അവന് ചെറുതായൊന്ന് വഴി തെറ്റിപ്പോയി; ജീവൻ തിരിച്ച് കിട്ടി ആദ്യം പറഞ്ഞത്; കെപിഎസി ലളിതയുടെ വാക്കുകൾ
ഭ്രമയുഗത്തിൽ മമ്മൂട്ടിക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് സിദ്ധാർത്ഥ് ഭരതൻ കാഴ്ച വെച്ചിരിക്കുന്നത്. ഇതുവരെയുള്ള കരിയറിൽ സിദ്ധാർത്ഥിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഭ്രമയുഗത്തിലേതെന്ന് പ്രേക്ഷകർ പറയുന്നു. സിദ്ധാർത്ഥിന്റെ ഡയലോഗ് ഡെലിവറിയിലും തീക്ഷ്ണമായ മുഖഭാവങ്ങളിലുമുള്ള കൃത്യത കണ്ടപ്പോൾ പ്രേക്ഷകർ ഓർമ്മിച്ചത് ഇദ്ദേഹത്തിന്റെ അമ്മ അന്തരിച്ച നടി കെപിഎസി ലളിതയെയാണ്. അമ്മയുടെ അഭിനയ മികവ് അതേപോലെ മകനും ലഭിച്ചിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഭ്രമയുഗത്തിന് മുമ്പ് നടനെന്നതിനപ്പുറം സംവിധായകനായാണ് സിദ്ധാർത്ഥ് ഭരതൻ കൂടുതൽ പ്രശംസ നേടിയത്. മകന്റെ കാര്യത്തിൽ കെപിഎസി ലളിത എന്നും വലിയ ശ്രദ്ധ നൽകിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കെപിഎസി ലളിത മകനെ ചേർത്ത് നിർത്തി. 2015 ൽ സിദ്ധാർത്ഥ് വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. കെപിഎസി ലളിതയെ ഉലച്ച് കളഞ്ഞ സംഭവമായിരുന്നു ഇത്. സിദ്ധാർത്ഥ് ജീവിതത്തിലേക്ക് തിരിച്ച് വന്നതിനെക്കുറിച്ച് കെപിഎസി ലളിത മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഭർത്താവ് ഭരതനെ പോലെ സിദ്ധാർത്ഥും ഒരു ഘട്ടത്തിൽ മദ്യപാനത്തിലേക്ക് തിരിഞ്ഞിരുന്നെന്നും നടി അന്ന് തുറന്ന് പറഞ്ഞു. കൈരളി ടിവിയാണ് കെപിഎസി ലളിത ഇതേക്കുറിച്ച് സംസാരിച്ചത്. തന്റെ ജീവിതം തകർത്ത സാധനമാണ് മദ്യമെന്ന് കെപിഎസി ലളിത അന്ന് വ്യക്തമാക്കി. ഇതിന്റെ മണം അടിക്കുന്നത് പോലും എനിക്കിഷ്ടമല്ല. പെട്ടെന്ന് മനസിലാവുകയും ചെയ്യുമെന്ന് നടി അന്ന് പറഞ്ഞു. മകന് ഉപദേശം കൊടുത്തിട്ടുണ്ട്. ഇടയ്ക്ക് ചെറുതായാെന്ന് തെറ്റിയിരുന്നു.
ഈശ്വരൻ ഒരു കൊട്ട് കൊടുത്തു. പക്ഷെ ദൈവം സഹായിച്ച് അപകടം നടന്ന അന്ന് കഴിച്ചിരുന്നില്ല. അമ്മയുടെ സപ്തതിയായിരുന്നു. എടാ, നേരത്തെ വീട്ടിൽ വരണം, ഒന്നും കഴിക്കരുത്, രാവിലെ ബലിയിടണം എന്നൊക്കെ പറഞ്ഞതാണ്. അതിന് വേണ്ടി വന്നതാണ്. ആ ദിവസമാണ് അപകടം സംഭവിച്ചതെന്നും കെപിഎസി ലളിത പറഞ്ഞു. 48 മണിക്കൂർ കഴിഞ്ഞ് പറയാമെന്ന് ഡോക്‌ടർ പറഞ്ഞു. ആ 48 മണിക്കൂർ എനിക്ക് ബോധമുണ്ടായിരുന്നോ എന്നറിയില്ല.

ആരൊക്കെ വന്നു ആരൊക്കെ പോയി, എന്തൊക്കെ സംസാരിച്ചു എന്നൊന്നും അറിയില്ല. ഇപ്പോഴും അതെനിക്കൊരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഡോക്ടർ വന്ന് വിളിക്കുന്നെന്ന് ഒരാൾ വന്ന് പറഞ്ഞത് എനിക്കറിയാം. ഞാൻ ചെന്നപ്പോൾ സോറി അമ്മ എന്നൊരു വാക്ക് എന്നോട് പറഞ്ഞു. ഇനി ഞാൻ രക്ഷപ്പെടുത്തുമെന്ന് ഡോക്ടർ പറഞ്ഞെന്ന് കെപിഎസി ലളിത അന്ന് വിതുമ്പിക്കൊണ്ട് ഓർത്തു.
തന്റെ ജീവിതാനുഭവങ്ങളും അന്ന് നടി പങ്കുവെച്ചു. പത്ത് വയസുള്ളപ്പോൾ ഡാൻസ് പഠിക്കാൻ ചിലങ്ക കാലിൽ കെട്ടിച്ചതാണ്. പതിനാറാമത്തെ വയസായപ്പോഴേക്കും അച്ഛന് സുഖമില്ലാതായി. മേലാൽ ഫോട്ടോ എടുക്കാൻ വിടരുതെന്ന് ഡോക്ടർ പറഞ്ഞു. അന്ന് തൊട്ട് കുടുംബത്തിന്റെ ഭാരം മുഴുവൻ എന്റെ തലയിലായി. നാല് ഇളയ സഹോദരങ്ങളുണ്ടായിരുന്നു. രണ്ട് പേരുടെ കല്യാണം കഴിപ്പിച്ചു. അനിയത്തിയെ ഡിഗ്രി വരെ പഠിപ്പിച്ചു. സ്ഥലം വാങ്ങിച്ചു.
എല്ലാം കെപിഎസിയിൽ നിന്നുള്ള ശമ്പളം കൊണ്ടാണ് നടത്തിയത്. നൂറ് രൂപയാണ് തനിക്കന്ന് കെപിഎസിയിൽ നിന്ന് ലഭിച്ച ശമ്പളമെന്നും നടി തുറന്ന് പറഞ്ഞു.
ഞാൻ ജീവിതത്തിൽ സുഖം അനുഭവിച്ചതിനേക്കാളും ദുഖമാണ് അനുഭവിച്ചത്. ദൈവം എന്നെ കൂടുതൽ ഇഷ്‌ടപ്പെടുന്നുണ്ടാകും. ദൈവം ഇല്ലെന്ന് പറയാൻ ഞാൻ തയ്യാറല്ല. കൂടുതൽ ഇഷ്ടപ്പെടുന്നവർക്കാണ് കൂടുതൽ വേദന ദൈവം കൊടുക്കുകയെന്ന് വിശ്വസിക്കുന്നെന്നും അന്ന് കെപിഎസി ലളിത പറഞ്ഞു.


Click it and Unblock the Notifications











