ജയഭാരതിയുടെ പാവാട പ്രശ്നമായി, മാഗസിനിൽ തുടർക്കഥ; ഒടുവിൽ ഭർത്താവിന്റെ ഭീഷണി; സംവിധായകൻ
മലയാള സിനിമയിലെ അതുല്യ നായികമാരിൽ ഒരാളാണ് ജയഭാരതി. അഭിനയ രംഗം വിട്ടിട്ട് വർഷങ്ങളായെങ്കിലും ജയഭാരതി മുമ്പ് ചെയ്ത സിനിമകളിൽ പലതും അനശ്വരമായി നിലനനിൽക്കുന്നു. ജയ ഭാരതിയും നിർമാതാവ് ഹരി പോത്തനുമായുള്ള ബന്ധം ഒരു കാലത്ത് സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. ഹരി പോത്തനുമായി പിരിഞ്ഞ ശേഷമാണ് നടൻ സത്താറിനെ ജയഭാരതി വിവാഹം ചെയ്യുന്നത്. ഈ വിവാഹബന്ധം പിന്നീട് വേർപിരിഞ്ഞു. ജയഭാരതിയും ഹരി പോത്തനും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശിപ്പോൾ.
ഭാര്യയും മക്കളുമുള്ള ഹരി പോത്തന്റെ ഭാര്യയായത് ജയഭാരതി ചെയ്ത തെറ്റാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം. ജയഭാരതിയും പ്രേം നസീറും ഒരുമിച്ച് അഭിനയിച്ച സിനിമയ്ക്കിടെയുണ്ടായ സംഭവവും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി, പ്രേം നസീറിന്റെ എതിർപ്പ് മൂലം വിജയശ്രീ മാറി ജയഭാരതി നായികയായി വന്നതാണ്. നസീർ സാറും ജയഭാരതിയും കൂടിയുള്ള ഒരു പാട്ട് എടുക്കുന്ന ദിവസം.

വേഷം മാറാൻ പോയിട്ട് ഒരുപാട് സമയം കഴിഞ്ഞിട്ടും ജയഭാരതി ക്യാമറയുടെ മുന്നിലേക്ക് വരുന്നില്ല. ഹാഫ് സാരിയും ബ്ലൗസും പാവാടയുമാണ് ധരിക്കേണ്ടത്. നായിതയ്ക്ക് പാവാട ഇഷ്ടമായില്ല. എനിക്ക് ഇഷ്ടപ്പെട്ട പാവാട തന്നാൽ ഞാൻ അഭിനയിക്കാം എന്നാണ് ജയഭാരതി പറയുന്നത്. ഇത് കണ്ടും കേട്ടും നിന്ന പ്രേം നസീർ ഇടപെട്ടിട്ട് പോലും ജയഭാരതി കേട്ടില്ല. ക്ഷിപ്ര കോപിയായ സംവിധായകൻ നേരെ മേക്കപ്പ് റൂമിലേക്ക് ചെന്നു.
കരഞ്ഞ് കൊണ്ട് അവർ പ്രേം നസീറിനോട് പരിഭവം പറഞ്ഞ് നിൽക്കുകയാണ്. ഈ കട്ടിയുള്ള പാവാട ഉടുത്ത് അഭിനയിക്കാൻ പറ്റില്ലെന്ന് കരഞ്ഞ് പറയുകയാണ്. അതിബുദ്ധിമാനായ പ്രേം നസീർ രണ്ട് പക്ഷത്തും ചേരാതെ നിന്നു. എന്താണ് ഭാരതി പ്രശ്നം എന്ന് സംവിധായകൻ ചോദിച്ചു. കോവൈ ഭാരതി എന്നറിയപ്പെട്ട നടി പേരിന് മുന്നിൽ ജയ എന്ന് ചേർത്തതാണെന്ന് സംവിധായകന് അറിയാം. മനപ്പൂർവമാണ് അദ്ദേഹം ജയ എന്ന് വെട്ടി എന്താ ഭാരതി പ്രശ്നം എന്ന് ചോദിച്ചത്.

ഈ പാവാട എനിക്കൊട്ടും ചേരുന്നില്ല, ഇതുടുത്ത് ഞാൻ ക്യാമറയുടെ മുന്നിൽ വരില്ലെന്ന് ജയഭാരതി. എന്റെ നായികയ്ക്ക് ഈ പാവാട ചേരും. എന്റെ നായികയ്ക്ക് വേണ്ട വസ്ത്രങ്ങൾ ഞാനാണ് തീരുമാനിക്കേണ്ടത്, സമയം വൈകുന്നു, സെറ്റിലേക്ക് വരുന്നില്ലെങ്കിൽ സ്വന്തം വീട്ടിലേക്ക് പോകാമെന്ന് സംവിധായകൻ പറഞ്ഞു. പതിനഞ്ച് മിനുട്ടുകൾക്കുള്ളിൽ ജയഭാരതി ക്യാമറയ്ക്ക് മുന്നിലെത്തി. ഈ കഥ വിശാലമാക്കി നാനയിൽ വന്നു. പാവാടക്കഥ എന്ന പേരിൽ തുടർകഥയായി വന്നു. ഹരി പോത്തൻ ക്ഷുഭിതനായി.
സംവിധായകനെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി ഹരി പോത്തൻ പ്രഖ്യാപിച്ചു. പടം സാമ്പത്തിക വിജയം നേടിയില്ല. അടുത്ത സിനിമയ്ക്കുള്ള ശ്രമങ്ങൾ നടത്തവെ ഈ പ്രശ്നത്തിന് ആക്കം കൂടിയ മറ്റൊരു സംഭവവും ഉണ്ടായെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ചിത്രകൗമുദി മാസികയിൽ ഇതേക്കുറിച്ച് സംവിധായകൻ സംസാരിച്ചു. വലിയ നടിയാകുമ്പോൾ ജയഭാരതി നിസാരമായ ഇതുപോലെയുള്ള
വിഷയങ്ങൾ കാണിക്കില്ലായിരിക്കും എന്ന് പറഞ്ഞു.
പിറ്റേ ദിവസം മാസികയിൽ വന്ന തലകെട്ട് ജയഭാരതി മികച്ച നടിയല്ല എന്നായിരുന്നു. ഇതിന്റെ പേരിൽ ഹരി പോത്തൻ സംവിധായകനെ വിളിച്ച് തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ശാന്തിവിള ദിനേശ് വെളിപ്പെടുത്തി. പിന്നീട് സംവിധായകനോട് ഹരി പോത്തൻ ഭാര്യയോടൊപ്പമെത്തി മാപ്പ് പറഞ്ഞെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











