'തടിയുണ്ടായിരുന്നെങ്കിലും ശ്രീവിദ്യയെ സ്വീകരിച്ചു, പിന്നീട് നിർമാതാക്കൾ തഴഞ്ഞു'; ശ്രീവിദ്യയ്ക്ക് സംഭവിച്ചത്!
ജന്മം കൊണ്ട് തമിഴ്നാട്ടുകാരി ആയിരുന്നെങ്കിലും സിനിമ-സീരിയൽ ഇൻഡസ്ട്രികളിലൂടെ മലയാളത്തിൽ നിറസാന്നിധ്യമായി നിന്ന നടിയായിരുന്നു ശ്രീവിദ്യ. തനിക്ക് മലയാളികൾ തരുന്ന സ്നേഹം അമൂല്യമാണെന്ന് ശ്രീവിദ്യ തന്നെ പറഞ്ഞിട്ടുണ്ട്. തെന്നിന്ത്യൻ സിനികളിൽ ഒരുകാലത്ത് ഏറെ സജീവമായിരുന്ന ശ്രീവിദ്യയുടെ മരണം 2006 ഒക്ടോബർ 19ന് തന്‍റെ 53-ാം വയസിലായിരുന്നു. നട്ടെല്ലിന് അർബുദം ബാധിച്ച് മൂന്ന് വർഷത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം.
അമ്മയ്ക്ക് താങ്ങായിട്ടാണ് ശ്രീവിദ്യ അഭിനയരംഗത്തേക്ക് എത്തിയത്. പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊൽവർ എന്ന ശിവാജി ഗണേശൻ അഭിനയിച്ച തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. 1969ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലൂടെ സത്യന്‍റെ നായികയായാണ് മലയാള സിനിമയിലേക്ക് ശ്രീവിദ്യ എത്തിയത്.
പിന്നീട് ശ്രീവിദ്യ നിരവധി സിനിമകളുടെ ഭാഗമായി. നടൻ മധുവിനോടൊപ്പമാണ് കൂടുതലും അഭിനയിച്ചത്. അങ്ങനെ മധു-ശ്രീവിദ്യ ജോഡി അക്കാലത്ത് ഏറെ സ്വീകാര്യത നേടി. മലയാളത്തിന് പുറത്ത് രജിനികാന്തിനും കമൽഹാസനുമൊപ്പവും അഭിനയിച്ചു.

കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിക്കുകയുണ്ടായി. ഒരു കാലത്ത് ക്യാരക്ടർ റോളുകളിലേക്ക് മാത്രം ശ്രീവിദ്യ ഒതുങ്ങിപ്പോയപ്പോൾ നായികയായുള്ള അവസരങ്ങൾ തേടി വരാതെയായിരുന്നു. ശ്രീവിദ്യ തെലുങ്കിൽ സിനിമകൾ ചെയ്തത് വളരെ അപ്രതീക്ഷിതമായാണ്. തമിഴിൽ കുറച്ച് തടിച്ചിരിക്കുന്ന നടിമാർ നായികമാരായാലും സ്വീകാര്യത ലഭിക്കും.
തെലുങ്കിൽ പക്ഷെ അങ്ങനെയായിരുന്നില്ല. മെലിഞ്ഞ് സുന്ദരികളായ നായികമാർക്കായിരുന്നു അവിടെ ഡിമാന്റ്. എന്നാൽ പരീക്ഷണങ്ങൾക്ക് മുതിരാൻ ഒട്ടും മടിയില്ലാത്ത നിർമാതാവും എഴുത്തുകാരനും നടനുമെല്ലാമായ ദസരി നാരായണ റാവു തെലുങ്ക് ഇൻഡസ്‌ട്രിയിലേക്ക് ആദ്യമായി അൽപ്പം തടിയുള്ള നായികയായി ശ്രീവിദ്യയെ അവതരിപ്പിച്ചു.
ശ്രീവിദ്യയുടെ ആദ്യത്തെ നായകൻ നരസിംഹ രാജുവായിരുന്നു. തൂർപ്പ് പടമരമായിരുന്നു സിനിമ. ശോഭൻ ബാബുവിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ദസരി നാരായണ റാവു ആദ്യം ആഗ്രഹിച്ചിരുന്നുവെങ്കിലും അത് ബുദ്ധിമുട്ടായതിനാൽ ആ കോമ്പിനേഷൻ കൈവിട്ടുപോയി. നരസിംഹ രാജുവിന്റെ നായിക തടിച്ചിരിക്കുന്നതിൽ ചിലർക്കെങ്കിലും എതിർപ്പുണ്ടായിരുന്നു.
ഇത്തരം പരീക്ഷണങ്ങൾ ദസരി നാരായണ റാവു പുതിയതല്ല. റോഡിൽ പോകുന്നവരെ വരെ നായകന്മാരായി കൊണ്ടുവന്ന് തുടക്കം മുതൽ വിജയം നേടുന്നത് അദ്ദേഹത്തിന്റെ പതിവാണ്. അതുകൊണ്ടാണ് നായകൻ നരസിംഹ രാജുവും നായിക ശ്രീവിദ്യയുമായി തൂർപ്പ് പടമരം ചെയ്തത്.

എന്നാൽ ആ സിനിമയ്ക്ക് ശേഷം പിന്നീട് ശ്രീവിദ്യയെ നായികയാക്കി സിനിമ ചെയ്യാൻ ആഗ്രഹിച്ച് നിർമ്മാതാക്കൾ തെലുങ്കിൽ നിന്ന് എത്തിയില്ല. ശ്രീദിവ്യയ്ക്ക് തടിയനായതിനാൽ നിർമാതാക്കൾ പരീക്ഷണത്തിന് തയ്യാറായിരുന്നില്ലെന്ന് ചുരുക്കം. 40 വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ എണ്ണൂറോളം സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.
തമിഴ്നാട് ശ്രീവിദ്യക്ക് പെറ്റമ്മയായിരുന്നുവെങ്കിൽ കേരളം എല്ലാ അർത്ഥത്തിലും അവർക്ക് പോറ്റമ്മയായിരുന്നുവെന്ന് പറയാം. കൂടുതൽ സിനിമകൾ ചെയ്തത് മലയാളത്തിൽ തന്നെയായിരുന്നു. മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് മൂന്ന് തവണ ശ്രീവിദ്യയെ തേടിയെത്തിയിട്ടുമുണ്ട്.
സിനിമയിൽ വന്ന് ഏതാനും നാളുകൾക്കുള്ളിൽ തന്നെ ശ്രീവിദ്യക്ക് ഒരു വിവാഹാലോചന വരികയുണ്ടായി. അമേരിക്കയിൽ ശാസ്ത്രജ്ഞനായിരുന്ന ഒരു യുവാവ് ശ്രീവിദ്യക്ക് വിവാഹമാലോചിച്ച് വന്നു. പക്ഷെ അമ്മ എതിർത്തു. കുടുംബത്തിലെ കടബാധ്യതകളായിരുന്നു കാരണം. പിന്നീട് നടൻ കമലഹാസനുമായി ശ്രീവിദ്യ പ്രണയത്തിലായി.
വിവാഹം വരെ നിശ്ചയിച്ചുറപ്പിച്ചെങ്കിലും ഇരുവർക്കുമിടയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കമൽ ബന്ധം ഒഴിഞ്ഞ് നടി വാണി ഗണപതിയെ വിവാഹം കഴിക്കുകയായിരുന്നു. തീക്കനൽ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ജോർജ് തോമസ് എന്ന നിർമാതാവിനെ ശ്രീവിദ്യ പരിചയപ്പെടുകയുണ്ടായി.
ജോർജുമായുള്ള ശ്രീവിദ്യയുടെ സൗഹൃദം വിവാഹത്തിലെത്തി. 1978ലായിരുന്നു വിവാഹം. പക്ഷെ ജോർജുമായുള്ള ദാമ്പത്യം ശ്രീവിദ്യയെ വലിയൊരു ദുരന്തത്തിലാണ് കൊണ്ടുചെന്നെത്തിച്ചത്.


Click it and Unblock the Notifications











