'ജഗദീഷിന്റെ കുത്തിന് പിടിച്ച് കീരിക്കാടൻ ജോസ്; ദേഷ്യം വന്നാൽ അദ്ദേഹത്തെ നിയന്ത്രിക്കാൻ പറ്റില്ല'
മലയാള സിനിമാ ലോകത്തിന് പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകനായും കോമഡി നടനായുമെല്ലാം ജഗദീഷ് പ്രേക്ഷകർക്ക് മുന്നിലെത്തി. ഇൻ ഹരിഹർ നഗറിൽ നടൻ അവതരിപ്പിച്ച അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. അന്നും ഇന്നും ജഗദീഷ് ചെയ്യുന്ന കഥാപാത്രങ്ങളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. ഏത് തരത്തിലുള്ള വേഷവും നടന്റെ കൈയിൽ ഭദ്രമാണ്.
സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്യുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ ജഗദീഷ് വളരെ പക്വതയോടെ സംസാരിക്കുന്ന വ്യക്തിയാണ്. സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ ജഗദീഷിനുമുണ്ട്. നടനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ.

ഇദ്ദേഹം നിർമ്മിച്ച ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് ദിനേശ് പണിക്കർ സംസാരിച്ചത്. ഇൻ ഹരിഹർ നഗർ എന്ന സിനിമയ്ക്ക് ശേഷം താരമായി നിൽക്കുകയാണ് ജഗദീഷ്. അദ്ദേഹം തന്നെ ചെപ്പു കിലുക്കണ ചങ്ങാതിയിലെ വേഷം ചെയ്യണമെന്ന് തോന്നി.
ജഗദീഷ് എല്ലാവരോടും സഹകരിക്കുന്ന വ്യക്തിയാണ്. ആരുമായിട്ടും വഴക്കൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന്റെതായ ചില ആവശ്യങ്ങൾ ഉണ്ടാകും. സ്ക്രിപ്റ്റിലൊക്കെ ചിലപ്പോൾ കൈ കടത്തും. പക്ഷെ അദ്ദേഹം സിനിമയ്ക്ക് ഗുണം ചെയ്യുന്ന നിർദ്ദേശം പറയുന്ന നടനാണെന്ന് ദിനേശ് പണിക്കർ പറയുന്നു.
കീരിക്കാടൻ ജോസിനും സിനിമയിൽ ഒരു വേഷവും വേഷം ഉണ്ടായിരുന്നു. സിനിമയിൽ ക്ലെെമാക്സിൽ ഒരു ഫൈറ്റ് സീൻ ഉണ്ട്. ജഗദീഷ്, മുകേഷ്, കീരിക്കാടൻ ജോസ് എന്നിവർ തമ്മിലുള്ള ഫൈറ്റാണ്. ജഗദീഷാണ് വില്ലനായ കീരിക്കാടൻ ജോസിനെ കൂടുതൽ അടിക്കുന്നത്. അഞ്ച് അടി ഒരു ഷോട്ടിൽ കൊടുക്കാൻ പറഞ്ഞു. ആദ്യം ഒരു റിഹേഴ്സൽ ഉണ്ടാകും.
അടിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വടി ഡമ്മിയാണ്. അത് വെച്ച് സാധാരണ ഗതിയിൽ അടിച്ചാൽ വലിയ പെയിൻ ഒന്നും വരില്ല. പക്ഷെ മുറുക്കി അടിച്ചാൽ വേദന തോന്നും. ഷോട്ടിൽ ജഗദീഷ് വടിയെടുത്ത് അടിച്ചു. കട്ട് പറയാത്തത് കൊണ്ട് തുരുതുരാ അടിച്ചു. അഞ്ചിന് പകരം പത്തോ പതിനഞ്ചോ അടിയായി.

കട്ട് പറഞ്ഞ സമയത്ത് കീരിക്കാടൻ ജോസിന്റെ മുഖത്ത് വന്ന ദേഷ്യം ഞാൻ കണ്ടു. അയാൾ അപ്പോൾ തന്നെ ജഗദീഷുമായി വഴക്കിട്ടു. പക്ഷെ അവിടെ വെച്ച് ഞങ്ങളെല്ലാവരും കൂടെ പറഞ്ഞ് തീർത്തു. ഒറിജിനാലിറ്റിക്ക് വേണ്ടിയാണ് അടിച്ചതെന്നാണ് ജഗദീഷ് പറഞ്ഞത്. പക്ഷെ കീരിക്കാടൻ ജോസിന് അതൊരു അപമാനമായി തോന്നിയെന്നും ദിനേശ് പണിക്കർ ഓർത്തു. പിന്നീട് നടന്ന സംഭവവും ഇദ്ദേഹം വിവരിച്ചു.
എറണാകുളത്തെ ഓർക്കിഡ് ഹോട്ടലിലാണ് ഇവരെല്ലാം താമസിക്കുന്നത്. ജഗദീഷ് മുറിയിരിക്കുമ്പോൾ ഒരു തട്ട് കേട്ടു. നോക്കുമ്പോൾ ആജാനുബാഹുവായ കീരിക്കാടൻ ജോസ് മുറിക്കകത്ത്. ഇത്രയും ശുദ്ധനായ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ ദേഷ്യം വന്നാൽ പുള്ളിക്ക് ചിലപ്പോൾ നിയന്ത്രിക്കാൻ പറ്റില്ല. ദേഷ്യത്തോടെയാണ് അദ്ദേഹം മുറിയിൽ വന്നത്. കയറി വന്ന് ഡോർ അടച്ചു. ജഗദീഷിനെ കുത്തിന് പിടിച്ച് പൊക്കി. ജഗദീഷ് ബഹളം വെച്ചു. തൊട്ടപ്പുറത്ത് ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു.
ഓടിച്ചെല്ലുമ്പോൾ ഞങ്ങൾ കാണുന്നത് ഒരു നിയന്ത്രണവുമില്ലാതെ നിൽക്കുന്ന കീരിക്കാടൻ ജോസിനെയാണ്. കിരീടത്തിലെ വില്ലനായി പുള്ളി മാറി. അടിയിൽ നിന്ന് ജഗദീഷ് രക്ഷപ്പെട്ടു. പക്ഷെ ജഗദീഷിന് എല്ലാത്തിനും ഒരു മിടുക്കുണ്ട്. അദ്ദേഹം ചിരിച്ച് പുള്ളിയെ സമാധാനിപ്പിച്ചെന്നും ദിനേശ് പണിക്കർ ഓർത്തു. 1991 ലാണ് ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമ റിലീസ് ചെയ്തത്. മുകേഷും ജഗദീഷുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.


Click it and Unblock the Notifications