'മര്യാദയില്ലേ? മാഡം എന്ന് വിളിക്കണം'; സുനിതയുമായി വഴക്കിട്ടപ്പോൾ; ലാൽ ജോസിന്റെ വാക്കുകൾ
മലയാള സിനിമയിലെ ജനപ്രിയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മീശമാധവൻ, ചാന്ത്പൊട്ട്, എൽസമ്മ എന്ന ആൺകുട്ടി, അച്ഛനുറങ്ങാത്ത വീട് തുടങ്ങി ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ ലാൽ ജോസിന് അവകാശപ്പെടാൻ ഉണ്ട്. ലാൽ ജോസ് സിനിമകൾക്കും കഥാപാത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ അക്കാലത്ത് പ്രത്യേക സ്വീകാര്യതയും ഉണ്ടായിരുന്നു. ലാൽ ജോസിന്റെ നായികമാരെന്ന വിശേഷണവും പുതുമുഖ നായികമാർക്ക് അന്ന് ലഭിച്ചിരുന്നു.
സംവിധായകൻ കമലിനൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചാണ് ലാൽജോസ് സംവിധാനത്തിലേക്ക് പിന്നീട് ചുവട് വെക്കുന്നത്. കമലിനൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളെ പറ്റി ലാൽ ജോസ് നേരത്തെ പലയിടത്തും സംസാരിച്ചിട്ടുണ്ട്.
മുമ്പൊരിക്കൽ സഫാരി ടിവിയിൽ ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സഹസംവിധായകനായി പ്രവർത്തിച്ച പൂക്കാലം വരവായി എന്ന സിനിമയ്ക്കിടെ നടി സുനിതയുമായി വഴക്കിട്ടതിനെക്കുറിച്ചാണ് ലാൽ ജോസ് സംസാരിച്ചത്.

'സിനിമയുടെ സെക്കന്റ് ഷെഡ്യൂൾ മലമ്പുഴയിൽ ആയിരുന്നു. ആ സെറ്റിൽ വെച്ച് അതിലെ നായിക സുനിതയുമായി പ്രശ്നം ഉണ്ടായി. ആദ്യമായിട്ട് ഞാൻ മൂലം സെറ്റിൽ ഒരു പ്രശ്നം ഉണ്ടാവുന്നത് ആ സിനിമയിൽ ആണ്. ഷോട്ട് റെഡി ആയപ്പോൾ സുനിതാ ഷോട്ട് റെഡിയായി വരൂ എന്ന് പറഞ്ഞു. അവർ വന്നില്ല. കമൽ സാറിനടുത്ത് ഞാനെന്റെ ജോലികളുമായി പോയി'
'കമൽ സർ സുനിത എവിടെ എന്ന് ചോദിച്ചു. വീണ്ടും ഷോട്ട് റെഡി എന്ന് പറഞ്ഞ് സുനിതയെ വിളിച്ചു. അപ്പോൾ ഇവരുടെ ആയ പൊട്ടിത്തെറിച്ചു, എന്താ ഒരു മര്യാദയില്ലേ, ആർട്ടിസ്റ്റല്ലേ അവരെ പേര് വിളിക്കാമോ അവരെ അമ്മ എന്ന് ചേർത്ത് വിളിക്കേണ്ടെ, അല്ലെങ്കിൽ മാഡം എന്ന് വിളിക്കേണ്ടേ എന്നൊക്കെ ചോദിച്ചു'
'പെട്ടെന്ന് എന്റെ എല്ലാ കൺട്രോളും പോയി. അമ്മാ, കുമ്മാ എന്നൊന്നും ഞങ്ങളുടെ ഭാഷയിൽ ഇല്ല. എനിക്ക് വേണമെങ്കിൽ വിളിക്കാവുന്നത് ചേച്ചി എന്നാണ്. അതിന് എന്നേക്കാൾ പ്രായമുണ്ടെന്ന് പറയണം. അല്ലാതെ പേരിട്ടിരിക്കുന്നത് വിളിക്കാനാണ്. എന്നെ പറഞ്ഞ് വിടുന്നെങ്കിൽ പറഞ്ഞ് വിട്ടോ എന്ന് ഞാൻ പറഞ്ഞു. ജയറാമേട്ടനും എല്ലാവരും സെറ്റിൽ ഉണ്ട്'

'അവരാെക്കെ അത് എൻജോയ് ചെയ്തു. സുനിത പെട്ടെന്ന് ഒറ്റക്കരച്ചിൽ കരഞ്ഞു. അതാണല്ലോ പെൺപിള്ളാരുടെ ടെക്നിക്ക്. കമൽ സാർ വന്ന് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ഞാനവരെ പേര് വിളിച്ചു എന്നതാണ് പ്രശ്നം, ഞാനവരുടെ പേരേ വിളിക്കുള്ളൂ'
'അമ്മായെന്നോ മാഡം എന്നോ വിളിക്കില്ല, ഞാൻ വേണമെങ്കിൽ ഇന്ന് തന്നെ ഇവിടെ നിന്ന് പോയ്ക്കോളാം എന്ന് പറഞ്ഞു. ഞാൻ കമൽ സാറിനോട് അങ്ങനെ പറയുന്നതും ആദ്യമായിട്ടാണ്. സാർ പെട്ടെന്ന് ചിരിച്ചു. പേരിട്ടിരിക്കുന്നത് വിളിക്കാനല്ലേ, നിന്റെയാെക്കെ അതേ പ്രായം ഉള്ള ആൾക്കാരാണ്. നിങ്ങൾ ഇങ്ങനെയാെക്കെ പെരുമാറുന്നത് മോശം അല്ലേ. പിന്നെ മറ്റുള്ളവർ അവരെ ആശ്വസിപ്പിച്ചു'
'എന്റെ കുറേ കുറ്റം ഒക്കെ പറഞ്ഞപ്പോൾ അവർക്ക് സമാധാനം ആയി. പക്ഷെ പോവുന്നത് വരെ ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നില്ല. സിനിമയിൽ വന്ന ശേഷം ഒരു ആർട്ടിസ്റ്റുമായി ദേഷ്യപ്പെട്ട് ഇടപെടേണ്ടി വന്ന സന്ദർഭം അതായിരുന്നു. പൂക്കാലം വരവായി റിലീസ് ചെയ്തു. അതും അത്ര നന്നായി ഓടിയില്ല,' ലാൽ ജോസ് പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications