പ്രതാപേട്ടൻ സ്വബോധമില്ലാതെ വിചിത്രമായി സംസാരിച്ചു, മദ്യമാണെന്ന് കരുതി, പക്ഷെ ഗുരുതരമായിരുന്നു; ലാൽ ജോസ്
മലയാള സിനിമയിൽ ഇന്നും ഓർമ്മിക്കപ്പെടുന്ന നടൻ ആണ് പ്രതാപചന്ദ്രൻ. സിനിമകളിൽ സജീവമായിരുന്ന കാലത്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നിരവധി സിനിമകളിൽ ഇദ്ദേഹം അഭിനിയിച്ചു. ആദ്യ കാലത്തെ സിനിമകളിൽ വില്ലൻ വേഷങ്ങളിലാണ് പ്രതാപചന്ദ്രനെ കൂടുതലായും കണ്ടത്. 2004 ലാണ് ഇദ്ദേഹം മരണപ്പെടുന്നത്.
'ഇപ്പോഴിതാ പ്രതാപചന്ദ്രനെ പറ്റി മുമ്പൊരിക്കൽ സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന സിനിമയ്ക്കിടെ നടന്ന സംഭവമാണ് ലാൽ ജോസ് വിശദീകരിച്ചത്. ആ സിനിമയിൽ ലാൽ ജോസ് സഹ സംവിധായകൻ ആയിരുന്നു'
'ഭൂമിഗീതത്തിന്റെ ഷൂട്ടിംഗ് ഭയങ്കര ഹെക്ടിക് ആയിരുന്നു. അതിൽ മുഖ്യമന്ത്രിയുടെ റോൾ ചെയ്തത് പ്രതാപചന്ദ്രൻ ആയിരുന്നു. പ്രതാപേട്ടൻ സിനിമകളിലും ജീവിതത്തിലും അത്യാവശ്യം മദ്യപിക്കുന്ന ആൾ ആയിരുന്നു. മദ്യപിച്ചാൽ വയറ് ചാടും എന്ന് ആളുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ ഒരു മില്ലി മീറ്ററും വയറ് ചാടാത്ത വളരെ സുന്ദരൻ ആയ ആളായിരുന്നു പ്രതാപേട്ടൻ'
'നല്ല നിവർന്ന ശരീരമുള്ള സുന്ദരനായ ആഢ്യതമുള്ള മനുഷ്യനായിരുന്നു. ഭാരതപ്പുഴയിൽ ആൾക്കൂട്ടം വരികയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുകയും ലാത്തി ചാർജ് നടക്കുന്ന സീൻ ആയിരുന്നു സിനിമയിൽ. വളരെ ചെലവേറിയ സീൻ ആയിരുന്നു. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ട്'

'കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റ് ഞാനാണ് നോക്കുന്നത്. പുഴയുടെ അടുത്തുള്ള ചെറിയ വീട്ടിലാണ് മേക്കപ്പ് ചെയ്യാനുള്ള സെറ്റപ്പ് ചെയ്തിരിക്കുന്നത്. പ്രതാപേട്ടന്റെ മേക്കപ്പ് ചെയ്ത് കൊണ്ടിരിക്കുകയാണ്. എന്തോ ഒരു കുഴപ്പം തോന്നി. ഡയലോഗ് പറഞ്ഞ് കൊടുക്കുമ്പോൾ തെറ്റിക്കുന്നു. പറയുന്ന വാക്കുകളുടെ ഘടന തെറ്റിക്കൊണ്ട് വളരെ വിചിത്രമായ രീതിയിലാണ് പറയുന്നത്. തലേന്ന് രാത്രി കൂടുതൽ മദ്യപിച്ച് കെട്ടിറങ്ങാത്തത് കൊണ്ടാണെന്നാണ് ഞാൻ വിചാരിച്ചത്'
'സ്ക്രിപ്റ്റ് അദ്ദേഹത്തിന് കൊടുത്തു. വായിച്ച് നോക്കൂ എന്ന് പറഞ്ഞു. മനസ്സിലാവുന്നില്ല എന്ന് പറഞ്ഞപ്പോൾ കണ്ണട വേണോ എന്ന് ചോദിച്ചു. കണ്ണടയോ അന്തെന്താ എന്നായി അദ്ദേഹം. പെട്ടെന്ന് പുള്ളി ജനലിലേക്ക് നോക്കി. ഒരു കോഴി വന്ന് നിൽക്കുന്നുണ്ടായിരുന്നു. അതിന്റെ പേരെന്താണെന്ന് അദ്ദേഹം ചോദിച്ചു. കോഴിയുടെ പേരെന്താണെന്ന് ചോദിച്ചപ്പോൾ വല്ലാത്ത മദ്യം ആയിട്ട് തോന്നി'

'ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയി. കമൽ സാറോട് പറഞ്ഞപ്പോൾ ഇന്നലെ മദ്യപിച്ചത് കൂടിപ്പോയിട്ടുണ്ടാവും എന്ന് പറഞ്ഞു. അങ്ങനെ ആക്ഷൻ പറഞ്ഞപ്പോൾ പ്രതാപേട്ടൻ ജിബ്രിഷിൽ സംസാരിക്കാൻ തുടങ്ങി. വേറെ എന്തോ ഒരു ഭാഷ. ആദ്യം കമൽ സാർ ദേഷ്യപ്പെട്ട് നോക്കി. സോറി എന്ന് പറഞ്ഞ് വീണ്ടും തെറ്റിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോയി'
'അദ്ദേഹത്തിന് കാര്യമായുള്ള പ്രശ്നം ആയിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ന്യൂറോട്ടിക്കായ പ്രോബ്ലം ആണ്, ഗുരുതരമാണ് മാസങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ടി വരും എന്ന് വൈകുന്നേരം ഒരാൾ വന്ന് പറഞ്ഞു. ഡോക്ടർമാരോട് കമൽ സർ സംസാരിച്ചു. ഉടനെ ശരിയാവില്ലെന്ന് പറഞ്ഞു'
'പെട്ടെന്ന് ഷൂട്ടിംഗ് തീർക്കേണ്ടതിനാൽ പകരം ഒരാളെ വെച്ച് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. സിഐ പോൾ ചേട്ടൻ വന്ന് ആ റോൾ അഭിനയിച്ചു, രണ്ട് ദിവസം കഴിഞ്ഞപ്പോൾ പ്രതാപേട്ടന്റെ പ്രശ്നം ശരിയായി. ഓർമ്മയ്ക്ക് പെട്ടെന്ന് തകരാറ് പറ്റിയതായിരുന്നു. പിന്നെ പ്രതാപ് ചേട്ടന്റെ ഒരു വരവുണ്ട് സെറ്റിലേക്ക്, എന്നാലും കമലേ എന്നോടിത് ചെയ്തല്ലോ എന്ന് പറഞ്ഞ്. കമൽ സാർ നിസ്സഹായനായി നിന്നു,' ലാൽ ജോസ് പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications