ആ പ്രഗൽഭ നടിയുടെ അവസ്ഥ ഞാൻ കണ്ടതാണ്; നാളെ എനിക്കും അങ്ങനെ സംഭവിക്കാം; ജഗതി പറഞ്ഞത്
മലയാള സിനിമാ ലോകത്തിന് നികത്താനാകാത്ത വിടവാണ് ജഗതി ശ്രീകുമാറിന്റെ അഭാവം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് ശേഷം വർഷങ്ങളായി അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് ജഗതി ശ്രീകുമാർ. അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടൻമാരിൽ ഒരാളായിരുന്നു ജഗതി. ജീവിതത്തിൽ അഭിമുഖീകരിച്ച പല ഘട്ടങ്ങളെക്കുറിച്ച് ജഗതി ശ്രീകുമാർ മുമ്പൊരിക്കൽ കൈരളി ടിവിയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് വീട് വിട്ട് പോയ ആളാണ് ഞാൻ. വീട്ടുകാരുടെ സമ്പർക്കമൊന്നും അഞ്ചാറ് വർഷം വരെ ഇല്ലായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയവൻ അവന്റെ ഇഷ്ടപ്രകാരം തന്നെ ജീവിച്ചോട്ടെ എന്നാണ് എന്റെ അച്ഛൻ തീരുമാനിച്ചത്. പിന്നെ ജീവിതം ജീവിച്ച് തുടങ്ങിയ ശേഷമാണ് ഞാൻ വീട്ടിൽ വരുന്നത്. അപ്പോഴേക്കും ആരുടെ കൂടെ പോയോ അവർ ഇല്ലാണ്ടായി. തിരിച്ച് ഒറ്റയ്ക്കാണ് വീട്ടിൽ വന്നത്.

മനുഷ്യന്റെ മനസിന്റെ വിവിധ ഘട്ടങ്ങളിലെ വേദനകൾ വളരെ വ്യക്തമായി അറിഞ്ഞ ആളാണ് ഞാൻ. വിശന്നാൽ എന്താണ് വികാരമെന്നും ദേഷ്യം വന്നാൽ എന്താണ് അവസ്ഥയെന്നും ദേഷ്യത്തിന് ഏതുവരെ പോകാൻ സാധിക്കുമെന്നും സംയമനം പാലിക്കുന്നതിന്റെ ഗുണങ്ങൾ എന്താണെന്നും അറിയാം. സൗന്ദര്യം, മോടി, പണം ഇതിന്റെയൊക്കെ തുടക്കവും അന്ത്യവും കോടമ്പാക്കത്ത് കണ്ടവനാണ് ഞാൻ.
കോടമ്പാക്കത്ത് കാലത്ത് താമസിക്കുന്ന കാലഘട്ടത്തിൽ ഷവർലെ ഫോറിൻ കാറിൽ പോയ സാവിത്രി എന്ന നടിയെ സൈക്കിൾ റിക്ഷയിൽ സൗജന്യമായി വലിച്ച് കൊണ്ട് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഏറ്റവും പ്രഗൽഭയായ ഇന്ത്യ കണ്ട നടിമാരിൽ ഒരാളാണ് സാവിത്രി. ആ അവസ്ഥ നാളെ എനിക്കും വരാം. ഇത് മനസിലാക്കിയതിന്റെ ഗുണം തനിക്കുണ്ടെന്നും ജഗതി ശ്രീകുമാർ അന്ന് വ്യക്തമാക്കി.

ഇരുപത് വയസുകാരനായ പയ്യനും എനിക്ക് സംവിധായകൻ തന്നെയാണ്. അദ്ദേഹം ആക്ഷൻ പറഞ്ഞാൽ ഞാൻ ആക്ട് ചെയ്യണം. ഞാൻ അറുപത് വയസുകാരനായത് കൊണ്ട് കാര്യമില്ല. നാളെ ഈ കൊച്ച് ചെറുക്കൻ സത്യജിത് റേയ് ആകാം, അടൂർ ഗോപാലകൃഷ്ണനാകാം. കമലോ, ലാൽ ജോസോ റോഷൻ ആൻഡ്രൂസോ ആകാം. ഇപ്പോൾ അവൻ ആരുമല്ലായിരിക്കാം. പക്ഷെ അവരെ ബഹുമാനിക്കാതിരിക്കരുതെന്നം ജഗതി ശ്രീകുമാർ അഭിപ്രായപ്പെട്ടു.
ഒപ്പമഭിനയിക്കുന്ന നടി വലിയ താരമാണോ ചെറിയ നടിയാണോ എന്ന് നോക്കാറില്ലെന്നും അന്ന് ജഗതി ശ്രീകുമാർ വ്യക്തമാക്കി. സംവിധായകനും നിർമാതാവും കൂടി ആലോചിച്ചാണ് ഒരു നടി വരുന്നത്. അവരുടെ ഉപജീവനമാർഗം കൂടിയാണ്. അവരും ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കാൻ വന്നത്. എനിക്ക് താൽപര്യമില്ല എന്ന് പറഞ്ഞാൽ ആ വ്യക്തി മാനസികമായി തളരും.
തളർന്നാൽ പെർഫോമൻസിനെ ബാധിക്കും. മാത്രവുമല്ല അവരെ വേണ്ടെന്ന് പറയാൻ എനിക്ക് എന്ത് അവകാശമാണുള്ളത്. ഞാൻ വന്നിരിക്കുന്ന ജോലിക്ക് ശമ്പളം വാങ്ങുക, പോകുക. അതേസമയം സീനിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ പറയാറുണ്ടെന്നും ജഗതി ശ്രീകുമാർ അന്ന് വ്യക്തമാക്കി.
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണിയായിരുന്ന സാവിത്രിയെക്കുറിച്ചാണ് ജഗതി ശ്രീകുമാർ അഭിമുഖത്തിൽ പരാമർശിച്ചത്. തെലുങ്ക് സിനിമാ ലോകത്തെ വിലപിടിപ്പുള്ള നടിയായിരുന്ന സാവിത്രിക്ക് ഒരു ഘട്ടത്തിൽ കരിയറിലും ജീവിതത്തിലും പാളിച്ചകളുണ്ടായി. നടിയുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു.


Click it and Unblock the Notifications