അച്ഛൻ മരിച്ചിട്ടും പോവാനാവാതെ ജഗദീഷ്; അന്നദ്ദേഹം പറഞ്ഞത്, സിനിമയിലെ കോമാളിത്തരമല്ല ജഗദീഷ്; ശ്രീനിവാസൻ
മലയാള സിനിമയിൽ വർഷങ്ങളായി തുടരുന്ന നടനാണ് ജഗദീഷ്. കോമഡി വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജഗദീഷ് നായകനായെത്തിയ സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റോഷാക്ക്, കാപ്പ എന്നീ സിനിമകളിൽ ആണ് അടുത്ത കാലത്ത് ജഗദീഷ് ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത്. അടുത്തിടെയാണ് ജഗദീഷിന്റെ ഭാര്യ ഡോ പി രമ മരണപ്പെട്ടത്.
ഭാര്യയുടെ വിയോഗത്തെ പറ്റി ജഗദീഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ജഗദീഷിന്റെ അച്ഛന്റെ മരണത്തെ പറ്റി മുമ്പൊരിക്കൽ നടൻ ശ്രീനിവാസൻ സംസാരിച്ചിരുന്നു. കെ പരമേശ്വരൻ നായർ എന്നാണ് ജഗദീഷിന്റെ പിതാവിന്റെ പേര്. ജഗദീഷ് അമേരിക്കയിൽ സ്റ്റേജ് ഷോ ചെയ്യവെ ആണ് അച്ഛൻ മരിക്കുന്നത്. ഇതേപറ്റിയാണ് ശ്രീനിവാസൻ സംസാരിച്ചത്.

'സിദ്ദിഖ് ലാലിന്റെ നേതൃത്വത്തിൽ ഞങ്ങളെല്ലാവരും അമേരിക്കയിൽ സ്റ്റേജ് ഷോയ്ക്ക് വേണ്ടി പോയി. പത്ത്, പന്ത്രണ്ട് പ്രോഗ്രാമുകൾ അവതരിപ്പിക്കാനായിരുന്നു പരിപാടി. ഒരു പ്രോഗ്രാം ടൊറന്റോ എന്ന സ്ഥലത്താണ്'
'ടൊറന്റോയിൽ പ്രോഗ്രാം ചെയ്യവെ ആണ് ജഗദീഷിന്റെ അച്ഛൻ മരിച്ചു എന്ന വാർത്ത ഞങ്ങളെ വിളിച്ചറിയിക്കുന്നത്. ജഗദീഷ് സ്റ്റേജിൽ പെർഫോം ചെയ്ത് കൊണ്ടിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടത് എന്ന ആശങ്ക ഞങ്ങളുടെയിടയിൽ ഉണ്ടായി'

'ജഗദീഷ് ഇതൊന്നുമറിയാതെ തമാശയും കാര്യങ്ങളും സ്റ്റേജിൽ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഉടനെ ഓടിപ്പോവാൻ പറ്റിയ ദൂരത്തല്ലല്ലോ ഉള്ളത്. അതുകൊണ്ട് പ്രോഗ്രാം കഴിഞ്ഞ ശേഷം പറഞ്ഞാൽ മതി എന്ന് എല്ലാവരും തീരുമാനമെടുത്തു'
'ഒരു ചോദ്യം ഉയർന്നു വന്നു. ആര് പറയും? ഇത്തരം കാര്യങ്ങൾ പറയുന്നത് വല്ലാത്തൊരു ധർമ്മ സങ്കടമാണ്. ഞാൻ പറഞ്ഞു ഞാൻ പറയാമെന്ന്. അങ്ങനെ പ്രോഗ്രാം കഴിഞ്ഞ് ജഗദീഷും ഞാനും ഒരു വണ്ടിയിൽ പോയി'

'ജീവിതത്തിലെ അടുത്ത നിമിഷത്തിൽ എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞ് മനസ്സിനെ നമ്മൾ തയ്യാറെടുപ്പിക്കാറുണ്ട്. എന്തും സംഭവിക്കാം. നമ്മൾ കരഞ്ഞത് കൊണ്ട് മരിച്ച് പോയവർ തിരിച്ചു വരില്ലല്ലോ ഷോക്കുണ്ടാവേണ്ട, കരയേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല, ഇങ്ങനെയാണ് സംഭവമെന്ന് ഞാൻ പറഞ്ഞു'
'ഈ ഒരു മുഖവുര ജഗദീഷിന് എന്തെങ്കിലും ആശ്വാസം നൽകിയോ കരുത്ത് നൽകിയോ എന്ന് അറിയില്ല. ജഗദീഷ് ഭയങ്കരമായ വികാര പ്രകടനമൊന്നും നടത്തിയില്ല. കാരണം ജഗദീഷും ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള ആളാണ്'

'ഒരുപാട് വിദ്യാർത്ഥികളെ പഠിപ്പിച്ചിട്ടുള്ളയാളാണ്. മെച്യൂരിറ്റിയുള്ളയാളാണ്. സിനിമയിൽ ജഗദീഷ് പ്രകടിപ്പിക്കുന്ന വിഢിത്തങ്ങളും കോമാളിത്തരവും അല്ല ജഗദീഷെന്ന് പറയുന്നയാൾ. നിയന്ത്രിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം ചിന്തിച്ച് കാണും'
'കുറേ നേരത്തേക്ക് ഞങ്ങളൊന്നും മിണ്ടാൻ പോയില്ല. ജഗദീഷിനെ ജഗദീഷിന്റെ ലോകത്ത് വിടുന്നതാണ് നല്ലതെന്ന് ഞാൻ വിചാരിച്ചു. പിന്നെയുള്ള പ്രശ്നം നാട്ടിലേക്ക് ഉടനെ പോവണമെന്നതാണ്. പക്ഷെ അമേരിക്കയിൽ രണ്ട് ദിവസങ്ങളിലായി രണ്ട് പ്രോഗ്രാം'

'ഇന്ന് രാത്രി പുറപ്പെട്ട് കറക്ട് സമയത്ത് ഫ്ലെെറ്റ് കിട്ടിയാലും ഇരുപത് മണിക്കൂറെടുത്തേക്കും ഫ്ലെെറ്റിൽ തിരുവനന്തപുരത്ത് എത്തണമെങ്കിൽ. തിരിച്ച് വരാനും അത്രയും സമയമെടുക്കും'
'അപ്പോൾ ജഗദീഷ് പറഞ്ഞു നമ്മളൊക്കെ ഇങ്ങനെയുള്ള പ്രതിസന്ധികളിലൂടെ കടന്ന് പോവുന്നവരാണല്ലോ ഇവിടത്തെ ആൾക്കാരുടെ കാര്യവും ഞാൻ ആലോചിക്കണം'
'അവിടെ ചെന്നിട്ട് ഒന്നും ചെയ്യാനില്ല. ഞാൻ പോവുന്നത് സംഘാടകരോട് ചെയ്യുന്ന വലിയ ചതി ആയിപ്പോവും. പ്രോഗ്രാം കഴിഞ്ഞ് എത്രയും വേഗം സ്ഥലം വിട്ട് പോയിക്കോളാം എന്ന്. രണ്ട് പ്രോഗ്രാമും ചെയ്ത് നാട്ടിലേക്ക് തിരിച്ച് പോയി,' ശ്രീനിവാസൻ പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications