ബാപ്പയുടെ ജീവിതത്തിൽ നിന്നുണ്ടാക്കിയതാണ് ഞങ്ങളുടെ സ്കിറ്റുകൾ; പിതാവിനെക്കുറിച്ച് കലാഭവൻ നവാസ് പറഞ്ഞത്
കലാഭവൻ നവാസിന്റെ മരണം കുടുംബത്തിനും സിനിമാ ലോകത്തിനും വലിയ ഞെട്ടലായിരിക്കുകയാണ്. ഷൂട്ട് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയ നവാസിനെ പിന്നീട് മരിച്ച നിലയിൽ റൂം ബോയ് ആണ് കാണുന്നത്. ഹൃദയാഘാതമാണ് മരണ കാരണം. 51 വയസിലാണ് പ്രിയ നടൻ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. മിമിക്രി കലാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടനായിരുന്നു കലാഭവൻ നവാസ്. അന്തരിച്ച നടൻ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്, കലാഭവൻ നിയാസ്, നിസാമുദീൻ എന്നിവരാണ് സഹോദരങ്ങൾ. നവാസും നിയാസും അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗം തെരഞ്ഞെടുത്തു.
വാത്സല്യം എന്ന സിനിമയിലെ കുഞ്ഞമ്മാവൻ എന്ന കഥാപാത്രമായെത്തിയത് അബൂബക്കറാണ്. ഇന്നും ഈ കഥാപാത്രം പ്രേക്ഷകരുടെ മനസിലുണ്ട്. നാടകത്തിലും സിനിമയിലും ശ്രദ്ധേയ വേഷം ചെയ്ത അബൂബക്കർ സ്വഭാവ നടനായും ഹാസ്യ നടനായും പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. മക്കൾ സ്വന്തം നിലയിൽ ജീവിതത്തിൽ മുന്നേറണമെന്നും സ്വയം പര്യാപ്തത നേടണമെന്നും അബൂബക്കറിന് നിർബന്ധമുണ്ടായിരുന്നു.

ഒരിക്കൽ പിതാവിനെക്കുറിച്ച് കലാഭവൻ നവാസ് സംസാരിച്ചിട്ടുണ്ട്. വീട്ടിൽ ദാരിദ്ര്യമുണ്ടായിരുന്നു. കലാരംഗത്തോട് ഞങ്ങൾക്കുണ്ടായ താൽപര്യം ബാപ്പ മൗനമായി സപ്പോർട്ട് ചെയ്തു. ബാപ്പ പറഞ്ഞ കഥകളിൽ നിന്നാണ് ഞങ്ങളുടെ സ്കിറ്റുകൾ ഉണ്ടായത്. വർഷങ്ങളോളം കളിച്ച സ്കിറ്റുകൾ അവരുടെ അനുഭവങ്ങളിൽ നിന്നുണ്ടായതാണെന്നും കലാഭവൻ നവാസ് പറഞ്ഞു.
വാത്സല്യം, ആധാരം, സല്ലാപം തുടങ്ങിയവയാണ് അബൂബക്കർ ചെയ്ത ശ്രദ്ധേയ സിനിമകൾ. അമ്മ അമ്മായിയമ്മ, തിരകൾക്കപ്പുറം തുടങ്ങിയ സിനിമകൾക്ക് കരാറായ സമയത്താണ് നെഞ്ചുവേദനയെ തുടർന്ന് അബൂബക്കർ മരണപ്പെടുന്നത്. അവസരങ്ങൾ തേടിപ്പോകാത്ത ആളായിരുന്നു അബൂബക്കർ. തന്നെ തേടിയെത്തുന്ന വേഷങ്ങൾ വലിപ്പച്ചെറുപ്പം നോക്കാതെ ഇദ്ദേഹം ചെയ്തു.
കലാഭവൻ നവാസിന്റെ അപ്രതീക്ഷിത മരണം
ഹൃദയാഘാതമാണ് നവാസിന്റെ മരണ കാരണം. സിനിമാ രംഗത്തെ നിരവധി പേർ കലാഭവൻ നവാസിന് ആദരാഞ്ജലിയർപ്പിച്ചു. സിനിമാ രംഗത്തെ നിരവധി പേർ കലാഭവൻ നവാസിന് ആദരാഞ്ജലിയർപ്പിച്ചു. 'എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളത്. നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ,' മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ. സഹപ്രവർത്തകരിൽ നിരവധി പേർ നവാസിന്റെ മരണത്തിൽ വെെകാരികമായി പ്രതികരിച്ചു. നടി സ്നേഹ ശ്രീകുമാറും വെെകാരികമായ അനുശോചന കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

'നവാസിക്ക എനിക്ക് സഹോദരനും ഗുരുസ്ഥാനിയനും ആണ്. ഒന്നിച്ചുള്ള പരിപാടികൾ, യാത്രകൾ എല്ലാം ഓർമയായി.. ആരോഗ്യകാര്യങ്ങളിൽ ശ്രദിച്ചിരുന്നു, ദുശീലങ്ങൾ ഇല്ല, നന്നായി സംസാരിക്കും പെരുമാറും അങ്ങിനെ ഏറ്റവും പ്രിയപ്പെട്ട നവാസിക്ക. നിയാസിക്കയുടെ കുടുംബം ഞങ്ങളുടെയും ആണ്, ഈ വിയോഗം ഉമ്മായ്ക്കും രഹ്‌നചേച്ചിക്കും മക്കൾക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്ന പ്രാർത്ഥന മാത്രം'
'ചെറുപ്പം മുതലേ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ഏറ്റടുത്തു നിയാസിക്കക്ക് കുറെയൊക്കെ പിടിച്ചു നിക്കാൻ പറ്റും. പുറത്തു കാണിക്കാതെ ആ മനുഷ്യൻ സ്വയം ഉരുകുന്നത് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ല എന്ന് പറയുമ്പോൾ. ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം. ചെയ്തു വച്ച പരിപാടികളും കഥാപാത്രങ്ങളും നിലനിൽക്കും. അത് കലാകാരൻ ആയതു കൊണ്ടുള്ള ഒരു അനുഗ്രഹം ആണ്,' സ്നേഹ ശ്രീകുമാർ കുറിച്ചതിങ്ങനെ.


Click it and Unblock the Notifications











