അമ്മ മരിക്കുന്നതിന് മുമ്പ് എനിക്ക് തന്നത് ഒന്നു മാത്രം; അവർ പറഞ്ഞതെല്ലാം പിന്നീട് സംഭവിച്ചു; ശ്രീവിദ്യ പറഞ്ഞത്
മലയാള സിനിമയിൽ മറക്കാനാവാത്ത പ്രതിഭ ആയിരുന്നു നടി ശ്രീവിദ്യ. 80 കളിൽ നായികാ വസന്തമായ നടി പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ സിനിമകളിൽ ചെയ്തു. പഞ്ചവടിപ്പാലം, ഇടവഴിയിലെ മിണ്ടാപ്പൂച്ച, റൗഡി രാജമ്മ തുടങ്ങിയ സിനിമകളിലൂടെയാണ് ആദ്യ കാലത്ത് ശ്രീവിദ്യ മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തി ഗായിക എംഎൽ വസന്തകുമാരിയുടെ മകളാണ് ശ്രീവിദ്യ.
തമിഴ്നാട്ടിലാണ് ശ്രീവിദ്യ ജനിച്ചതെങ്കിലും മലയാള സിനിമകളിലാണ് നടി കൂടുതലായും തിളങ്ങിയത്. 2006 ലെ ശ്രീവിദ്യയുടെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരുന്നു. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന വ്യക്തിയായിരുന്നു ശ്രീവിദ്യ. മുമ്പൊരിക്കൽ തന്റെ അമ്മയെക്കുറിച്ച് ശ്രീവിദ്യ സംസാരിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

'അമ്മയായി കാണാനുള്ള ഭാഗ്യം അധികം കിട്ടിയില്ല. അവരുടെ അവസാനത്തെ നാല് കൊല്ലമാണ് അമ്മയും മോളുമാമായി കഴിഞ്ഞത്. അപ്പോഴേക്കും ഈശ്വരൻ കൊണ്ടുപോയി. ഒരു കലാകാരി എന്ന നിലയിൽ ഭയങ്കര തന്റേടമായിരുന്നു. സ്റ്റേജിൽ ഒരു കച്ചേരി ചെയ്യുമ്പോൾ എത്രത്തോളും റിസ്ക് എടുക്കാമോ അത്രത്തോളം റിസ്ക് എടുക്കും'
'അതിന് മടിക്കില്ല. അവിടെ വെച്ച് തന്നെ മ്യൂസിക് ചെയ്യും. പ്രാക്ടീസ് ചെയ്യില്ലായിരുന്നു. മൂളുക പോലുമില്ലായിരുന്നു. പക്ഷെ സ്റ്റേജിൽ കയറിയാൽ ശബ്ദം ക്ലിയർ ആവും. കുടുംബത്തിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും കണ്ണുമടച്ച് സാ എന്ന് പാടിയാൽ പിന്നെ ആളു വേറെ'

'ആ ഒരു മനോഭാവം ഞാനവരുടെ അടുത്ത് നിന്നാണ് പഠിച്ചത്. ഏറ്റവും ദുഖിക്കുന്ന സമയത്ത് പോലും ക്യാമറയ്ക്ക് മുന്നിൽ നിന്നാൽ എനിക്ക് എന്ത് കോമഡി വേണമെങ്കിലും ചെയ്യാൻ പറ്റും. എത്ര പേജ് ഡയലോഗ് വേണമെങ്കിലും പറയാൻ പറ്റും. ഒരിക്കലും എന്റെ തൊഴിലിനെ അത് ബാധിച്ചിട്ടില്ല. അത് അവരുടെയടുത്ത് നിന്നാണ് ഞാൻ പഠിച്ചത്. കൂടെ നിൽക്കുന്ന ആൾക്കാരെ ശ്രദ്ധിക്കുകയെന്നതും. മറ്റൊരാളെ ശ്രദ്ധിക്കുന്നത് ഒരു കലയാണെന്ന് പറയും'

'നിന്റെ ഒപ്പമുള്ളവരെ നിന്നെ പോലെ തന്നെ സ്നേഹിക്കണം. ദൈവത്തോട് നമ്മൾ എല്ലാം വിളിച്ച് പറയും അത് പോലെ തന്നെ ഉള്ള് തുറന്ന് എല്ലാം പറയുക, സ്നേഹിക്കുക. ചിലപ്പോൾ അത് തിരിച്ചടിക്കും. ചിലപ്പോൾ നല്ലതായിരിക്കും. നല്ലത് ചെയ്താൽ നല്ലതേ വരൂ എന്നാണവർ പറഞ്ഞിട്ടുള്ളത്. അതാണ് ഞാനിന്നും പിന്തുടരുന്നത്. ചിലപ്പോൾ തുറന്ന് പറയുന്നത് എന്നെ ബാധിക്കുമായിരിക്കും. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല'

'അവസാന കാലത്ത് അമ്മ പൂജാമുറിയിൽ കിടന്ന് ഉറങ്ങുമായിരുന്നു. അമ്പലത്തിൽ പോക്കൊക്കെ നിന്നു. അവർ മരിക്കുന്ന സമയത്ത് ആകെക്കൂടി എന്നെ ഏൽപ്പിച്ചത് കൃഷ്ണന്റെ ഒരു പടം ആണ്. അപ്പൂപ്പന്റെ കാലം മുതൽ പൂജിച്ചിരുന്ന പടം, എനിക്ക് തരാൻ ഇതേ ഉള്ളൂ. പിന്നെ ചില ഉപദേശങ്ങളൊക്കെ തന്നു'
'അവരന്ന് എന്തെല്ലാം പറഞ്ഞോ അതൊക്കെ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നു. ഒരു വ്യക്തിയെന്ന നിലയിൽ അവരെ എനിക്ക് പിന്തുടരാൻ അന്ന് പറ്റിയില്ല. ഒരു കലാകാരിയെന്ന നിലയിൽ അവർക്ക് താരതമ്യങ്ങളില്ല,' ശ്രീവിദ്യ അന്ന് പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications