സംസാരിച്ചാൽ എപ്പോഴാണ് അടിയാവുക എന്നറിയില്ല, അത്ര സെൻസിറ്റീവ് ആണ്; മമ്മൂട്ടിയെക്കുറിച്ച് കമൽ
മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് കമൽ. നിരവധി മികച്ച മലയാള സിനിമകൾ ബിഗ് സ്ക്രീനിലെത്തിച്ച കമൽ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം കരിയറിന്റെ തുടക്കം മുതൽ പ്രവർത്തിച്ചിട്ടുണ്ട്.
ഉണ്ണികളെ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, പൂക്കാലം വരവായി, വിഷ്ണുലോകം, മഴയെത്തും മുൻപേ, അഴകിയ രാവണൻ, ഈ പുഴയും കടന്ന്, കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത്, കൈക്കുടുന്ന നിലാവ്, നമ്മൾ, ഗ്രാമഫോൺ, സ്വപ്നക്കൂട്, രാപ്പകൽ തുടങ്ങി കമൽ സംവിധാനം ചെയ്ത നിരവധി സിനിമകൾ ശ്രദ്ധിക്കപ്പെട്ടു.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയറിലെ മികച്ച സിനിമകളിൽ നിരവധി കമൽ സംവിധാനം ചെയ്തവയാണ്. ഇരുവരോടൊപ്പവും പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളെ പറ്റി മുമ്പൊരിക്കൽ കമൽ സംസാരിച്ചിരുന്നു. രണ്ട് പേരുമായും തനിക്ക് നല്ല അടുപ്പമാണെന്നും കരിയറിന്റെ തുടക്കം മുതൽ ഇരുവരെയും കാണുന്നതാണെന്നും കമൽ പറഞ്ഞു.

'മമ്മൂക്ക എന്നെ പോലെ തന്നെ പല കാര്യങ്ങളിലും ഭയങ്കര സെൻസിറ്റീവ് ആയിട്ടുള്ളയാളാണ്. ഞങ്ങൾ സംസാരിക്കുമ്പോൾ പലപ്പോഴും എനിക്ക് തന്നെ തോന്നിയിട്ടുണ്ട് എപ്പോഴാണ് അടി വീഴുക എന്നറിയില്ലെന്ന്. പക്ഷെ ഒരിക്കൽ പോലും അദ്ദേഹം എന്നോട് പിണങ്ങിയതായിട്ട് എന്റെ ഓർമ്മയിൽ ഇല്ല.
ചിലപ്പോൾ മുഖം വീർപ്പിച്ച് നിന്നിട്ടുണ്ടാവും. മുഖം നോക്കിയാൽ ഞങ്ങൾക്ക് രണ്ടാൾക്കും മനസ്സിലാവും പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ എന്ന്. അത് മാറ്റി നിർത്തിയാൽ എനിക്ക് ഏറ്റവും സുഖമായിട്ട് വർക്ക് ചെയ്യാൻ തോന്നുന്ന ഒരു ആക്ടർ തന്നെയാണ് എക്കാലത്തും മമ്മൂക്ക'

'കാരണം പുള്ളിയുടെ ആ സ്പിരിറ്റ് തന്നെയാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പേ അദ്ദേഹത്തെ അറിയാം. എറണാകുളത്ത് വെച്ചിട്ട് അമ്മാവൻ വഴിയുള്ള ഒരു പരിചയം ഉണ്ട്. അദ്ദേഹം താരമായി ഉദിച്ച് വരുന്ന സമയത്ത് കൂടെ പല സിനിമകളിലും സഹസംവിധായകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സംവിധായകൻ ആയപ്പോൾ വളരെ വൈകിയാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്തത്. പിന്നീട് ചെയ്ത സിനിമകളിലൊക്കെ ആ ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു'
Recommended Video

'മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഡബ്ബിംഗ് സമയത്താണ് മോഹൻലാലിനെ ആദ്യമായി പരിചയപ്പെടുന്നത്. അതിന് ശേഷം കുറേ സിനിമകളിൽ സഹ സംവിധായകനായി ജോലി ചെയ്തിരുന്നു. പിന്നീട് എന്റെ ആദ്യത്തെ സിനിമയിൽ അദ്ദേഹമാണ് അഭിനയിക്കുന്നത്. കുറേ സിനിമകൾ ഒരുമിച്ച് ചെയ്തു'
'ഇപ്പോൾ കുറച്ച് കാലം ഗ്യാപ്പ് ഉണ്ടെങ്കിലും എവിടെ വെച്ച് കണ്ടാലും ആ പഴയ സൗഹൃദവും സ്നേഹവും നിലനിർത്തുന്നു. ഞങ്ങളൊക്കെ സിനിമയിൽ വന്ന കാലഘട്ടത്തിൽ ഒരു ധാര ഇങ്ങനെ ഒരുമിച്ച് വന്നു. അവരൊക്കെ ഇപ്പോഴും അതേപോലെ നിലനിൽക്കുന്നു,' കമൽ പറഞ്ഞതിങ്ങനെ. കൗമുദി ചാനലിന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.


Click it and Unblock the Notifications