'ആഭരണമായി ധരിക്കുന്നതാണ്, ചിലത് സുഹൃത്തുക്കൾ കെട്ടിയതാണ്, ബിഷപ്പുമാർ സംശയത്തോടെ നോക്കിയിട്ടുണ്ട്'; ലാൽ ജോസ്
മലയാളികൾക്ക് സ്വപ്നം പോലെ സുന്ദരമായ സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ ഗംഭീര വിജയങ്ങളും മനോഹരങ്ങളായ ചില തോൽവികളും നമ്മൾ കണ്ടു.
വൻ ഹിറ്റുകൾ സൃഷ്ടിച്ച ശേഷം അവയുടെ ഹരത്തിലാറാടി നിൽക്കാതെ അച്ഛനുറങ്ങാത്ത വീടും അയാളും ഞാനും തമ്മിലും പോലുള്ള ഉള്ളുപൊള്ളിക്കുന്ന സിനിമകളും ലാൽ ജോസ് ചെയ്തു.
സിനിമയെ സ്വപ്നം കണ്ടിരുന്ന നിരവധിപേരെ അതിലേക്ക് കൈപിടിച്ചെത്തിക്കുകയും ചെയ്തിട്ടുണ്ട് ലാൽ ജോസ്. ഏറ്റവും അവസാനം ലാൽ ജോസിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമ സോളമന്റെ തേനീച്ചകളാണ്.
സോളമന്റെ തേനീച്ചകൾ പൊലീസുകാരായ രണ്ട് പെൺകുട്ടികളുടെ കഥയാണ് പറഞ്ഞത്. പ്രണയവും കഥാന്ത്യത്തിൽ വെളിപ്പെടുന്ന ഒരു മിസ്റ്ററിയുമെല്ലാമായിരുന്നു സോളമന്റെ തേനീച്ചകൾ സിനിമ പറഞ്ഞത്.

നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ലാൽ ജോസ് തന്നെ കണ്ടെത്തിയ പുതുമുഖ പ്രതിഭകളാണ് പ്രധാന വേഷങ്ങൾ സിനിമയിൽ ചെയ്തത്. ഒപ്പം ജോജു ജോർജിനെപോലുള്ളവരും സിനിമയുടെ ഭാഗമായിരുന്നു. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ചത്.
സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നിവയാണ് ശ്രദ്ധേയമായ ലാൽ ജോസ് ചിത്രങ്ങൾ.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ലാൽ ജോസിന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസിനെ പലപ്പോഴായി ഫോട്ടോകളിലും വീഡിയോകളിലും കണ്ടിട്ടുള്ളവർ പ്രധാനമായും ശ്രദ്ധിക്കുന്ന ഒന്നാണ് അദ്ദേഹം കൈയ്യിൽ കെട്ടിയിരിക്കുന്ന വിവിധതരത്തിലുള്ള ചരടുകളും മറ്റും.
ഇപ്പോഴിത താൻ എന്തിനാണ് ഇത്രയേറെ ചരടുകൾ കൈയ്യിൽ കെട്ടിയിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലാൽ ജോസ്. ജോൺ ബ്രിട്ടാസ് അവതാരകനായ ജെ.ബി ജംഗ്ഷനിൽ അതിഥിയായി വന്നപ്പോഴാണ് ലാൽ ജോസ് ചരടുകൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.

'കൈയ്യിലുള്ള കെട്ടുകൾ ആഭരണമെന്ന രീതിയിൽ മാത്രം ധരിക്കുന്നതാണ്. ചിലത് സുഹൃത്തുക്കൾ എവിടെയെങ്കിലും പോയിട്ട് വരുമ്പോൾ അവരുടെ പ്രാർഥനയുടെ ഭാഗമായി കെട്ടിതരുന്നതാണ്.'
'അല്ലാതെ ഞാൻ പ്രാർഥിച്ച് കെട്ടുന്നതല്ല. എനിക്ക് ഇത് വെറും ആഭരണങ്ങൾ മാത്രമാണ്. പക്ഷെ കാണുന്നവർ വിചാരിക്കും അന്ധവിശ്വാസിയായിരിക്കും എന്തെങ്കിലും ഹോമമൊക്കെ ചെയ്ത് കൈയ്യിൽ കെട്ടിയതായിരിക്കുമെന്ന്. അങ്ങനൊരു ഉദ്ദേശത്തിൽ കെട്ടിയതല്ല. ചില ക്രിസ്റ്റ്യൻ പരിപാടികൾക്ക് പോകാറുണ്ട്.'

'അതിൽ ബിഷപ്പുമാരുള്ള പരിപാടികൾക്ക് പോകുമ്പോൾ അവർ വന്ന് സംസാരിക്കും. കാത്തലിക്കാണോ എന്നൊക്കെ ചോദിക്കും. ആ ചോദ്യം ചോദിച്ച ഉടൻ അവരുടെ നോട്ടം പോവുക എന്റെ കൈയ്യിൽ കെട്ടിയിരിക്കുന്ന ചരടിലേക്കാണ്. പക്ഷെ എന്റെ കൈയ്യിൽ കെട്ടിയിരിക്കുന്ന ചരടുകൾക്ക് വേറെ രഹസ്യങ്ങളൊന്നുമില്ല' ലാൽ ജോസ് വ്യക്തമാക്കി.
'എല്ലാക്കാലത്തും എനിക്ക് എല്ലാത്തരം സിനിമകളും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായാണ് മറവത്തൂർ കനവ് കഴിഞ്ഞ് ചന്ദ്രനുദിക്കുന്ന ദിക്കിൽ ചെയ്തത്. അന്ന് ദിലീപ് ഒരു സ്മോൾ ടൈം ആക്ടറാണ്. അതുകഴിഞ്ഞ് രണ്ടാം ഭാവത്തിൽ സുരേഷ് ഗോപി. ആക്‌ഷൻ ഹീറോ സ്റ്റാർഡമിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തെ വെച്ച് ഒരു ഫാമിലി ഡ്രാമ ചെയ്തത്.'

'അതുകഴിഞ്ഞ് മീശമാധവൻ ചെയ്യുമ്പോഴും ദിലീപ് ചെറിയ ബജറ്റിലുള്ള സിനിമകൾ ചെയ്യുന്ന താരമായിരുന്നു. പട്ടാളം ചെയ്തത് അതുവരെ പറഞ്ഞിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഒരു കഥ പറയണം എന്ന ആഗ്രഹത്തിലാണ്. മിലിട്ടറി സിനിമ എന്നത് അതുവരെ കശ്മീരിലും മറ്റുമാണ് നടന്നിരുന്നത്. കേരളത്തിൽ ഒരു മിലിട്ടറി ഓപ്പറേഷനുള്ള സാധ്യതയൊന്നുമില്ലല്ലോ.'
'റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് മലപ്പുറത്തെ കോഴിച്ചെനയിൽ ക്യാംപ് ചെയ്യാനെത്തിയപ്പോൾ അതിനെതിരെ അവിടെ വലിയ പ്രക്ഷോഭമൊക്കെ നടന്നിരുന്നു. പക്ഷെ പത്തുവർഷം കഴിഞ്ഞ് അവർ തിരിച്ചുപോകുമ്പോൾ പോകരുതെന്ന് പറഞ്ഞായിരുന്നു നാട്ടുകാരുടെ സമരം.'
'അതിൽ നിന്നാണ് പട്ടാളം ഉണ്ടായത്. അങ്ങനെ ഓരോ സിനിമയിലും പുതിയ പശ്ചാത്തലവും പ്രമേയവുമൊക്കെ പരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്' തന്റെ സിനിമകളെ കുറിച്ച് സംസാരിക്കവെ ലാൽ ജോസ് മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്.


Click it and Unblock the Notifications