ശ്രീവിദ്യയോട് ദേഷ്യമില്ല; ഭരതനെ വിവാഹം ചെയ്തത് എല്ലാം അറിഞ്ഞുകൊണ്ടെന്ന് കെപിഎസി ലളിത വെളിപ്പെടുത്തിയപ്പോൾ
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ത്രികോണ പ്രണയകഥകളിൽ ഒന്നാവും, സംവിധായകൻ ഭരതന് ശ്രീവിദ്യയോടും, പിന്നീട് തന്റെ ഭാര്യയായി തീർന്ന കെപിഎസി ലളിതയോടും ഉണ്ടായിരുന്ന ബന്ധങ്ങൾ. ആദ്യം ശ്രീവിദ്യയെ പ്രണയിച്ച പ്രശസ്ത സംവിധായകൻ, പിന്നീട് ചില പ്രശ്നങ്ങൾ കാരണം അവരിൽ നിന്ന് അകന്നിരുന്നു. അതിന് ശേഷം, കെപിഎസി ലളിതയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു അദ്ദേഹം. എന്നാൽ, വിവാഹശേഷവും, ആദാമിന്റെ വാരിയെല്ല് നായികയോടുള്ള ഇഷ്ടം മറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ഭരതനും ശ്രീവിദ്യയും ആന്തരിച്ച് വർഷങ്ങൾക്ക് ശേഷം, മനോരമ ന്യൂസ് ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ, ഈ ത്രികോണ പ്രണയകഥയെ കുറിച്ച് കെപിഎസി ലളിത മനസ്സ് തുറന്നിരുന്നു. അന്ന്, ഭർത്താവിന്റെ കാമുകിയെ ഒരിക്കലും താൻ വെറുത്തിരുന്നില്ല എന്നും, അവരോട് സഹതാപമല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല എന്നും ലെജൻഡറി നടി പറഞ്ഞു. ശ്രീവിദ്യ മരിച്ചപ്പോൾ, അവസാനമായി അവരെ സാരിയുടുപ്പിച്ച് ഒരുക്കിയത് പോലും താനായിരുന്നുവെന്നും അവർ പറഞ്ഞു.

"അവർ മരിക്കുന്നിടത്തോളം, അവരുടെ മരണക്കിടക്കയിൽ വരെ, ഞാൻ പോയി. അവസാനം ഞാനാണ് സാരി ഉടുപ്പിച്ചതും, വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തതും. പൊട്ടു വയ്ക്കണമെന്ന് പറഞ്ഞിരുന്നു പോലും, അവര് (മരിക്കുന്നതിന് മുൻപ്). എന്നിട്ട് വലിയ പൊട്ട് വച്ച് കൊടുത്തതൊക്കെ ഞാൻ തന്നെയാണ്," കെപിഎസി ലളിത ഓർത്തെടുത്തു. ഒപ്പം, ഭർത്താവിന്റെ കാമുകിയാണെന്ന് അറിയാമെങ്കിൽ പോലും, ശ്രീവിദ്യയെ വെറുക്കാൻ ഒരിക്കലും തനിക്ക് സാധിക്കാതിരുന്നതിന്റെ കാരണങ്ങളെ കുറിച്ചും സീനിയർ നടി മനസ്സ് തുറന്നു.

"കാരണം, എന്നേക്കാൾ മുൻപ് എന്റെ ഭർത്താവുമായിട്ട് അവർക്ക് ബന്ധമുണ്ടായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. അപ്പോൾ, അത് അറിഞ്ഞിരുന്നു കൊണ്ട് ഞാൻ എന്തിനാണ് കല്യാണത്തിന് സമ്മതിച്ചത്? അത് ചെയ്യാൻ പാടില്ല... പിന്നെ അത് കഴിഞ്ഞിട്ട് എന്തിനാണ് കടിപിടി കൂടുന്നത്? എനിക്ക് സത്യത്തിൽ ശ്രീവിദ്യയോട് വളരെയധികം സഹതാപം തോന്നിയിട്ടുണ്ട്. കാരണം, എന്തോ അവരുടെ ജാതകത്തിന്റെ കുഴപ്പമായിരിക്കും ( ദുരിതപൂർണ്ണമായ ജീവിതത്തെ കുറിച്ച്). അവർ എല്ലാം തികഞ്ഞ ഒരു സ്ത്രീയായിരുന്നു," കെപിഎസി ലളിത സ്നേഹപൂർവ്വം ഓർത്തെടുത്തു.
"സൗന്ദര്യത്തിലായാലും, അഭിനയത്തിൽ ആണെങ്കിലും, കലയിൽ ആണെങ്കിലും, നൃത്തത്തിൽ ആണെങ്കിലും, ശ്രീവിദ്യ എല്ലാം തികഞ്ഞ സ്ത്രീയായിരുന്നു," അവർ കൂട്ടിച്ചേർത്തു. "സ്വഭാവത്തിൽ ആണെങ്കിലും എനിക്ക് വലിയ മോശമായിട്ടൊന്നും അവരെ പറ്റി തോന്നിയിട്ടില്ല. എപ്പോൾ കണ്ടാലും ഭയങ്കര സ്നേഹമായിരുന്നു. ഭയങ്കര ഫ്രണ്ട്സ് ആയിരുന്നു ഞങ്ങൾ, ആദ്യ കാലങ്ങളിലൊക്കെ. അങ്ങനെ ഭയങ്കര ഇഷ്ടത്തിൽ ഇരുന്നിരുന്ന ഒരു സ്ത്രീയായിരുന്നു. എന്തിനാണ് ഞാൻ അവരെ വെറുക്കേണ്ടത്? അതിന്റെ കാര്യമില്ലലോ," കെപിഎസി ലളിത പറഞ്ഞു നിർത്തി.
ഭരതന്റെ മരണ ശേഷവും, ശ്രീവിദ്യയും കെപിഎസി ലളിതയും തമ്മിലുള്ള സൗഹൃദം തുടർന്നിരുന്നു. പവിത്രം, അനിയത്തിപ്രാവ്, തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലെ ഇരുവരും ഒന്നിച്ചുള്ള കോമ്പിനേഷൻ സീനുകളിൽ ആ കെമിസ്ട്രി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഒപ്പം. അനിയത്തിപ്രാവിന്റെ ലൊക്കേഷനിൽ വച്ച്, നടൻ തിലകനും ലളിതയും തമ്മിൽ വളരെ നാളുകളായി നീണ്ടു നിന്നിരുന്ന പിണക്കം അവസാനിപ്പിക്കാൻ മുൻകൈയ്യെടുത്തതും ശ്രീവിദ്യയിരുന്നു എന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications











