എന്റെ ദൗർബല്യമാണത്, പിന്നീടിരുന്ന് ദുഖിക്കും; വേണ്ടെന്ന് വെച്ച് സിനിമകളും ചെയ്യേണ്ടി വന്നു; ജയറാം പറഞ്ഞത്
മലയാള സിനിമാ ലോകത്ത് കഴിഞ്ഞ കുറേനാളുകളായി ജയറാമിന്റെ കരിയർ ഗ്രാഫ് ചർച്ചയാണ്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന് ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് നടന് വേണ്ടത്ര നല്ല അവസരങ്ങൾ ലഭിക്കാത്തതെന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളോളം ജനപ്രീതിയുള്ള ജയറാമിന് എവിടെ വെച്ചോ കരിയറിൽ കാലിടറിയെന്ന് പ്രേക്ഷകർ പറയുന്നു.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ജയറാമിന്റെ ഒറ്റ ഹിറ്റ് സിനിമ പോലും മലയാളത്തിൽ വന്നിട്ടില്ല. തമിഴിൽ ക്യാരക്ടർ റോളുകൾ ചെയ്യാനും ജയറാം തയ്യാറാകുന്നു.മലയാളത്തിൽ ജയറാമിന്റെ ശക്തമായ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിൽ സംഭവിച്ച പാളിച്ചകളെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'നോ പറയാൻ ഒരാളോടും പറ്റാറില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗർബല്യങ്ങളിലൊന്നാണത്. ഒരാളുടെ മുഖത്ത് നോക്കി നോ പറയാൻ വലിയ ബുദ്ധിമുട്ടാണ്. അത് കരിയറിന് ദോഷം ചെയ്തിട്ടുണ്ട്. ചെയ്യാൻ പാടില്ലാത്ത എത്രയോ സിനിമകൾ ചെയ്യേണ്ടി വന്നു. വേണ്ടെന്ന് വിചാരിച്ചാൽ പോലും അവർ വന്ന് പറയുമ്പോൾ ചെയ്യാമെന്ന് പറയും. പിന്നീട് സ്വയമിരുന്ന് ദുഖിക്കും. അങ്ങനെ എത്രയോ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്,' ജയറാം പറഞ്ഞതിങ്ങനെ.
തുടരെ പരാജയങ്ങൾ വന്ന ഘട്ടത്തിലാണ് ജയറാം മലയാള സിനിമാ രംഗത്ത് കാണാനായത്. പ്രഗൽഭരായ നിരവധി സംവിധായകർക്കൊപ്പം തുടക്കകാലം മുതൽ പ്രവർത്തിക്കാൻ ജയറാമിന് കഴിഞ്ഞു. എന്നാൽ പിന്നീട് ഇത്തരം ഹിറ്റ് കോബോകളും ജയറാമിന് തുണച്ചില്ല. ജയറാമിന്റെ അടുത്ത സുഹൃത്തായിരുന്ന സംവിധായകൻ രാജസേനനുമായുണ്ടായ അകൽച്ചയും സിനിമാ ലോകത്ത് ചർച്ചയായി.

ജയറാമിനെ നായകനാക്കി നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് രാജസേനൻ. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. എന്നാൽ പിന്നീട് രണ്ട് പേർക്കുമിടയിൽ അസ്വാരസ്യങ്ങൾ വന്നു. ഒരുമിച്ച് സിനിമകൾ ചെയ്യുന്നത് നിർത്തി. പിന്നീട് പല അഭിമുഖങ്ങളിലും രാജസേനൻ ജയറാമിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കരിയറിലെ തീരുമാനങ്ങളിൽ പലപ്പോഴും ജയറാമിന് തെറ്റ് പറ്റിയെന്ന് രാജസേനൻ ഒരിക്കൽ തുറന്ന് പറഞ്ഞു.
ജയറാം നിരസിച്ച സിനിമകളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. കാതൽ കോട്ടെ, ഭാരതി കണ്ണമ്മ എന്നീ തമിഴ് സിനിമകൾ ജയറാം നിരസിച്ചതാണ്. പുള്ളി തന്നെയാണ് എന്നോട് പറഞ്ഞത്. മലയാളത്തിൽ നിരസിച്ച സിനിമകൾ ഞാൻ പറയുന്നില്ല. കഥ തെരഞ്ഞെടുക്കാൻ ജയറാമിന് എവിടെയോ പ്രശ്നമുണ്ട്. ജയറാമിന് വേണ്ടി കഥകളെല്ലാം തെരഞ്ഞെടുത്തിരുന്നത് ഞാനാണ്.
ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ അടുത്ത സിനിമയുടെ കഥ പറഞ്ഞില്ലെങ്കിൽ എന്നോട് പുള്ളി ചോദിക്കും. ഡബ്ബിംഗിന് വരുമ്പോൾ അടുത്ത സിനിമയുടെ കഥ പറയും. അന്ന് പുള്ളിയെ പറഞ്ഞ് മനസിലാക്കാൻ പറ്റുമായിരുന്നു. ഇന്ന് പറ്റില്ല. മറ്റ് സംവിധായകരുടെ സിനിമകൾ വരുമ്പോഴും ജയറാമിന്റെ പരാജയം അവിടെയാണ്.
ആവശ്യമില്ലാതെ കയറി ഇടപെടും. അങ്ങനെ ഇടപെടരുത്. ഒരു സംവിധായകന് ഡേറ്റ് കൊടുത്ത ശേഷം അവൻ മണ്ടനാണെന്ന് തോന്നിയാൽ പിന്നെ കൊടുക്കാതിരുന്നാൽ പോരെയെന്നും രാജസേനൻ അന്ന് ചോദിച്ചു. സത്യൻ അന്തിക്കാട് സംവിധാം ചെയ്ത മകൾ ആണ് ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.


Click it and Unblock the Notifications