'എല്ലാം എനിക്കിഷ്ടമാണ്, പക്ഷെ ഈ കൊച്ചിനോട് അഭിനയിക്കേണ്ടെന്ന് പറഞ്ഞില്ലേ; അന്ന് ഫഹദ് പറഞ്ഞ മറുപടി'
മലയാള സിനിമയിൽ അമ്മ വേഷമെന്നാൽ ഒരുകാലത്ത് പ്രേക്ഷകരുടെ മനസിൽ ആദ്യമെത്തുന്നത് കവിയൂർ പൊന്നമ്മയുടെ മുഖമായിരുന്നു. സ്നേഹമയിയായ അമ്മയെ മറ്റാരേക്കാളും നന്നായി കവിയൂർ പൊന്നമ്മ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. മോഹൻലാലിന്റെ അമ്മയായി കവിയൂർ പൊന്നമ്മ ബിഗ് സ്ക്രീനിലെത്തിയപ്പോഴെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. കിരീടം ഉൾപ്പെടെയുള്ള സിനിമകളിൽ ഇതിന് ഉദാഹരണമാണ്.
20ാം വയസിൽ അമ്മ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങിയതാണ് കവിയൂർ പൊന്നമ്മ. അതേസമയം കരിയറിൽ നടി ചെയ്തതിൽ ഭൂരിഭാഗവും നന്മ നിറഞ്ഞ കഥാപാത്രങ്ങളാണ്. വൈവിധ്യമാർന്ന വേഷങ്ങൾ കവിയൂർ പൊന്നമ്മയ്ക്ക് അധികം ലഭിച്ചിട്ടില്ല. പ്രായാധിക്യം മൂലമുള്ള അവശതകളാൽ അഭിനയ രംഗത്ത് കവിയൂർ പൊന്നമ്മ ഇന്ന് സജീവമല്ല. സിനിമകളിൽ പാവമായ അമ്മ ഇമേജാണെങ്കിലും വ്യക്തി ജീവിതത്തിൽ കവിയൂർ പൊന്നമ്മയ്ക്ക് തന്റേതായ അഭിപ്രായങ്ങളും തീരുമാനങ്ങളുമുണ്ട്.

മുമ്പൊരിക്കൽ സഫാരി ടിവിയിൽ കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പുതിയ തലമുറയിലും മികച്ച അഭിനേതാക്കളുണ്ടെന്ന് അഭിപ്രായപ്പെട്ട കവിയൂർ പൊന്നമ്മ നടൻ ഫഹദ് ഫാസിലിനെ പുകഴ്ത്തി. ഫഹദിന്റെ ഭാര്യ നടി നസ്രിയ നസീമിനെയും കവിയൂർ പൊന്നമ്മ അന്ന് പരാമർശിച്ചു.
ഇപ്പോഴത്തെ കുട്ടികളൊക്കെ നല്ല ആർട്ടിസ്റ്റുകളാണ്. ഫഹദ് ഫാസിലിനെ ഭയങ്കര ഇഷ്ടമാണ്. ഫഹദൊക്കെ എന്തോരം നല്ല കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. അതേ പോലെ നിവിൻ പോളിയും. ഞാനൊരിക്കൽ ഏഷ്യാനെറ്റിന്റെ ഫങ്ഷന് ഫഹദിനെയും ആ കുട്ടിയെയും കണ്ടു. എല്ലാം എനിക്കിഷ്ടമാണ്, പക്ഷെ ഈ കൊച്ച് അഭിനയിക്കേണ്ടെന്ന് പറഞ്ഞില്ലേയെന്ന് ഞാൻ ചോദിച്ചു. അയ്യോ ആര് പറഞ്ഞു, അവൾ അഭിനയിക്കുന്നുണ്ടെന്ന് ഫഹദ് പറഞ്ഞെന്ന് കവിയൂർ പൊന്നമ്മ ഓർത്തു.

സിനിമയിലെ പുതുലമുറയെക്കുറിച്ചും കവിയൂർ പൊന്നമ്മ അന്ന് സംസാരിച്ചു. ന്യൂ ജനറേഷൻ വന്നു. അവർക്കാർക്കും അച്ഛനെയും അമ്മയെന്നും വേണ്ട. മാക്ടയുടെ മീറ്റിംഗിന് ന്യൂ ജനറേഷൻ പിള്ളേർക്കൊന്നും തന്തയും തള്ളയുമില്ലെന്ന് ഞാൻ പറഞ്ഞു, തന്തയും വേണ്ട തള്ളയും വേണ്ട എന്ന് പറയാനാണ് വിചാരിച്ചത്. പക്ഷെ വായിൽ അങ്ങനെ വന്നു. അടുത്തതായി സംസാരിക്കാൻ വന്ന ലളിതയും പറഞ്ഞു ചേച്ചി പറഞ്ഞതാണ് ശരിയെന്ന്. അത് പ്രശ്നമായിപ്പോയെന്നും കവിയൂർ പൊന്നമ്മ ഓർത്തു.
ഇപ്പോഴത്തെ എഴുത്തുകാരും അച്ഛനെയും അമ്മയെയും കുറിച്ച് ചിന്തിക്കുന്നേ ഇല്ല. അവർക്ക് അച്ഛനും അമ്മയും വേണ്ട.. ഓരോരുത്തരെയും മനസിൽ കണ്ടാണ് എഴുതുന്നത്. മോഹൻലാൽ, മമ്മൂസ്, രാജു അങ്ങനെ ഓരോരുത്തരെയും മനസിൽ കണ്ടാണ് കഥ എഴുതുന്നത്. പിന്നെ ഞങ്ങളൊക്കെ മാറി ഇരിക്കാതെ എന്ത് ചെയ്യും. പക്ഷെ വിഷമം ഒന്നുമില്ല. ഞങ്ങളും കുറേ പടങ്ങൾ ചെയ്തതാണല്ലോ. പക്ഷെ ഞങ്ങൾ ആരെയും ദ്രോഹിച്ചിട്ടില്ല. ഞങ്ങൾക്കുള്ളിൽ ഒരു ധാരണ ഉണ്ടായിരുന്നു.
എടാ ഇന്ന പടത്തിൽ നിന്നെ വിളിച്ചോ എന്ന് മീന ചോദിക്കും. വിളിച്ചു, പക്ഷെ ചെയ്യുന്നില്ല, തനിക്ക് പറ്റിയ ക്യാരക്ടറല്ലേ താൻ ചെയ്താൽ മതിയെന്ന് പറയും. കെപിഎസി ലളിതയും അങ്ങനെയായിരുന്നെന്ന് കവിയൂർ പൊന്നമ്മ വ്യക്തമാക്കി. അതാണ് അന്നത്തെ സിനിമയും ഇന്നത്തെ സിനിമയും തമ്മിലുള്ള വ്യത്യാസം. പരസ്പരം ഒരു ധാരണ ഉണ്ടായിരുന്നു. ഇന്ന് പല സെറ്റിലും ആർട്ടിസ്റ്റുകളെ പരസ്പരം കാണാറില്ലെന്നും കവിയൂർ പൊന്നമ്മ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications