക്കാനാവില്ലല്ലോ," എന്നായിരുന്നു ദിലീപിന്റെ മറുപടി. "മഞ്ജുവും ഒരു പെണ്ണ് തന്നെയല്ലേ. സ്വാഭാവികമായും ആൾക്കാർ ഇങ്ങനെ പറയുന്നതിൽ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാവാം. "ആളുകൾ ഇങ്ങനെയൊക്കെ പറയുന്നുണ്ട്," എന്ന് അവൾ പറയും. അപ്പോൾ ഞാൻ പറയും, "അവർ പറഞ്ഞോട്ടെ. അതിലൊന്നും കാര്യമില്ല. നമ്മളെക്കുറിച്ച് എന്തൊക്കെ പറഞ്ഞു," എന്ന്. മഞ്ജു ഒരു ഭാര്യ എന്നതിന് അപ്പുറത്തേക്ക് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് എന്നും നടൻ പറഞ്ഞു.
മഞ്ജു വാര്യരെ താൻ ഒളിപ്പിച്ചു വച്ചിട്ടില്ലെന്നും, പോസ്സസീവ് ആവുന്നത് ശരിയല്ല എന്ന് തോന്നിയപ്പോൾ ആ സ്വഭാവത്തിൽ മാറ്റവും വരുത്തിയെന്നും, ദിലീപ് അന്ന് പറഞ്ഞു. ഒരു യഥാർത്ഥ മലയാളി ഭർത്താവായിരുന്ന നടൻ, മഞ്ജുവിന് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്യം താൻ കൊടുത്തിട്ടുണ്ടെന്നും അഭിമാനത്തോടെ വെളിപ്പെടുത്തി. "ഇതുവരെയും മഞ്ജു അങ്ങനെ ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. ഇപ്പൊ ഈയടുത്ത് എന്റെയടുത്തു പറഞ്ഞു, ഞാൻ ഡാൻസ് പഠിച്ചാലോ എന്ന്. മോളെ (മീനാക്ഷി) ഡാൻസ് പഠിപ്പിക്കാൻ ടീച്ചർ വന്നപ്പോഴാണ്. നിന്റെയിഷ്ടം എന്ന് ഞാൻ പറഞ്ഞു. കുച്ചിപ്പുടി അധികം പഠിക്കാൻ പറ്റിയിട്ടില്ല, അത് പഠിക്കണമെന്ന് ആഗ്രഹം ഉണ്ടെന്ന് മഞ്ജു പറഞ്ഞു," ദിലീപ് വെളിപ്പെടുത്തി.

"വീണ പഠിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അതും പഠിച്ചോളാനാണ് പറഞ്ഞത്. സ്കൂൾ കഴിഞ്ഞയുടനെ സിനിമയിലെത്തിയ ആളാണ് മഞ്ജു. വേണമെങ്കിൽ പഠിത്തം തുടരാനും ഞാൻ പറഞ്ഞിട്ടുണ്ട്," ദിലീപ് കൂട്ടിച്ചേർത്തു. "സിനിമ ഒഴിച്ച് എന്തും ആയിക്കോളൂ എന്നാണോ ഭാര്യയോട് പറഞ്ഞിട്ടുള്ളത് എന്ന്" ജോണി ലൂക്കോസ് ചോദിച്ചപ്പോൾ, അങ്ങിനെയല്ല എന്ന് ദിലീപ് ആവർത്തിച്ചു. "കുച്ചിപ്പുടിയിൽ അരങ്ങേറ്റം നടത്തണം, ഗുരുവായൂരിൽ വച്ച് ആയാലോ എന്ന് ചോദിച്ചപ്പോൾ ചെയ്തോളാനാണ് പറഞ്ഞത്. വർഷത്തിൽ ഒന്നോ രണ്ടോ നൃത്ത പരിപാടികൾ ചെയ്താലോയെന്ന് ചോദിച്ചപ്പോൾ അതിനും ശരിയെന്ന് പറഞ്ഞു," നടൻ പറഞ്ഞു.
തന്നെ കൊണ്ട് കഴിയും വിധം മഞ്ജുവിന്റെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുന്നുണ്ട് എന്ന് ആവർത്തിച്ച ദിലീപ്, എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കാൻ ചിലപ്പോൾ ജോലി തിരക്ക് കൊണ്ട് സാധിക്കാറില്ല എന്നും പറഞ്ഞു. നാളെ മഞ്ജു വാര്യർ സിനിമ ചെയ്താൽ കൊള്ളാമെന്ന് പറഞ്ഞാൽ, "നീ പോവണ്ട" എന്നൊന്നും താൻ പറയില്ല എന്നും നടൻ പറഞ്ഞു. എന്തായാലും, അന്നത്തെ നൃത്ത പഠനമാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവിന് നിമിത്തമായത് എന്ന് നിസ്സംശയം പറയാം.


Click it and Unblock the Notifications











