ആദ്യ ഭർത്താവ് തിരിച്ച് വന്നു, സുഹൃത്തിനെ പോലെ എന്റെയൊപ്പം; അദ്ദേഹം വിട പറഞ്ഞപ്പോൾ; കുട്ടി പത്മിനി
ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന് പിന്നീട് തമിഴ് ടെലിവിഷൻ രംഗത്തെ പ്രബല സാന്നിധ്യമായി മാറിയ നടിയും നിർമാതാവുമാണ് കുട്ടി പത്മിനി. സിനിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കുട്ടി പത്മിനിക്ക് വ്യക്തിജീവിതത്തിൽ പല ഘട്ടങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. രണ്ട് വിവാഹങ്ങളാണ് കുട്ടി പത്മിനിയുടെ ജീവിതത്തിൽ നടന്നത്. ഇവ രണ്ടും പരാജയപ്പെട്ടു. പിന്നീട് തന്റെ പെൺമക്കൾക്ക് വേണ്ടിയാണ് കുട്ടി പത്മിനി ജീവിച്ചത്. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞെങ്കിലും അവസാന കാലത്ത് അദ്ദേഹത്തിന് തുണയായി ഒപ്പം നിന്നതിനെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പിരിഞ്ഞ ശേഷം ഭർത്താവിന് പത്ത് വർഷത്തോളം താൻ ആശ്രയം നൽകിയിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു. തന്റെ ഓഫീസിൽ ജോലി കൊടുത്തു. മാസം മുപ്പതിനായിരം രൂപ ശമ്പളവും കൊടുത്തു. ഒരു സുഹൃത്തിനെ പോലെ എന്റെ കൂടെ നിന്നു. അദ്ദേഹത്തെ നോക്കിക്കോളാമെന്ന് മകൾക്ക് വാക്ക് കൊടുത്തിരുന്നതെന്നും കുട്ടി പത്മിനി പറയുന്നു. അച്ഛന് ആരുമില്ല, ലോഡ്ജിൽ കഴിയുകയാണ് അദ്ദേഹത്തെ നോക്കാൻ പറ്റുമോ എന്ന് ചോദിച്ചു.

ഇതിന് സമ്മതിച്ച താൻ ഗസ്റ്റ് റൂമിൽ അദ്ദേഹത്തിന് താമസ സൗകര്യം കൊടുക്കുകയായിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി. പിന്നീട് മുൻ ഭർത്താവിന് ആരോഗ്യ പ്രശ്നങ്ങൾ വന്ന സമയത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. ഹെർണിയ വന്ന ശേഷം സർജറിക്ക് കൊണ്ടുപോയി. ചെറിയ ഓപ്പറേഷനാണെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ എട്ട് മണിക്കൂർ നീണ്ടും. എട്ട് മണിക്കൂറിന് ശേഷം അവർ വന്ന് രക്തഗ്രൂപ്പ് ഏതാണെന്ന് ചോദിച്ചു.
വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞതിനാൽ അദ്ദേഹത്തിന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് അറിയില്ലായിരുന്നു. ടെസ്റ്റ് ചെയ്തപ്പോൾ ഒ പോസിറ്റീവ് ആണ്. രക്തം ആവശ്യമാണെന്ന് ആശുപത്രി അറിയിച്ചു. ഓപ്പറേഷനിടെ പിഴവ് പറ്റിയതാണെന്ന് മനസിലായി. വെജിറ്റബിൾ പോലെയാണ് അദ്ദേഹത്തെ തിരിച്ച് തന്നത്. നാല് വർഷം ഞാൻ കഷ്‌ടപ്പെട്ടു. ആശുപത്രിക്കെതിരെ കേസ് കൊടുത്തു. പിന്നീട് കേസ് വിട്ടു.

വിദേശത്തുള്ള മകൾ വിളിച്ച് അമ്മയെ ഞാൻ ബുദ്ധിമുട്ടിലാക്കിയത് പോലെ തോന്നുന്നെന്ന് പറഞ്ഞു. അങ്ങനെയൊന്നുമില്ല, ഈ ആത്മാവിന് ഞാൻ ചെയ്യേണ്ട കടമയുണ്ടാകും അല്ലെങ്കിൽ പിരിഞ്ഞ് പോയ ആൾ വീണ്ടും വരില്ലല്ലോ എന്ന് ഞാൻ മറുപടി നൽകി. കൊറോണക്കാലത്താണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോകുന്നത്. ഇടയ്ക്കിടെ ആശുപത്രിയിലെത്തിക്കണം. പലപ്പോഴും പാതിരാത്രിയിലാണ് ആശുപത്രിയിലെത്തിച്ചത്. കൊറോണ ബാധിച്ച ശേഷം ആരോഗ്യം വീണ്ടും വഷളായി.
കോടമ്പാക്കത്തെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തലേന്ന് ഞാൻ ക്ഷേത്രത്തിൽ പോയിരുന്നു. ഫോൺ ചെയ്ത് എനിക്ക് വയ്യ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ രാവിലെ വരാമെന്ന് പറഞ്ഞു. എന്നാൽ അതിന് മുമ്പ് അദ്ദേഹം മരിച്ചെന്നും കുട്ടി പത്മിനി ഓർത്തു. അദ്ദേഹം ഒരുപാട് കഷ്‌ടപ്പെട്ടതിനാൽ പോയത് നന്നായെന്ന് കരുതി. എന്നാൽ അവസാനമായി കണ്ടില്ലെന്ന വിഷമം ഉണ്ടായിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
ആദ്യ വിവാഹത്തിൽ ഒരു മകളാണ് കുട്ടി പത്മിനിക്ക് പിറന്നത്. കീർത്തന എന്നാണ് മകളുടെ പേര്. രണ്ടാമത്തെ വിവാഹബന്ധത്തിൽ രണ്ട് പെൺമക്കളും കുട്ടി പത്മിനിക്ക് പിറന്നു. ഇവർ മൂന്ന് പേരും വിദേശത്താണ്. സിനിമാ രംഗത്ത് നിരവധി അടുത്ത സൗഹൃദങ്ങളുള്ള കുട്ടി പത്മിനി യൂട്യൂബ് ചാനലിലൂടെ താരങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications