ആ ദിലീപ് ചിത്രത്തിന് വേണ്ടി അച്ഛനെടുത്ത റിസ്കും പിന്നീടുണ്ടായ ബുദ്ധിമുട്ടും; പാർവതി പറയുന്നു
അപകടത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് ഏറെ നാളായി മാറി നിൽക്കുകയാണ് ജഗതി ശ്രീകുമാർ.
മലയാള സിനിമയിൽ ജഗതി ശ്രീകുമാർ എന്ന നടന്റെ അഭാവമുണ്ടാക്കിയ വിടവ് വളരെ വലുതാണ്. പത്ത് വർഷത്തോളമായി നടൻ സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. എന്നാൽ ഇന്നും ജഗതി എന്ന പേര് സിനിമാ ലോകത്ത് പ്രസക്തമാണ്.
ജഗതി ശ്രീകുമാർ ചെയ്ത വെച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർമ്മിക്കുന്നു. ഒരു കമോഡി നടനായി മാത്രം ചുരുങ്ങിയില്ലെന്നതാണ് ജഗതിക്ക് കരിയറിൽ ഗുണം ചെയ്തത്. ഒരേ സമയം തീർത്തും വ്യത്യസ്തമായ വേഷങ്ങൾ നടനെ തേടിയെത്തി.

വാസ്തവം, ക്ലാസ്മേറ്റ്സ്, തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണ്. തിരക്ക് പിടിച്ച സിനിമാ കരിയറിൽ വളരെ പ്രൊഫഷണലായാണ് ജഗതി ഇടപെട്ടിരുന്നതെന്ന് നേരത്തെ പലരും പറഞ്ഞിട്ടുണ്ട്.
കൃത്യ സമയത്ത് ഷൂട്ടിനെത്തുന്ന ജഗതിക്ക് കൃത്യ സമയത്ത് ഷൂട്ടിംഗ് തീർത്ത് അടുത്ത സിനിമാ ലൊക്കേഷനിലേക്ക് പോവണമെന്ന് നിർബന്ധവും ഉണ്ടായിരുന്നു. ഇത്തരം നിഷ്കർഷകതകളാൽ പലപ്പോഴും ഒപ്പമഭിനയിക്കുന്നവർ തെറ്റ് വരുത്തിയാൽ ജഗതി വല്ലാതെ ദേഷ്യപ്പെടുകയും ചെയ്യുമായിരുന്നത്രേ.

ഓഫ് സ്ക്രീനിൽ പലപ്പോഴും വിവാദ താരമായിരുന്നു ജഗതി. പൊതുവേദികളിൽ നടൻ നടത്തിയ അനാവശ്യ പ്രസ്താവനകളുടെ വീഡിയോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം സിനിമയെ സംബന്ധിച്ച് തന്റെ കഴിവിന്റെ നൂറ് ശതമാനവും അദ്ദേഹം നൽകിയിരുന്നു. ജഗതി ശ്രീകുമാർ സിനിമയോട് കാണിച്ച ആത്മാർത്ഥതയെ പറ്റി സംസാരിക്കുകയാണ് മകൾ പാർവതി. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം.

'കാവടിയാട്ടം എന്ന സിനിമയിൽ ഗ്രൗണ്ടിലോട്ട് വീഴുന്ന സീനുണ്ട്. ഇതെങ്ങനെ വീണെന്ന് ഞാനാ ക്യാരക്ടർ കണ്ട് ചോദിച്ചിട്ടുണ്ട്. എടുത്ത സമയത്ത് ഡയരക്ടറോട് പറഞ്ഞു ഞാനിങ്ങനെയൊരു സംഭവം ചെയ്യുകയാണ്. ഒറ്റ പ്രാവശ്യം നടക്കുള്ളൂ സാറെ ക്യാമറയിൽ പതിപ്പിക്കാൻ പറ്റുമെങ്കിൽ പതിപ്പിച്ചോ എന്ന് പറഞ്ഞു. ഓൺ ദ സ്പോട്ട് അദ്ദേഹത്തിന് വരുന്ന കാര്യങ്ങളാണതൊക്കെ'

'ഒരു സിനിമയിൽ ജയറാമും പപ്പയും കൂടി കള്ളു കുടിച്ച് നടന്ന് ചതുപ്പിലേക്ക് വീഴുന്ന സീനുണ്ട്. ആ ഷോട്ട് അന്നെടുക്കണം. രാത്രിയാണ്. ശരിക്കും വയലിലെ ചളിക്കുണ്ടാണത്. അന്ന് അതിൽ കുപ്പിച്ചില്ലോ മറ്റോയുണ്ടോയെന്ന് നോക്കി പെറുക്കിയെടുക്കാനുള്ള ആൾക്കാരോ സംവിധാനമോ ഇല്ല. പക്ഷെ പുള്ളി എടുത്തങ്ങ് ചാടി'

ദിലീപേട്ടന്റെ വെട്ടം എന്ന സിനിമയിൽ മുകളിലത്തെ നിലയിൽ നിന്നും സ്വിമ്മിംഗ് പൂളിലേക്ക് ചാടുന്ന സീനുണ്ട്. അന്ന് അദ്ദേഹത്തിന് ഗുരുതരമായ ഇയർ ഇൻഫക്ഷൻ ഉണ്ടായിരുന്നു.
എടുത്ത് ചാടി ചെവിയിലോട്ട് വെള്ളം കയറി പിറ്റേന്ന് ഇൻഫക്ഷനായി. ചാടുമ്പോൾ അതൊന്നും ആലോചിച്ചില്ല. കഥാപാത്രം ചെയ്യുമ്പോൾ പപ്പയുടെ ബുദ്ധിമുട്ടോ ആരോഗ്യത്തിന്റെ പ്രശ്നമോ ഒന്നും അദ്ദേഹം കണക്കിലെടുക്കില്ലായിരുന്നെന്നും പാർവതി പറഞ്ഞു.
അച്ഛൻ സിനിമയിലേക്ക് തിരിച്ച് വരുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും സിനിമയായിരുന്നു അച്ഛനെല്ലാമെന്നും പാർവതി വ്യക്തമാക്കി. ആരോഗ്യത്തിൽ ഇപ്പോൾ പുരോഗതിയുണ്ട്. ആദ്യം കിടന്ന കിടപ്പിലായിരുന്നു. ഇപ്പോൾ പറയുന്നതിനോട് പ്രതികരിക്കുന്നത് തന്നെ നല്ല സൂചനയാണെന്നും പാർവതി ചൂണ്ടിക്കാട്ടി.
അച്ഛന് മാറ്റം വരുമെന്ന് കുടുംബത്തിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഒരിക്കൽ പോലും ആ പ്രതീക്ഷ കൈ വിട്ടിട്ടില്ല. സിനിമാ താരത്തിന്റെ മക്കളാണെങ്കിലും സാധാരണക്കാരെ പോലെയാണ് അച്ഛൻ തന്നെയും സഹോദരനെയും വളർത്തിയതെന്നും പാർവതി പറഞ്ഞു.


Click it and Unblock the Notifications











