മോഹൻലാൽ മീശ പിരിക്കുന്നത് പോലെ ദിലീപ് മീശ പിരിച്ചാൽ ആളുകൾ ചിരിക്കും; ഒടുവിൽ കണ്ടെത്തിയ വഴി
ദിലീപ്-ലാൽ ജോസ് എന്ന കൂട്ടുകെട്ട് സിനിമാ ലോകത്തെ പ്രബല സാന്നിധ്യമാവുന്നത് ഈ സിനിമയിലൂടെയാണ്. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്.
മലയാളത്തിൽ ഒരു കാലത്ത് ജനപ്രിയ നായകനായി തിളങ്ങിയ നടനാണ് ദിലീപ്. കേസും വിവാദവുമില്ലായിരുന്നെങ്കിൽ ഇന്ന് മലയാള സിനിമയിലെ പ്രധാന സാന്നിധ്യമായി മാറാൻ സാധ്യതയുണ്ടായിരുന്ന നടൻ. വിവാദത്തിലകപ്പെട്ടതോടെ കരിയറിൽ വലിയ താഴ്ചയാണ് ദിലീപിനുണ്ടായിരിക്കുന്നത്. നാളുകളായി നടൻ സിനിമാ രംഗത്ത് സജീവവുമല്ല. കേസിലകപ്പെട്ടതോടെ ദിലീപിന് നഷ്ടപ്പെട്ടത് പഴയ സ്വീകാര്യതയാണെന്നാണ് സിനിമാ പ്രേക്ഷകർ പറയുന്നത്.
ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളർച്ച് ഒരു കാലത്ത് സിനിമാ ലോകത്ത് തന്നെ ചർച്ചയായിരുന്നു. ജയറാം കുടുംബ പ്രേക്ഷകർക്കിടയിൽ നേടിയിരുന്ന സ്വീകാര്യത മികച്ച സിനിമകളിലൂടെ ദിലീപിലേക്കെത്തി. നായക നിരയിൽ ദിലീപ് ഒരു സൂപ്പർ സ്റ്റാറോളം വളരുമെന്ന് ആദ്യമായി തെളിയിച്ചത് മീശമാധവൻ എന്ന സിനിമയാണ്. ഇന്നും കള്ളൻ മാധവനും നാട്ടുകാർക്കും ആരാധകരേറെയാണ്.
ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമ പുറത്തിറങ്ങുന്നത് 2002 ലാണ്. അന്നും ഇന്നും ഈ സിനിമ ഐക്കണിക് ബോക്സ് ഓഫീസ് ഹിറ്റായി നിലനിൽക്കുന്നു. മുമ്പൊരിക്കൽ ലാൽ ജോസ് സിനിമയിൽ ദിലീപിനെ നായകനാക്കിയതിനെക്കുറിച്ച് സംസാരിച്ചിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലായിരുന്നു ഇത്.

'ആ സമയത്ത് ലാലേട്ടന്റെ ആറാം തമ്പുരാൻ, നരസിംഹം പോലെ മീശ പിരിച്ചിട്ടുള്ള സിനിമകൾ വന്ന് കൊണ്ടിരിക്കുന്ന സമയമാണ്. ഞാനും രജ്ഞനും എങ്ങനെയായിരിക്കും ഇയാളുടെ അപ്പിയറൻസ് എന്നാലോചിച്ചു. എല്ലാ കള്ളൻമാർക്കും കൊമ്പൻ മീശയുണ്ടാവും. ദിലീപ് മീശ പിരിച്ചാൽ ആളുകൾ ചിരിക്കും. നെക്സ്റ്റ് ഡോർ ബോയ് ഇമേജാണവന്. എനിക്ക് പെട്ടെന്നത് സ്ട്രൈക്ക് ചെയ്തു. ആൾക്കാർ ചിരിക്കുന്നെങ്കിൽ നല്ലതല്ലേ'
'അതുവരെ ദിലീര് മീശപിരിച്ച് അഭിനയിച്ചിട്ടില്ല. നാടൻ പയ്യൻ എന്ന രീതിയിലാണ് എല്ലാം. അങ്ങനെയെങ്കിൽ ദിലീപിനെക്കാെണ്ട് മീശ പിരിപ്പിക്കണം എന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ അതിനൊരു കാരണം വേണം. അങ്ങനെ ആലോചിച്ചപ്പോഴാണ് ആരെങ്കിലും പ്രകോപിപ്പിച്ചാൽ ഇവൻ ആളുടെ മുഖത്ത് നോക്കി മീശ പിരിക്കും. അങ്ങനെ മീശ പിരിച്ചാൽ ഇവൻ അന്ന് രാത്രി അവരുടെ വീട്ടിൽ കയറുമെന്നത് നാട്ടിൻ പുറത്ത് പരസ്യമായ രഹസ്യമാണ്'
'അങ്ങനെ ചെയ്യാമെന്ന് രഞ്ജനും പറഞ്ഞു. കള്ളൻ മാധവൻ എന്നായിരുന്നു അത് വരെ സിനിമയ്ക്ക് കണ്ട പേര്. മീശ ചർച്ചയ്ക്ക് വന്നപ്പോൾ എന്തുകൊണ്ട് മീശമാധവൻ എന്നാക്കിക്കൂടെന്ന് കരുതി'

'ഞാൻ ദിലീപിനെ കാണാൻ ആലുവ പോയി. ഇങ്ങനെയൊരു കഥയാണ് പ്ലാൻ ചെയ്യുന്നതെന്ന് പറഞ്ഞു. ബാബു ജനാർദ്ദനൻ മീശമാധവൻ റഫായി വരച്ചിരുന്ന കാരിക്കേച്ചറുമായാണ് ദിലീപിനടുത്ത് പോയത്. കണ്ടയുടനെ ദിലീപ് ചിരിച്ചു. ഇതിൽ നിന്ന് നിനക്ക് എന്താണ് മനസ്സിലാവുന്നതെന്ന് ചോദിച്ചു'
'ഇയാൾ കള്ളാനാണോയെന്ന് ദിലീപ്. അങ്ങനെ കഥ പറഞ്ഞു. ദിലീപിന് കഥ ഭയങ്കരമായി ഇഷ്ടമായി,' ലാൽ ജോസ് പറഞ്ഞു. ദിലീപിന്റെയും ലാൽ ജോസിന്റെയും കരിയറിലെ വമ്പൻ ഹിറ്റായി ഈ സിനിമ മാറി. നായികയായ കാവ്യ മാധവനും സിനിമയുടെ വിജയം ഗുണം ചെയ്തു.
സിനിമയിലെ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ജ്യോതിർമയി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സുകുമാരി തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരന്നു. എല്ലാവരുടെയും മികച്ച പ്രകടനമായിരുന്നു സിനിമയിൽ കണ്ടത്. പിന്നീട് ദിലീപ് ലാൽ ജോസ് കൂട്ട് കെട്ട് സിനിമാ ലോകത്തെ പ്രമുഖ സാന്നിധ്യമായി. വിവാദങ്ങളിലും ദിലീപിന് ലാൽ ജോസ് പിന്തുണയറിയിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ് ലാൽ ജോസ്. ഇരുവരും കരിയറിന്റെ തുടക്ക കാലത്തേ അടുത്ത സുഹൃത്തുക്കളാണ്.


Click it and Unblock the Notifications