മൈക്കൽ ജാക്സന്റെ ലുക്കിൽ വന്ന ചെറുപ്പക്കാരൻ; ലാൽ ജോസിന്റെ ഒറ്റ വാക്കിൽ സിനിമയിലേക്ക്; വിനായകന്റെ കടന്ന് വരവ്
മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് നായക നിരയിലേക്ക് ഉയർന്ന് വന്ന താരമാണ് വിനായകൻ. അടുത്ത കാലത്ത് വിവാദങ്ങളിൽ പെട്ടെങ്കിലും നടന് ഇപ്പോഴും സിനിമാ ലോകത്ത് തന്റേതായ സ്ഥാനം വിനായകന് ഉണ്ട്. വിനായകന് മാന്ത്രികം എന്ന സിനിമയിൽ ചെറിയൊരു വേഷം കൊടുത്തതിനെ പറ്റി മുമ്പൊരിക്കൽ ലാൽ ജോസ് സംസാരിച്ചിരുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മാന്ത്രികത്തിന്റെ വർക്കിന് വേണ്ടി മദ്രാസിൽ പോവാൻ ഞാൻ ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് വന്നു. എറണാകുളത്ത് വന്നാൽ എന്റെ സുഹൃത്ത് സുധീഷിന്റെ ബന്ധുവീട്ടിലാണ് ഞാൻ തമാസിക്കാറ്. അന്ന് രാത്രി പന്ത്രണ്ട് മണിക്കോ ഒരു മണിക്കോ ട്രെയിൻ ഉണ്ട്'
'ഞാൻ വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളത്ത് എത്തി. എന്തായാലും സമയം ഉണ്ടല്ലോ കൂട്ടൂകാരന്റെ ബാച്ചിലേർസ് പാർട്ടി ഉണ്ട്. കൊച്ചിൻ ടവേർസിൽ. നീ അവിടേക്ക് വാ എന്ന് പറഞ്ഞു. ആ പാർട്ടിയിൽ ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടു'

'പെട്ടെന്ന് കണ്ടാൽ മൈക്കൽ ജാക്സനാണെന്ന് തോന്നും. മൈക്കൽ ജാക്സന്റെ സ്റ്റെെലിൽ ഡ്രസ് ചെയ്തിരിക്കുന്നു. പോണി ടെയിൽ കെട്ടിയ മുടി. മലയാളി ആണെന്ന് പറയുകയേ ഇല്ല. മൈക്കൽ ജാക്സന്റെ ഭയങ്കര സാദൃശ്യം. വിനായകൻ എന്നാണ് അയാളുടെ പേരെന്ന് ഞാനന്നാണ് മനസ്സിലാക്കുന്നത്. വിനായകൻ ആ പാർട്ടയിൽ ഡാൻസ് ചെയ്തു. നൈറ്റ് ഗംഭീരമായിരുന്നു'
'അത് കഴിഞ്ഞ് സുധീഷിനോട് ഇതാരാണെന്ന് ചോദിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാന്റിന് അടുത്താണ് വീട്. മഹാരാജാസിലൊക്കെ ഒരുപാട് സുഹൃത്തുക്കളുണ്ട്. മഹാരാജാസിൽ പഠിച്ചിട്ടില്ല. പക്ഷെ എപ്പോഴും അവിടെ ഉണ്ടാവും. വലിയ സൗഹൃദ വലയം ഉള്ള ആളാണെന്ന് സുധീഷ് പറഞ്ഞു'
'അത് കഴിഞ്ഞ് മദ്രാസിലെത്തി. സിനിമയുടെ തിരക്കഥ വായിച്ചു. അതിൽ ഒരു ജിപ്സി ഗ്രൂപ്പ് ഉണ്ട്. മദ്രാസിലെ ജൂനിയർ ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ട് വന്ന് ഈ ഗ്രൂപ്പിലേക്കുള്ളവരെ സെലക്ട് ചെയ്യുകയാണ്. ആ ഗ്രൂപ്പിലുള്ളത് സ്ഥിരം കാണുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ ആണ്. ജിപ്സി ഗ്രൂപ്പിൽ കാണുന്ന വ്യത്യസ്തമായ മുഖം ഉള്ളവരാരും ഇതിലില്ലെന്ന് ഞാൻ തമ്പി സാറോട് പറഞ്ഞു'
'ഒരാളെ ഞാൻ കണ്ടിരുന്നു. അയാൾക്ക് ഡിഫറന്റ് ഫേസ് ആണ്. അയാളെ ഒന്ന് വരുത്താം. സാമ്പത്തികമായി എങ്ങനെ ആണെന്നറിയില്ല. ടിക്കറ്റൊക്കെ എടുത്ത് കൊടുത്ത് വരുത്തിയാൽ കണ്ടാൽ ചിലപ്പോൾ ഇഷ്ടമാവുമെന്ന് പറഞ്ഞു. വരാൻ പറ എന്ന് സർ പറഞ്ഞു. അപ്പോൾ തന്നെ സുധീഷിനെ വിളിച്ചു'

'എവിടെന്നെങ്കിലും ആയാളെ പൊക്കി വൈകുന്നേരത്തെ ട്രെയ്നിന് കയറ്റി വിടണം ചിലപ്പോൾ അയാളുടെ സമയം മാറും. ഭയങ്കര അവസരം ആണെന്ന്. അന്ന് വൈകുന്നേരത്തെ ട്രെയ്നിന് സുധീഷ് വിനായകനെ മദ്രാസിലേക്ക് കയറ്റി വിട്ടു'
'വിനായകനെ കണ്ട ഉടനെ തമ്പി സാറിന് ഇഷ്ടം ആയി. അങ്ങനെ മൈക്കൽ ജാക്സൻ എന്ന പേരിൽ തന്നെ വിനായകൻ ആ ജിപ്സി ഗ്രൂപ്പിലെ അംഗമായി അഭിനയിച്ചു. ആ സിനിമ റിലീസ് ചെയ്ത ശേഷം ഈ നടൻ ആരാണെന്ന് പറയാമോ എന്നൊക്കെ പറഞ്ഞ് ഒരു കോൺടക്സ്റ്റ് ഒക്കെ നടത്തി. വിനായകൻ ആ സിനിമയിലൂടെ എറണാകുളത്തൊക്കെ പോപ്പുലർ ആയി,' ലാൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications