സുകുവേട്ടന്റെ അമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു; സഹായിച്ചത് എന്റെ പാവം അമ്മ; മല്ലിക സുകുമാരന്റെ വാക്കുകൾ
കുടുംബത്തെക്കുറിച്ച് രസകരമായി സംസാരിക്കാൻ കഴിയുന്ന നടിയാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരന്റെ കഥകളിലൂടെയാണ് പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കുട്ടിക്കാലത്തെക്കുറിച്ച് ആരാധകർ അറിയാറ്. അന്തരിച്ച ഭർത്താവ് നടൻ സുകുമാരനെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കാത്ത ഒരു അഭിമുഖം പോലും ഉണ്ടാകില്ല. സുകുമാരന്റെ ഓർമകൾ പങ്കുവെച്ച് കൊണ്ട് നിരവധി കഥകൾ മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്. നടന്റെ കാർക്കശ്യ സ്വഭാവത്തെക്കുറിച്ച് മിക്കപ്പോഴും പരാമർശിക്കാറുമുണ്ട്. 1978 ലാണ് മല്ലികയും സുകുമാരനും വിവാഹിതരാകുന്നത്.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളെക്കുറിച്ച് മുമ്പൊരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് അമ്മ നൽകിയ പാഠത്തെക്കുറിച്ചാണ് മല്ലിക സംസാരിച്ചത്. ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ സംസാരിച്ചത്.

അമ്മ സന്ധ്യക്ക് വന്നിരുന്ന് പൊതുവായ തത്വങ്ങൾ പറയും. സുകുവേട്ടനെ കല്യാണം കഴിച്ച് എടപ്പാളിൽ പോകാൻ ഒരുങ്ങി നിൽക്കുകയാണ്. എടപ്പാൾ സൈഡിൽ ഒരു കറിയുണ്ടെന്ന് അമ്മ എന്നോട് പറഞ്ഞു. എനിക്കാ കറിയുടെ എബിസിഡി അറിയില്ല. ഒരു പെൺകുട്ടി എവിടെയെങ്കിലും ചെന്നിട്ട് എന്തെങ്കിലും ചോദിച്ചാൽ അറിയില്ലെന്ന് പറയരുതെന്ന് അമ്മ. അമ്മയുടെ മൂത്ത ചേച്ചിയെ കല്യാണം കഴിച്ചത് വടക്കാഞ്ചേരിയിൽ നിന്നാണ്.
ആ ചേച്ചിയെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് ആ കറി വെക്കുന്നത് എങ്ങനെയെന്ന് പഠിച്ചു. നാളെ നീ ഉണ്ടാക്ക്, ഞാനും കൂടെ അടുത്ത് നിൽക്കാമെന്ന് അമ്മ പറഞ്ഞു. ആ കറി ഉണ്ടാക്കാൻ പഠിപ്പിച്ചതിന് ശേഷമാണ് എടപ്പാളിലോട്ട് രണ്ടരയാഴ്ച കഴിഞ്ഞ് പോകുന്നത്. സുകുവേട്ടന്റെ അമ്മ പറഞ്ഞത് ഇന്നും ഓർക്കുന്നു. സമ്മതിച്ചിരിക്കുന്നു, മല്ലിക ഇതെങ്ങനെയാ പഠിച്ചതെന്ന് അമ്മ ചോദിച്ചു.

ഈ ഭാഗത്തോട്ട് ഇങ്ങനെയൊരു കറിയുണ്ടെന്ന് എന്റെയമ്മ പറഞ്ഞു, അതുകൊണ്ടെ് വെച്ച് നോക്കിയതാണെന്ന് ഞാൻ. സുകുവിന്റെ അച്ഛൻ ഇതില്ലാതെ ഉച്ചയ്ക്ക് ഊണ് കഴിക്കില്ലെന്ന് അമ്മ പറഞ്ഞപ്പോൾ തന്നെ കറി വെക്കാൻ പഠിപ്പിച്ച പാവം അമ്മയെക്കുറിച്ച് ആലോചിച്ചെന്നും മല്ലിക സുകുമാരൻ ഓർത്തു. സന്തോഷം എന്ന സിനിമയിലെ കഥാപാത്രത്തിൽ തന്റെ അമ്മയുടെ അംശം ഉള്ളതായി തോന്നിയെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
സിനിമാ രംഗത്ത് മല്ലികയിപ്പോൾ സജീവമാണ്. അമ്മ വേഷങ്ങളിൽ മികച്ച പ്രകടനം നടി കാഴ്ച വെക്കുന്നു. കോമഡി അനായാസം ചെയ്യുന്നതാണ് മല്ലികയെ വ്യത്യസ്തയാക്കുന്നത്. അടുത്തിടെ മക്കളെയും മരുമക്കളെയും കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.
പെൺകുട്ടികൾക്കാണ് പൊതുവെ അമ്മമാരോട് സ്നേഹ പ്രകടനം കൂടുതലുണ്ടാകാറെന്ന് മല്ലിക സുകുമാരൻ തുറന്ന് പറഞ്ഞു. ഞാൻ രണ്ട് മക്കളോടും പറയാറുണ്ട്. അവരുടെ അമ്മമാർക്ക് ഒരു ആവശ്യം വന്നപ്പോൾ അവർ ചെയ്ത് കൊടുക്കുന്നത് കണ്ടോടായെന്ന്. കാരണം പെൺകുട്ടികൾക്ക് അമ്മമാരോടുള്ള ഒരു സ്വാതന്ത്ര്യവും അനുകമ്പയും കൂടുതലാണ്. പ്രത്യേകിച്ചും വയ്യാത്ത അവസ്ഥ വരുമ്പോൾ.
പക്ഷെ എനിക്ക് അതിൽ പരാതിയൊന്നുമില്ല. വേണ്ട കാര്യങ്ങൾ വേണ്ടപോലെ എനിക്കവർ ചെയ്ത് തരുന്നുണ്ട്. ഒരു പെൺകുട്ടി വേണം എന്നൊക്കെ സുകുവേട്ടൻ പറയുമായിരുന്നു. ഒരു ആണും ഒരു പെണ്ണും വേണം. ഗംഗ എന്ന പേര് വെക്കണം എന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും മല്ലിക സുകുമാരൻ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications