'മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വരവോടെ സഹനടനായി ചുരുങ്ങി; സോമന്റെ സ്വഭാവത്തിൽ മാറ്റം വന്ന് തുടങ്ങി'
മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ചെയ്ത നടനാണ് അന്തരിച്ച എംജി സോമൻ. 70 കളിൽ നായക നടനായി തിളങ്ങിയ സോമൻ പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. 1973 ൽ ഗായത്രി എന്ന സിനിമയിലൂടെ ആണ് സോമൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. അവസാന കാലത്ത് സോമൻ ചെയ്ത ലേലം എന്ന സിനിമയിലെ വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.
സിനിമാ ലോകത്ത് സോമനെക്കുറിച്ച് പല കഥകളും പറഞ്ഞ് കേൾക്കാറുണ്ട്. ഇപ്പോഴിതാ സോമനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ കലൂർ ഡെന്നിസ്. സോമന്റെ സ്വഭാവ രീതികളെക്കുറിച്ചാണ് കലൂർ ഡെന്നിസ് മലയാള മനോരമയിൽ നൽകിയ ലേഖനത്തിൽ വിവരിച്ചത്.

'സുഹൃത്തുക്കൾ സോമന് എന്നും ബലഹീനത ആയിരുന്നു. അതിന് വേണ്ടി ഷൂട്ട് മാറ്റി വെച്ച സംഭവങ്ങളും ഉണ്ടായതായി പലരും പറഞ്ഞു. അനുഭവങ്ങളെ നന്ദി എന്ന സിനിമയുടെ പാക്കപ്പ് ദിവസം. മധു, സോമൻ, ജയഭാരതി, സീമ, പപ്പു, ബാലൻ കെ നായർ, തുടങ്ങി എല്ലാ ആർട്ടിസ്റ്റുകളുമുള്ള ഒരു വലിയ സീൻ എടുക്കാനായി എല്ലാവരും ലൊക്കേഷനിൽ എത്തിയിരിക്കുകയാണ്'

'വൈകീട്ട് ആറ് മണിക്ക് ഷൂട്ടിംഗ് തുടങ്ങി ഏകദേശ ഏഴര മണിയോട് അടുത്തപ്പോൾ സോമനെ കാണാൻ മഫ്ടിയിൽ നിന്ന് ഒരു പൊലീസ് ഓഫീസറെത്തി. ഇരുവരും തമ്മിൽ എന്തൊക്കെയോ സംസാരിച്ചു. ഷൂട്ടിംഗ് തുടങ്ങി ഏകദേശം ഒമ്പത് മണി ആയപ്പോഴേക്കും സോമന് പെട്ടെന്ന് തലവേദനയും പനിയും വന്നു. അത് പൊലീസ് ഓഫീസറുടെ കൂടെ പോവാനുള്ള സൂത്രമായിരുന്നു'

'നിൽക്കാൻ പറ്റുന്നില്ല, ബാക്കി സീൻ നാളെ എടുക്കാം സോമൻ ശശിയോട് പറഞ്ഞു. നീ എന്താണീ പറയുന്നത്. തൽക്കാലം തലവേദനയുടെ മരുന്ന് കഴിച്ചിട്ട് നീ വന്ന് അഭിനയിക്കാൻ നോക്ക് എന്ന് പറഞ്ഞു. പക്ഷെ സോമൻ പറ്റുന്നില്ലെന്ന് പറഞ്ഞു. ആ പൊലീസ് ഓഫീസറോടൊപ്പം പോവാനുള്ള സോമന്റെ അടവാണ് അതെന്ന് ശശിക്ക് മനസ്സിലായി'
'ശശിയും ഞാനും ഒരുപാട് നിർബന്ധിച്ചിട്ടും സോമൻ പൊലീസ് ഓഫീസറുടെ കൂടെ പോവുകയാണ് ഉണ്ടായത്. അവിടെ വെച്ച് പാക്ക് അപ്പ് ആയ സിനിമ പിന്നീട് ഒന്നര മാസം കഴിഞ്ഞാണ് ചിത്രീകരണം പൂർത്തിയാക്കിയത്'

'പിന്നീട് ഏഴ് വർഷത്തോളം സോമനെ ഐവി ശശി തന്റെ സിനിമയിൽ ഉൾപ്പെടുത്തിയില്ലെന്നും കലൂർ ഡെന്നിസ് ഓർത്തു. വർഷങ്ങൾ കടന്ന് പോയപ്പോൾ സോമന്റെ സ്വഭാവത്തിലും മാറ്റം വരാൻ തുടങ്ങി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വരവോടെ സോമൻ നായക വേഷത്തിൽ നിന്നും ക്യാരക്ടർ റോളുകളിലേക്ക് മാറി. ദൈവം സോമന് ആയുസ് നീട്ടിക്കൊടുത്തില്ല'
'അവസാന നാളുകളിൽ ലേലം പോലുള്ള സിനിമകളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ സോമൻ അഭിനയത്തിന്റെ പുതിയൊരു മാനം തന്നെ കണ്ടെത്തി'

സോമൻ മരിക്കുന്നതിന് മുമ്പ് കലൂരിലെ പിവിഎസ് ആശുപത്രിയിൽ കിടക്കുമ്പോൾ ഒരു ദിവസം കാണാൻ ചെന്നിരുന്നു. സന്ദർശകരെ അനുവദിച്ചിരുന്നില്ലെങ്കിലും ഞാനാണെന്ന് കേട്ടപ്പോൾ കയറ്റി വിട്ടു. സോമൻ പരിക്ഷീണനായിരുന്നു. ശബ്ദത്തിന് ചെറിയ ഒരു ഇടർച്ച തോന്നിയെങ്കിലും പെട്ടെന്നൊന്നും നടൻ മരണപ്പെടുമെന്ന് കരുതിയില്ലെന്നും കലൂർ ഡെന്നിസ് കുറിച്ചു.


Click it and Unblock the Notifications











