'ആദ്യ വിവാഹം എടുത്ത് ചാട്ടമാണെന്ന് മനസിലായത് ജീവിച്ച് തുടങ്ങിയപ്പോൾ; മക്കളോട് സുകുവേട്ടനാണ് പറഞ്ഞത്'
സിനിമാ രംഗത്ത് ഇന്ന് സജീവ സാന്നിധ്യമാണ് നടി മല്ലിക സുകുമാരൻ. അഭിമുഖങ്ങളിൽ രസകരമായി സംസാരിക്കുന്ന മല്ലിക സുകുമാരന് നിരവധി ആരാധകരും ഉണ്ട്. തന്റെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം തമാശയോടെയാണ് മല്ലിക സുകുമാരൻ പങ്കുവെക്കാറുള്ളത്. അതേസമയം വിഷമതകൾ നിറഞ്ഞ ഒരു കാലഘട്ടം മല്ലിക സുകുമാരന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. നടൻ ജഗതി ശ്രീകുമാർ ആയിരുന്നു മല്ലികയുടെ ആദ്യ ഭർത്താവ്.
വീട്ടുകാരെ എതിർത്ത് ജഗതിക്കൊപ്പം ജീവിച്ചെങ്കിലും അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല. ബന്ധം വേണ്ടെന്ന് വെച്ച് മല്ലിക വീട്ടിലേക്ക് തിരിച്ചെത്തി. പിന്നീടായിരുന്നു സുകുമാരനുമായുള്ള വിവാഹം. ഇതേക്കുറിച്ച് മല്ലിക സുകുമാരൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എസിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. കോളേജിൽ പഠിക്കുന്ന കാലത്ത് ഒരാളോട് എനിക്കും പ്രണയം തോന്നി.

സ്വപ്നം കണ്ട ജീവിതത്തിന്റെ നായകൻ എന്നൊക്കെ ഞാൻ സങ്കൽപ്പിച്ചു. നമുക്ക് തോന്നുന്ന ഇൻഫാക്ഷേഷനെ പ്രണയമെന്ന വികാരത്തിലേക്ക് കൊണ്ട് ഘടിപ്പിക്കുന്നു. പക്ഷെ ജീവിച്ച് തുടങ്ങുമ്പോഴാണ് അപക്വമായ മനസിന്റെ എടുത്ത് ചാട്ടം കൊണ്ടുണ്ടായതാണെന്ന് മനസിലാക്കുന്നത്. കണക്ക് കൂട്ടൽ തെറ്റിയോ എന്ന് ചിന്തിക്കുകയും ദുഖിക്കുകയും ചെയ്യും. അങ്ങനെയൊരു കാലഘട്ടം എനിക്ക് ഉണ്ടായിരുന്നു. എല്ലാവർക്കും അറിയാവുന്ന കാര്യമാണത്. സുകുവേട്ടൻ തന്നെയാണ് എന്റെ മക്കളോട് പറഞ്ഞത്.
പല ദൃശ്യമാധ്യമങ്ങളിലും കണ്ട കാഴ്ച സുകുമാരൻ എന്ന വ്യക്തിയുടെ ഹീറോയിസവും ഗ്ലാമറും കണ്ട് രണ്ട് കൈയും നീട്ടി ഞാൻ പോയെന്ന വ്യാഖ്യാനമായിരുന്നു. ജീവിതത്തിൽ ഞാനാദ്യം കണ്ട വ്യക്തിയും അങ്ങനെ പറയുന്നത് കേട്ടു. അത് മാത്രമാണ് എനിക്ക് യോജിക്കാൻ പറ്റാത്തത്.

സമൂഹം എപ്പോഴും സ്ത്രീകളെയെ കുറ്റപ്പെടുത്തൂ. ഞാൻ അന്നും ഇന്നും അതിനൊരു മറുപടി നൽകിയിട്ടില്ല. തന്റെ സുഹൃത്തായ സതിയുടെ സഹോദരനായിരുന്നു സുകുമാരൻ. തന്റെ ജീവിതത്തിലെ പ്രശ്നങ്ങളും വീട്ടിൽ നിന്ന് അവഗണിക്കുന്നത് ജോലിക്കാരിയുമായി മാസങ്ങളോളം മദിരാശിയിൽ ഒറ്റയ്ക്ക് കഴിയുന്ന വിഷമമെല്ലാം ഞാനവരോട് പറഞ്ഞു.
ഇത് കേട്ട് സുകുവേട്ടൻ പറഞ്ഞത് താൻ ചെയ്ത തെറ്റ് നാലഞ്ച് കൊല്ലം അച്ഛനെയും അമ്മയെയും പോയി കണ്ടില്ല. ആദ്യം പോയി അവരെ കാണണമെന്നാണ്. പേടിയാണ്, അച്ഛൻ അടിക്കുമെന്ന് പറഞ്ഞു. അടി കിട്ടേണ്ട കാര്യമാണ് ചെയ്തത്, അച്ഛനും അമ്മയുമല്ലേ സാരമില്ലെന്ന് അദ്ദേഹം മറുപടി നൽകി.
സുകുവേട്ടന്റെ ഉപദേശം അനുസരിച്ചാണ് താൻ വീട്ടുകാരെ പോയി കണ്ടത്. അദ്ദേഹത്തിന്റെ കാറിലാണ് താൻ വീട്ടിലേക്ക് എത്തിയതെന്നും മല്ലിക സുകുമാരൻ ഓർത്തു. വീട്ടിൽ അന്ന് നടന്ന സംഭവങ്ങളും മല്ലിക സുകുമാരൻ വിവരിച്ചു. സിനിമയിലും നോവലുകളിലൊക്കെ കാണുന്നത് പോലെയായിരുന്നു. ഞാൻ വിചാരിച്ചത് എന്നെ അടിക്കുമെന്നാണ്.
പക്ഷെ അച്ഛന്റെ കണ്ണ് നിറയുന്നതും വിതുമ്പുന്നതുമാണ് ഞാൻ കണ്ടത്. അമ്മയാണ് ദേഷ്യത്തിൽ സംസാരിച്ചത്. കുറച്ച് നേരം അമ്മ സംസാരിച്ചു. ഞാൻ മിണ്ടാതെ കേട്ടു നിന്നു. സംസാരമൊക്കെ മതി, അവളെ അകത്തേക്ക് വിളിച്ച് കൊണ്ട് പോ എന്ന് അച്ഛൻ പറഞ്ഞു.
സുകുമാരൻ എന്ന വ്യക്തിയെ ദൈവ തുല്യമായി കാണുന്നതിന് കാരണം അദ്ദേഹം എന്റെ അച്ഛനെയും അമ്മയെയും സമാധാനിപ്പിക്കുകയും മകളെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അച്ഛനോട് പറയുകയും ചെയ്തതാണ്. സിനിമാ അഭിനയം നിർത്തി സ്വസ്ഥമായി കഴിയാമെന്നുണ്ടെങ്കിൽ ഇവിടെ കഴിയാം ബാക്കിയുള്ള പ്രശ്നങ്ങൾ ഞങ്ങൾ നോക്കിക്കോളാം എന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു. പിന്നെ ഞാനൊന്നിലും ഇടപെട്ടിട്ടില്ലെന്നും മല്ലിക സുകുമാരൻ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications