എനിക്ക് ടഫ് ആവാതെ പറ്റില്ല, നീ നല്ല കുട്ടിയായിക്കോ എന്ന് വാപ്പച്ചി പറയും: മമ്മൂട്ടിയെ കുറിച്ച് ദുൽഖർ
ദുൽഖർ സൽമാൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി ഉയർന്നു കഴിഞ്ഞു. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ നടൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, അദ്ദേഹം മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ആണെന്ന് ഭൂരിഭാഗം പ്രേക്ഷകരും അറിഞ്ഞിരുന്നില്ല. തന്റെ മകനെ സിനിമയിൽ റെക്കമെന്റ് ചെയ്യില്ലെന്നും, അയാൾക്കായി പ്രൊജെക്ടുകൾ നിർമ്മിക്കില്ലെന്നുമുള്ള മമ്മൂട്ടിയുടെ വാശി, ദുൽഖറിന്റെ കരിയറിന് ഏറ്റവും ഗുണം ചെയ്തു. ഇന്ന് ഒരു സെൽഫ് മെയ്ഡ് സ്റ്റാർ ആയി വളർന്നതിൽ താരത്തിന്റെ കഠിനാധ്വാനം തന്നെയാണ് ഏറ്റവും വലിയ കാരണം.
വ്യക്തി ജീവിതത്തിലേക്ക് വന്നാൽ, സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൊണ്ടും, ശബ്ദം കൊണ്ടുമൊക്കെ തന്റെ വാപ്പച്ചി മമ്മൂട്ടിയെ ഓർമിപ്പിക്കുമെങ്കിലും, ദുൽഖർ സൽമാൻ വളരെയധികം വ്യത്യസ്തനാണ്. മെഗാസ്റ്റാർ എന്നും തന്റെ കുറച്ചു പരുക്കൻ പ്രകൃതക്കാരനാണെന്ന് തോന്നിപ്പിക്കാറുള്ള വ്യക്തിയാണ്. എന്നാൽ അദ്ധേഹത്തിന്റെ മകൻ ദുൽഖറാവട്ടെ, തീർത്തും ശാന്തനും സൗമ്യനായ വ്യക്തിയും. ഒരിക്കൽ ഈ വ്യത്യാസത്തെ കുറിച്ച് പ്രശസ്ത നടൻ മനസ്സ് തുറന്നിരുന്നു.

തന്റെ വാപ്പച്ചി പുറമേക്ക് മാത്രമാണ് ടഫ് എന്നും, വീട്ടിലെത്തിയാൽ വളരെ കൂളായ വ്യക്തിയാണെന്നും ദുൽഖർ സൽമാൻ ഒരിക്കൽ ബിഹൈൻഡ്‌വുഡ്സ് ഐസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിന് ന്യായമായൊരു കാരണവും അദ്ദേഹത്തിനുണ്ടെന്നും പ്രശസ്ത നടൻ പറഞ്ഞു. ഒരു തുടക്കക്കാരനായി സിനിമയിൽ എത്തിയപ്പോൾ, നിലനിൽപ്പിലായിട്ടാണ് മമ്മൂട്ടി ഈ ഗൗരവക്കാരന്റെ പുറം ചട്ട എടുത്ത് അണിഞ്ഞത് എന്നാണ് അദ്ധേഹത്തിന്റെ ഏക മകനായ ദുൽഖർ വെളിപ്പെടുത്തിയത്.
"വീട്ടിൽ വന്നാൽ ഭയങ്കര കൂളാണ് വാപ്പച്ചി. പക്ഷെ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, "തുടക്ക കാലത്തൊക്കെ നമ്മൾ ഇങ്ങനെ ഒരു സിനിമ ബാക്ക്ഗ്രൗണ്ട് ഒന്നും ഇല്ലാതെ ഇൻഡസ്ട്രിയിലേക്ക് വരുമ്പോഴത്തേക്കും, നമ്മൾ കുറച്ചു ടഫ് ആയിട്ട് നിന്നാലേ ആളുകൾ അന്ന് നമ്മളെ സീരിയസ് ആയിട്ട് എടുക്കുകയുള്ളു," എന്ന്. "നിനക്ക് പിന്നെ ഇപ്പോൾ ആ ഒരു ലക്ഷ്വറി ഉണ്ട്. നീ നല്ല കുട്ടിയായിട്ട് നിന്നോ... അതിന് കുഴപ്പം ഒന്നുമില്ല. എനിക്ക് പക്ഷെ അങ്ങനെ നിൽക്കാൻ പറ്റില്ലല്ലോ," എന്നാണ് വാപ്പച്ചി ഇപ്പോഴും പറയാറുള്ളത്," സ്വതസിദ്ധമായ ചിരിയോടെ ദുൽഖർ സൽമാൻ വെളിപ്പെടുത്തി.

വൈക്കത്തെ ചെമ്പിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മമ്മൂട്ടി, എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം എടുത്ത ശേഷം, എൽ.എൽ.ബി. പഠനവും കഴിഞ്ഞ് വക്കീലായി സേവനമനുഷ്ഠിക്കുകയായിരുന്നു. അതിനിടെയാണ് ചെറുപ്പം മുതൽക്ക് തന്നെയുള്ള സിനിമ മോഹത്തിന് പിന്നാലെ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിക്കുന്നത്. സിനിമയിൽ എത്തിയപ്പോൾ മുഹമ്മദ് കുട്ടി പാണപ്പറമ്പിൽ എന്ന തന്റെ യഥാർത്ഥ പേരിന് പകരം, സുഹൃത്തുക്കൾ സ്നേഹപൂർവ്വം നൽകിയ മമ്മൂട്ടി എന്ന ചെല്ലപ്പേര് ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു. ആയിടക്ക് ഒരു സംവിധായകൻ അദ്ദേഹത്തിന് 'സജിൻ' എന്ന് പേര് നല്കാൻ തീരുമാനിച്ചെങ്കിലും, മെഗാസ്റ്റാർ അത് സമ്മതിച്ചില്ല.
ആരോഗ്യ പ്രശനങ്ങൾ കാരണം സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. എന്നാൽ, വിശ്രമത്തിന് ശേഷം സുഖം പ്രാപിച്ച അദ്ദേഹം ഓഗസ്റ്റിൽ കൊച്ചിയിൽ തിരികെയെത്തുമെന്നും, സിനിമയിൽ സജീവമാകുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ക്രൈം ത്രില്ലെർ കളങ്കാവൽ, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയോട്ട് തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങൾ മമ്മൂട്ടിക്കായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications